മരിച്ച പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ വെറും 235 രൂപ; ഇത് വേറെ ലെവൽ ചൈനീസ് ബുദ്ധി!
മനുഷ്യന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഒട്ടനവധി കണ്ടെത്തലുകൾ നടത്തിയ രാജ്യമാണ് ചൈന. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിൽ ചൈനക്കാർക്കുള്ള ആവേശം പുരാതന കാലം മുതൽ ഇന്ന് വരെ നിലനിൽക്കുന്നുണ്ട്. പേപ്പർ, വെടിമരുന്ന്, കോമ്പസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കണ്ടുപിടുത്തങ്ങൾ ലോകത്തിന് ചൈന സംഭാവന ചെയ്തിട്ടുണ്ട്.
നിത്യജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ എന്ത് ചെയ്യാനാകുമെന്ന ചിന്ത ചൈനീസ് ആളുകളിൽ വളരെ കൂടുതലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. ചൈനക്കാരുടെ ടെക്നോളജികൾ എപ്പോഴും വേറിട്ടതും മികച്ച ആസൂത്രണമികവ് പുലർത്തുന്നതുമാണ്. ചൈനയിലെ ഓരോ വീടും ഒരു കുടിൽ വ്യവസായ യൂണിറ്റാണ് എന്ന് മുൻപ് അതിശയോക്തിപരമായി പറയാറുണ്ട്.

ആധുനിക കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എണ്ണിയാലൊടുങ്ങാത്ത പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ചൈനക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എഐ ടെക്നോളജി വ്യാപകമായിത്തുടങ്ങിയതോടെ ഈ ടെക്നോളജിയെയും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനയിൽ നിരവധി പരീക്ഷണങ്ങൾ ചൈനയിൽ നടക്കുന്നുണ്ട്. അത്തരത്തിലൊരു പരീക്ഷണത്തിന്റെ ഫലമായി മനുഷ്യ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നൊരു കണ്ടുപിടുത്തത്തിന് നാമ്പ് വിരിഞ്ഞിരിക്കുന്നു.
മനുഷ്യൻ ഒരു വികാര ജീവിയാണ് എന്നുനമുക്കറിയാം. മനുഷ്യന്റെ ഈ വികാരങ്ങളിൽ പ്രണയവും വാത്സല്യവും കോപവും കാമവുമൊക്കെ അടങ്ങുന്നു. മനുഷ്യന്റെ വികാരങ്ങൾക്ക് മുൻഗണനകൊടുത്തുകൊണ്ടുള്ള നിരവധി കണ്ടുപിടുത്തങ്ങൾ ചൈനയിൽ നടക്കാറുണ്ട്. അത്തരത്തിൽ ഒരു കണ്ടുപിടുത്തമായിരുന്നു കുറച്ചുനാൾ മുൻപ് അവതരിപ്പിക്കപ്പെട്ട കിസ്സിങ് ഡിവൈസായ 'സിലിക്കൺ ലിപ്‌സ്.
ദൂരം പ്രശനമാകാതെ പരസ്പരം ചുംബിക്കാം എന്നതായിരുന്നു ചാൻസൗവിലെ ഒരു സർവ്വകലാശാല സൃഷ്ടിച്ച ഈ ഡിവൈസിന്റെ പ്രത്യേകത. സിലിക്കൺ ചുണ്ടുകളുള്ള ഈ ഉപകരണത്തിൽ ചുംബനം അപ്ലോഡ് ചെയ്യാനും സ്വീകരിക്കാനും സാധിക്കും. പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ പകർത്തി അതേപടി നൽകി യഥാർഥ ചുംബനത്തിന്റെ പ്രതീതി നൽകുന്നു.
ഇപ്പോൾ ഇതിനെയും മറികടന്ന് മറ്റൊരു കണ്ടുപിടുത്തമാണ് ചൈനക്കാർ നടത്തിയിരിക്കുന്നത്. മരിച്ചുപോയവരുടെ ഓർമ്മകൾ നിലനിർത്തുന്നതിനായി അവരുടെ എഐ അവതാറുകൾ സൃഷ്ടിച്ച് അവരുമായി സംസാരിക്കാനുള്ള ഒരു ടെക്നോളജിയാണ് പുതിയ ട്രെൻഡ്. മരിച്ചുപോയവരെ വർഷത്തിലൊരിക്കൽ അനുസ്മരിക്കുന്ന ചടങ്ങുകൾ പലനാട്ടിലും പലരൂപത്തിലും ഉണ്ടാകും. ആത്മാക്കളുടെ ദിനം, കർക്കിടകവാവ് ബലി എന്നിങ്ങനെ പലനാട്ടിലും പല പേരുകളിലാകും ഇത് ഉണ്ടാകുക.
മരിച്ചവരുമായി ബന്ധപ്പെട്ട് ചൈനയിൽ നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് ക്വിങ്മിങ് ഫെസ്റ്റിവൽ (Qingming Festival). ടോംബ്-സ്വീപ്പിങ് ഫെസ്റ്റിവൽ (tomb-sweeping festival) എന്നും ഇത് അറിയപ്പെടാറുണ്ട്. മലയാളത്തിൽ പറഞ്ഞാൽ കല്ലറ വൃത്തിയാക്കൽ ഉത്സവം. ഈ പരമ്പരാഗത ഫെസ്റ്റിൽ ഏപ്രിൽ നാലിന് ആയിരുന്നു. ഈ ചടങ്ങിനോട് അനുബന്ധിച്ചാണ് മരിച്ചവരുമായി സംവദിക്കാവുന്ന എഐ ടെക്നോളജി ചൈനയിൽ വൈറലായത്.

മരിച്ചുപോയ പ്രിയപ്പെട്ടവരുടെ എഐ അവതാറുകൾ സൃഷ്ടിച്ച് അവരുടെ ശബ്ദം കേട്ടുകൊണ്ട് അവരുമായി സംവദിക്കാൻ സാധിക്കാൻ ഈ പുതിയ ടെക്നോളജി സഹായിക്കുന്നു. ചൈനീസ് നെറ്റിസൺമാർക്കിടയിൽ ഇത് ഏറെ വൈറലായിരുന്നു. ദ ഗാർഡിയൻ്റെ ഒരു റിപ്പോർട്ട് പറയുന്നത്, 20 യുവാൻ അതായത് ഏകദേശം 235 രൂപ ആണ് ഇത്തരത്തിൽ എഐ അവതാർ സൃഷ്ടിക്കാനുള്ള ചെലവ്.
പ്രിയപ്പെട്ടവർ മരിച്ചുപോയതിന്റെ തീവ്ര വേദനയിൽ കഴിയുന്നവർക്ക് ആശ്വാസം പകരാൻ ഈ എഐ അവതാറുകൾക്ക് കഴിയും എന്ന് വിലയിരുത്തപ്പെടുന്നു. ഭാവിയിൽ ഒട്ടനവധി സാധ്യതകളിലേക്ക് വഴി തുറക്കാനും ഈ നീക്കം പ്രചോദനമായേക്കും. ആളുകളുടെ വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് പരിശീലിപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള എഐ അവതാറുകൾ സൃഷ്ടിക്കുന്നത്.
2022-ൽ മരണമടഞ്ഞ തൻ്റെ 22 വയസ്സുള്ള മകളെ "പുനരുജ്ജീവിപ്പിക്കാൻ" ഒരു തായ്‌വാനീസ് ഗായിക എഐയുടെ സഹായം ഉപയോഗപ്പെടുത്തിയിരുന്നു. മകൾ ഹാപ്പി ബർത്ത്ഡേ പാടുന്ന ഒരു വീഡിയോയാണ് അവർ ഇത്തരത്തിൽ ചിത്രീകരിച്ചത്. വിവിധ സെലിബ്രിറ്റികൾ പാട്ടുപാടുന്ന എഐ വീഡിയോകൾ നമ്മുടെ നാട്ടിൽ കുറച്ചുനാൾ മുൻപ് വൈറലായിരുന്നു.

ഇവിടെ എഐയുടെ കഴിവ് ഉപയോഗപ്പെടുത്തി തമാശ സൃഷ്ടിക്കാനാണ് ശ്രമിച്ചതെങ്കിൽ ചൈനക്കാൾ അത് കുറച്ചുകൂടി ബുദ്ധിപരമായി ഉപയോഗിച്ചു എന്ന് പറയാം. എഐ ടെക്നോളജിയെ ആളുകളുടെ വികാരവുമായി കൂട്ടിച്ചേർക്കാനും അതുവഴി വരുമാനം ഉണ്ടാക്കാനും അതേസമയം ഉപയോഗിക്കുന്നവർക്ക് വ്യക്തിപരമായി ആശ്വാസം പകരാനും സാധിക്കുമെന്ന് ഈ ചൈനീസ് കണ്ടുപിടുത്തം തെളിയിച്ചിരിക്കുന്നു.
അതേസമയം, ഇതിനൊരു മറുവശം കൂടിയുണ്ട്. മരിച്ചുപോയ ആളുകളുടെ അവതാറുകൾ ഇത്തരത്തിൽ സൃഷ്ടിക്കുന്നത് ധാർമ്മികമായി ശരിയല്ല എന്നതാണ് ഈ ടെക്നോളജിക്കെതിരേ ഉയർന്ന പ്രധാന വിമർശനം. കൂടാതെ മരിച്ചുപോയ ആളുടെ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ഇത്തരം അവതാറുകൾ സൃഷ്ടിക്കപ്പെടുന്നത് തടയണമെന്നും ആവശ്യം ഉയർന്നു. സാങ്കേതികവിദ്യ മനുഷ്യ വികാരങ്ങളിലേക്ക് നടത്തുന്ന കടന്നുകയറ്റമായും ചിലർ ഇതിനെ കാണുന്നു.


Click it and Unblock the Notifications








