കെട്ടുകഥകളിൽ നിന്നും ശാസ്ത്ര സത്യത്തിലേക്ക്? അന്യഗ്രഹ ജീവികളുടെ ചുരുളഴിക്കാൻ നാസയുടെ 16 അംഗ സംഘം
ഈ ഭൂമിക്ക് വെളിയിൽ എവിടെയെങ്കിലും ഏതെങ്കിലുമൊരു നക്ഷത്രക്കൂട്ടത്തിനിടയിൽ ജീവന്റെ തുടിപ്പുകളുണ്ടാകുമോ എന്നതാവാം ആദിമ കാലം മുതലിങ്ങോട്ട് മനുഷ്യകുലം മറുപടിയാലോചിക്കുന്ന ചോദ്യം. ശാസ്ത്രം എത്രയൊക്കെ വികസിച്ചിട്ടും ബഹിരാകാശവും അവിടെയുള്ള സഹ്രസ കോടി ആകാശ ഗോളങ്ങളും നക്ഷത്രങ്ങളും തമോഗർത്തങ്ങളും ഒരു പരിധിക്ക് അപ്പുറം പഠിക്കാനോ മനസിലാക്കോനോ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഈ അനിശ്ചിതാവസ്ഥയ്ക്ക് നടുവിൽ കാലങ്ങളായി ചുരുളഴിയാത്ത രഹസ്യങ്ങളായി തുടരുന്ന കാര്യമാണ് യുഎഫ്ഒ സൈറ്റിങ്സുകൾ (UFO sightings) അഥവാ അജ്ഞാതമായ പറക്കുന്ന വസ്തുക്കൾ ( Unidentified flying object) കണ്ടെത്തുന്ന സംഭവങ്ങൾ. ആദ്യ കാലത്ത് വന്ന റിപ്പോർട്ടുകളിലെല്ലാം യുഎഫ്ഒകൾക്ക് തളികകളുടെ രൂപമായിരുന്നതിനാൽ നാം അവയെ "പറക്കും തളികകൾ" എന്ന് വിളിച്ചു.

അന്യഗ്രഹജീവികളിൽ നിന്ന് ഗർഭിണിയായെന്ന് വരെ അവകാശവാദം
പറക്കും തളികകളെക്കുറിച്ചും അറിയപ്പെടാത്ത ഗ്രഹങ്ങളിൽ നിന്നും വിരുന്നെത്തുന്ന അതിഥികളെക്കുറിച്ചുമുള്ള കഥകൾക്ക് കുറച്ചധികം പഴക്കമുണ്ട്. അന്യഗ്രഹജീവികൾ ആക്രമിച്ചെന്നും സുഹൃത്തുക്കളായെന്നും ശാരീരിക പരിശോധനകൾ നടത്തിയെന്നും ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഗർഭിണിയാക്കിയെന്നും ഉള്ള അവകാശവാദങ്ങളും നിരവധി. തമാശയെന്നും സിനിമാക്കഥയെന്നുമൊക്കെ ഇത്തരം വാദങ്ങൾ വെറുതെ ചിരിച്ചു തള്ളിയ കാലം മാറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ചുരുളഴിക്കാൻ നാസ
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ യുഎഫ്ഒ സൈറ്റിങ്സുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി ഒരു 16 അംഗ ടീമിനെയെും ഏജൻസി സജ്ജമാക്കും. ഒമ്പത് മാസം നീളുന്ന സ്വതന്ത്ര പഠനമാണ് നാസ ലക്ഷ്യമിടുന്നത്. 16 അംഗ ടീമിൽ വിഖ്യാത ബഹിരാകാശ സഞ്ചാരി സ്കോട്ട് കെല്ലിയടക്കമുള്ളവർ ഉണ്ടാകുമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. 4 ദൌത്യങ്ങളിലായി 520 ദിവസം ബഹിരാകാശത്ത് തങ്ങിയ ആളാണ് കെല്ലി.

കെട്ടുകഥകളിൽ നിന്നും ശാസ്ത്ര സത്യത്തിലേക്ക്?
മുമ്പ് കഥകളും സിനിമകളും ഒറ്റപ്പെട്ട അവകാശ വാദങ്ങളും അമേരിക്കയിലെ "ഏരിയ 51" ഗൂഢാലോചന സിദ്ധാന്തങ്ങളും മാത്രമായിരുന്നു പറക്കും തളികകളും ഏലിയൻസുമൊക്കെ. അന്യഗ്രഹജീവികളുമായി ഇടപഴകിയെന്ന വാർത്തകളും അവകാശവാദങ്ങളുമൊക്കെ ഭൂരിപക്ഷവും കള്ളക്കഥകളെന്ന് ശാസ്ത്രലോകം എഴുതിത്തള്ളിയിട്ടുമുണ്ട്. റഷ്യയിലെ "സ്കിന്നി ബോബ്", യുഎസിലെ ന്യൂംഹാംഷറിലെ " ബെറ്റി - ബാർണി സംഭവം" എന്നിവയൊക്കെ അങ്ങനെയങ്ങ് എഴുതിത്തള്ളാൻ കഴിയാത്ത ദുരൂഹതകളായി അവശേഷിക്കുകയും ചെയ്യുന്നു. കെട്ടുകഥകളുടെ പരിവേഷത്തിൽ നിന്നും ശാസ്ത്ര സത്യമെന്ന യാഥാർഥ്യത്തിലേക്ക് അന്യഗ്രഹജീവികൾ മാറുകയാണെന്ന പ്രതീതിയാണ് അടുത്ത കാലത്ത് ലോകമെങ്ങും.

അമേരിക്കൻ കോൺഗ്രസും അന്യഗ്രഹജീവികളും
അടുത്തിടെ യുഎഫ്ഒ സൈറ്റിങ്സിനെക്കുറിച്ച് അമേരിക്കൻ കോൺഗ്രസ് നടത്തിയ ഹിയറിങ് ആണ് അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചർച്ചകൾ വലിയ തലത്തിലേക്ക് ഉയർത്തിയത്. ഹിയറിങ്ങിൽ അമേരിക്കൻ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗൺ നടത്തിയ വെളിപ്പെടുത്തലുകളും പുറത്ത് വിട്ട ചിത്രങ്ങളും വീഡിയോകളും ലോകത്തെയാകെ ഞെട്ടിച്ചു. ഇവയിൽ പലതും നേരത്തെ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടാകാമെന്ന രീതിയിൽ പൊതുവേദിയിൽ സർക്കാർ ഏജൻസി നടത്തിയ ആദ്യ വെളിപ്പെടുത്തലായിരുന്നു ഇത്.

അജ്ഞാതമായ പറക്കുന്ന വസ്തുക്കൾ യാഥാർഥ്യമാണെന്നും അമേരിക്കൻ വൈമാനികർ ഇത്തരം യുഎഫ്ഒകളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്നും പെന്റഗൺ അധികൃതർ തുറന്ന് സമ്മതിച്ചു. ഈ വസ്തുക്കൾ എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അമേരിക്കൻ കോൺഗ്രസിനെ ഉദ്യോഗസ്ഥർ അറിയിച്ചു. ചില ചോദ്യങ്ങൾക്ക് അടച്ചിട്ട മുറിയിൽ മറുപടി നൽകാമെന്ന് ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു.

അസാമാന്യമായ വേഗത്തിലും വേഗം കുറച്ചും സഞ്ചരിക്കാനുള്ള കഴിവ്, എത്ര വേഗത്തിലും ആകാശത്ത് വച്ച് തന്നെ ദിശ മാറാനുള്ള ശേഷി, വ്യത്യസ്തമായ വലിപ്പവും രൂപങ്ങളും എന്ന് തുടങ്ങി ആകാശ സഞ്ചാരത്തെക്കുറിച്ചുള്ള മുഴുവൻ ശാസ്ത്ര തത്വങ്ങളും തെറ്റിച്ച് ലോകത്ത് നിലവിലുള്ള സാങ്കേതികവിദ്യകൾ കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലാണ് ഇത്തരം ദൃശ്യങ്ങളിലെ "വസ്തുക്കൾ" പെരുമാറുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായി നാസയുടെ വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതും.

മുമ്പിലുള്ളത് വലിയ ദൌത്യം
ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ ഏറ്റവും നിർണായകമായ അന്വേഷണവും കണ്ടെത്തലുകളുമാണ് നാസ സംഘത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ദശാബ്ദങ്ങൾ പഴക്കമുള്ള വിവരങ്ങളാണ് സംഘത്തിന് മുമ്പിലുള്ളത്. സർക്കാർ തലത്തിലും രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും ശേഖരിച്ച ഡാറ്റയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മല പോലെ കുന്നുകൂടിക്കിടക്കുന്ന വിശ്വസിക്കാവുന്നതും അല്ലാത്തതുമായ വിവരങ്ങളുപയോഗിച്ച ഒമ്പത് മാസം നീണ്ട് നിൽക്കുന്ന പഠനത്തിനൊടുവിൽ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യത്തിന് ഉത്തരം കിട്ടുമോയെന്ന് കാത്തിരുന്ന് കാണണം. ഈ മഹാപ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ..?


Click it and Unblock the Notifications








