ചന്ദ്രനിലെ മണ്ണ് ഉരുക്കിയാൽ ജീവവായു; നാസയുടെ അടുത്ത ലക്ഷ്യം വെള്ളം | NASA
ആർട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള കഠിനപ്രയത്നത്തിലാണ് NASA. ഉപരിതലത്തിൽ ബേസ് ക്യാമ്പും ഭ്രമണപഥത്തിൽ ബഹിരാകാശ നിലയവും സ്ഥാപിച്ച് ചന്ദ്രനിൽ ദീർഘകാല സാന്നിധ്യമുറപ്പിക്കുകയാണ് ലക്ഷ്യം. 2030 ഓടെ ചാന്ദ്ര ദൌത്യത്തിന് തയ്യാറെടുക്കുന്ന ചൈനയ്ക്ക് മുമ്പേ ഭൗമോപഗ്രഹത്തിൽ "താക്കോൽ സ്ഥാനം" ഉറപ്പിക്കുന്ന ഗോളാന്തര രാഷ്ട്രീയവും അമേരിക്കൻ നീക്കങ്ങൾക്ക് പിന്നിലുണ്ട്.
ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം സ്ഥാപിക്കണമെങ്കിൽ വിഭവ സമാഹരണം വലിയൊരു കടമ്പയാണ്. പ്രത്യേകിച്ചും ചൊവ്വയിലേക്ക് അടക്കം നാസ പ്ലാൻ ചെയ്യുന്ന ഭാവി ദൌത്യങ്ങൾക്കുള്ള ബേസ് ക്യാമ്പ് എന്നനിലയിൽ കൂടി ചന്ദ്രനെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ. ബഹിരാകാശ ദൌത്യങ്ങൾക്ക് വരുന്ന ചിലവിൽ നല്ലൊരു ഭാഗവും യാത്രികർക്ക് വേണ്ട ഓക്സിജൻ, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. ഭാവി ദൌത്യങ്ങളിൽ ഇത്തരം റിസോഴ്സുകളിൽ സാധ്യമാകുന്നവയെല്ലാം ചന്ദ്രനിൽ നിന്ന് കണ്ടെത്താനും നാസ ലക്ഷ്യമിടുന്നുണ്ട്. പ്രത്യേകിച്ചും ഓക്സിജനും വെള്ളവും.

ചന്ദ്രനിൽ ബേസ് ക്യാമ്പ് പ്രവർത്തനമാരംഭിക്കുമ്പോൾ ഏറ്റവും കൂടുതലായി കണ്ടെത്തേണ്ടതും ഓക്സിജൻ തന്നെ. ചന്ദ്രോപരിതലത്തിൽ തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിച്ചാൽ ശ്വസനത്തിനുപരി ബഹിരാകാശ വാഹനങ്ങളിൽ ഇന്ധനമായും ഇവ ഉപയോഗപ്പെടുത്താം. ചന്ദ്രനിൽ തങ്ങാൻ കഴിയുന്ന ദിനങ്ങളുടെ എണ്ണം കൂട്ടാനും ബഹിരാകാശത്തെ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രകൾക്കും ഇത് സഹായകമാകും. നാളുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ മുകളിൽ പറഞ്ഞ ലക്ഷ്യങ്ങളിലേക്ക് വഴി തെളിക്കുന്ന ഒരു നിർണായക നേട്ടത്തിൽ എത്തിയിരിക്കുകയാണ് നാസ.
ചന്ദ്രനിലെ മണ്ണിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ സഹായിച്ചേക്കാവുന്ന ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലെ ഗവേഷകർ. ഒരു വാക്വം സാഹചര്യത്തിൽ ( വായു രഹിതമായ അവസ്ഥ ) സിമുലേറ്റഡ് മൂൺ സോയിലിൽ നിന്നുമാണ് ( ചന്ദ്രനിലെ മണ്ണിന് സമാനമായി തയ്യാറാക്കിയ മണ്ണിൽ നിന്നും ) ഗവേഷകർ ഓക്സിജൻ വേർതിരിച്ചെടുത്തത്. ചന്ദ്രോപരിതലത്തിൽ കാണാൻ കഴിയുന്ന സൂക്ഷ്മ പദാർഥത്തെയാണ് ശാസ്ത്രജ്ഞർ ചന്ദ്രനിലെ മണ്ണ് എന്ന് വിളിക്കുന്നത്.

ഇതാദ്യമായാണ് ഒരു വാക്വം സാഹചര്യത്തിൽ ഇത്തരത്തിൽ ഓക്സിജൻ വേർതിരിച്ചെടുക്കുന്നത്. ഭാവിയിൽ ചന്ദ്രോപരിതലത്തിൽ വച്ച് തന്നെ മണ്ണിൽ നിന്നും ഓക്സിജൻ വേർതിരിച്ചെടുക്കാൻ ബഹിരാകാശ യാത്രികർക്ക് സാധിച്ചേക്കുമെന്നാണ് പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. നാസയുടെ കാർബോതെർമൽ റിഡക്ഷൻ ഡെമോൺസ്‌ട്രേഷൻ (CaRD) ടീമാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വേണ്ടി ചന്ദ്രനിലേതിന് സമാനമായ സാഹചര്യങ്ങളും പുനഃസൃഷ്ടിച്ചിരുന്നു. ഇതിനായി 15 അടി വ്യാസമുള്ള ഗോളാകൃതിയിലുള്ള ചേമ്പറും ഉപയോഗപ്പെടുത്തി.
ഡേർട്ടി തെർമൽ വാക്വം ചേമ്പർ എന്നാണ് ഈ പ്രത്യേക അറയെ വിളിക്കുന്നത്. അറയ്ക്കുള്ളിൽ ശക്തിയേറിയ ലേസറും കാർബോതെർമൽ റിയാക്ടറും ഉപയോഗിച്ച് മണ്ണ് ഉരുക്കിയാണ് ഓക്സിജൻ എക്സ്ട്രാക്ഷൻ നടത്തിയത്. സോളാർ പാനലുകളും സ്റ്റീലുമൊക്കെ നിർമിക്കാൻ ഉപയോഗപ്പെടുത്തുന്ന കാർബോ തെർമൽ റിഡക്ഷൻ പ്രോസസാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. വാക്വം സാഹചര്യത്തിൽ പരീക്ഷണം വിജയിച്ചതോടെ കാർബോ തെർമൽ റിയാക്ടർ ചന്ദ്രോപരിതലത്തിൽ പരീക്ഷിക്കാൻ സജ്ജമായെന്നും നാസ അവകാശപ്പെടുന്നുണ്ട്.

ബഹിരാകാശ ദൌത്യങ്ങളിൽ ഓക്സിജൻ ഉത്പാദനത്തിനൊപ്പം നിർണായകമാണ് ആവശ്യത്തിന് ജലം കണ്ടെത്തുന്നതും. 2023 -ലും 2024 -ലും ആയി രണ്ട് ദൌത്യങ്ങളാണ് ചന്ദ്രനിലെ ജലം കണ്ടെത്താൻ നാസ നടത്താനിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഐസ് മൈനിങ് പരീക്ഷണമാണ് ഇതിൽ ആദ്യം നടക്കുക. 2024 -ൽ ചന്ദ്രനിലെ മോൺസ് മൌട്ടൺ പർവതത്തിൽ റോവർ ഉപയോഗിച്ചും ഐസിനും ജലത്തിനുമായുള്ള തിരച്ചിൽ നടക്കും.
Image Courtesy: https://www.nasa.gov/specials/artemis/


Click it and Unblock the Notifications








