ഉപഗ്രഹം വിക്ഷേപിക്കുന്നത് പിഎസ്എൽവിക്ക് പൂ പറിക്കും പോലെ; ഇത്തവണത്തെ സ്പെഷ്യൽ സത്യത്തിൽ വേറെയാണ്!
ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐഎസ്ആർഒ വിജയകരമായി ഒരു വാണിജ്യവിക്ഷേപണം കൂടി നടത്തിയിരിക്കുകയാണ്. ഇസ്രോയുടെ റോക്കറ്റ് നിരയിലെ വിശ്വസ്തനായ പിഎസ്എൽവി സി55 ഉപയോഗിച്ച് സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് - 2, ചെറു ഉപഗ്രഹം ലൂമിലൈറ്റ് - 4 എന്നിവ വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞു.
സിംഗപ്പുരിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ - പിഒഇഎം) എന്ന മൊഡ്യൂളും ഈ വിക്ഷേപണത്തിൽ ഇടംപിടിച്ചിരുന്നു. ഇസ്രോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, സ്റ്റാർട്ടപ്പുകളായ ബെല്ലാട്രിക്സ്, ധ്രുവ സ്പേസ് എന്നിവയുടേതടക്കമുള്ള ഏഴ് പേലോഡുകളാണ് പോമിൽ ഉൾപ്പെട്ടത്.

പോളാർ എർത്ത് ഓർബിറ്റിൽ പരീക്ഷണം നടത്തുകയാണ് പോമിന്റെ കർത്തവ്യം. ഉപഗ്രഹം വേർപ്പെടുത്തിയ ശേഷവും പിഎസ്എൽവിയുടെ നാലാംഘട്ടം പരീക്ഷണങ്ങൾക്കായി ഭ്രമണപഥത്തിൽ തുടർന്നുകൊണ്ടാണ് പോം പരീക്ഷണങ്ങൾ നടക്കുക. മുമ്പ് രണ്ട് വിക്ഷേപണങ്ങളിൽ ഇസ്രോ പോം പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഊർജ ആവശ്യങ്ങൾക്കായി ഒരു സോളാർ പാനൽ കൂടി സജ്ജീകരിച്ചിരുന്നു എന്നതാണ് ഇത്തവണത്തെ പോം പരീക്ഷണത്തിന്റെ പ്രത്യേകത.
ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുക എന്നത് പിഎസ്എൽവി ( പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) എന്ന വിശ്വസ്തനെ സംബന്ധിച്ചിടത്തോളം പൂപറിക്കും പോലെ നിസാരമാണ് എന്ന് പറയാം. ഇതിനോടകം നിരവധി ദൗത്യങ്ങളിലൂടെ പിഎസ്എൽവി കരുത്ത് തെളിയിച്ചുകഴിഞ്ഞു. അതിനാൽത്തന്നെ ഇസ്രോയുടെ നിരവധി വാണിജ്യവിക്ഷേപണങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്ന പ്രാധാന്യത്തിൽ മാത്രമേ സിംഗപ്പൂർ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചതിനെ കാണേണ്ടതുള്ളൂ.

എന്നാൽ അതിനെക്കാൾ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾക്കൂടി ഈ വിക്ഷേപണത്തിന്റെ ഭാഗമായി ഇസ്രോ നടത്തിയിട്ടുണ്ട്. സത്യത്തിൽ ഈ വിക്ഷേപണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. അതിൽ ആദ്യത്തേത് പോം പരീക്ഷണം മൂന്നാമതും നടത്തുന്നു എന്നതും ആദ്യമായി സോളാർ പാനൽകൂടി പോം പരീക്ഷണത്തിനായി ഉൾപ്പെടുത്തി എന്നതുമാണ്.
എന്നാൽ ഈ വിക്ഷേപണത്തിൽ യഥാർഥത്തിൽ ഏറ്റവും ശ്രദ്ധേയമായ സംഭവം എന്ന് പറയുന്നത് നമ്മുടെ വിശ്വസ്തൻ പിഎസ്എൽവി എങ്ങനെയാണ് ഇത്തവണ വിക്ഷേപണത്തിന് തയാറെടുത്തത് എന്നുള്ളതാണ്. സാധാരണയായി വിക്ഷേപണത്തറിയിൽവച്ച് ആണ് റോക്കറ്റുകൾ അസംബിൾ ചെയ്യുക. എന്നാൽ ഈ പതിവ് രീതി ഒന്ന് മാറ്റിപ്പിടിച്ച് സമയവും ജോലിഭാരവും കുറയ്ക്കാൻ ഐഎസ്ആർഒ തീരുമാനിച്ചു.
ആ തീരുമാനത്തിന്റെ ഫലമായി വിക്ഷേപണത്തറയിലെത്തിക്കാതെ റോക്കറ്റിന്റെ ഘടകങ്ങൾ വേഗത്തിൽ സംയോജിപ്പിക്കാൻ പിഐഎഫ് (പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി) എന്നൊരു അസംബ്ലിങ് കേന്ദ്രം ഇസ്രോ തയാറാക്കി. ഈ പിഐഎഫ് കേന്ദ്രത്തിൽ വച്ച് അസംബിൾ ചെയ്ത ആദ്യ പിഎസ്എൽവി റോക്കറ്റാണ് വാണിജ്യദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത് എന്നതാണ് ഇത്തവണത്തെ വിക്ഷേപണത്തിന്റെ പ്രത്യേകത.

ഒരു വിക്ഷേപണ വാഹനം സജ്ജമാക്കുക എന്നത് ഏറെ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. റോക്കറ്റിന്റെ വലുപ്പത്തെ ആശ്രയിച്ച്, വിക്ഷേപണത്തിന് റോക്കറ്റ് സജ്ജമാക്കാൻ ഒരാഴ്ച മുതൽ മൂന്ന് മാസം വരെ എടുത്തേക്കാം. ഇസ്രോയുടെ ഏറ്റവും പുതിയ റോക്കറ്റായ എസ്എസ്എൽവി പോലുള്ളവ ഒരു ആഴ്ചകൊണ്ട് സജ്ജീകരിക്കാൻ കഴിയും. എന്നാൽ വലിയ റോക്കറ്റുകളുടെ കാര്യം അങ്ങനെയല്ല.
പിഎസ്‌എൽവി, ജിഎസ്‌എൽവി പോലുള്ള വലിയ റോക്കറ്റുകൾ വിക്ഷേപണത്തിന് സജ്ജമാക്കാൻ നൂറുകണക്കിന് ജീവനക്കാർ 30 മുതൽ 60 ദിവസം വരെ കഷ്ടപ്പെടേണ്ടിവരും. സാധാരണയായി, ഒരു മൊബൈൽ സർവീസ് ടവറിന്റെ പിന്തുണയോടെയാണ് ഐഎസ്ആർഒ പിഎസ്എൽവി റോക്കറ്റ് ലോഞ്ച്പാഡിൽ കൂട്ടിച്ചേർക്കുന്നത്. അതിനാൽ റോക്കറ്റ് സജ്ജീകരിക്കുന്ന ഈ നീണ്ടകാലയളവിൽ ലോഞ്ച്പാഡിൽ മറ്റ് വിക്ഷേപണങ്ങൾ നടത്താൻ സാധിക്കില്ല.
ലോഞ്ച്പാഡിൽ റോക്കറ്റ് തയാറാക്കാൻ എടുക്കുന്ന സമയം മുഴുവൻ മറ്റ് വിക്ഷേപണങ്ങൾ നിർത്തിവയ്ക്കുന്നത് ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണങ്ങളെ ചെറിയരീതിയിൽ ബാധിച്ചിരുന്നു. കാരണം ഒരു വിക്ഷേപണം കഴിഞ്ഞ് അടുത്ത റോക്കറ്റ് ലോഞ്ച്പാഡിൽത്തന്നെ സജ്ജമാക്കുമ്പോൾ വീണ്ടും നിരവധി സമയമെടുക്കുകയും. കൂടുതൽ വാണിജ്യ വിക്ഷേപണങ്ങൾ നടത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ നഷ്ടമാകുന്നത്.
ഈ പ്രതിസന്ധി ഒഴിവാക്കാനാണ് പിഐഎഫ് കേന്ദ്രം തയാറാക്കിയിരിക്കുന്നത്. നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി റോക്കറ്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ ഇവിടെവച്ച് സംയോജിപ്പിക്കാൻ കഴിയും. അതോടെ ലോഞ്ച്പാഡിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ പകുതി റോക്കറ്റ് തയാറാകും. തുടർന്ന് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും ഉപഗ്രഹങ്ങളും മാത്രമേ ലോഞ്ച്പാഡിൽ സംയോജിപ്പിക്കേണ്ടതുള്ളൂ. ഇതിലൂടെ ഏറെ സമയം ലാഭിക്കാൻ കഴിയും.
ഒരു റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുമ്പോൾത്തന്നെ മറ്റൊരു റോക്കറ്റിനെ അസംബിൾ ചെയ്യാൻ കഴിയുമെന്നതാണ് പിഐഎഫിന്റെ പ്രത്യേകത. തുടർച്ചയായി വാണിജ്യവിക്ഷേപണങ്ങൾ നടത്തുന്നതിന് ഈ സംവിധാനം ഏറെ ഉപകരിക്കും. ഇത് ഐഎസ്ആർഒയ്ക്ക് സാമ്പത്തിക പരമായി ഏറെ ഗുണം ചെയ്യുകയും ചെയ്യും. അതിനാൽ വാണിജ്യവിക്ഷേപണ രംഗത്ത് വളരാനുള്ള ഐഎസ്ആർഒയുടെ നീക്കങ്ങളുടെ പുതിയൊരു ചുവടുവയ്പ്പുകൂടി ആയായിരുന്നു ഈ ദൗത്യം എന്ന് പറയാം.


Click it and Unblock the Notifications