രാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അന്ത്യവിശ്രമം
13 വർഷത്തോളം ബഹിരാകാശത്ത് നിലയുറപ്പിച്ച് ശത്രു രാജ്യങ്ങളുടെ നീക്കങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിച്ചുപോന്ന റിസാറ്റ് 2 ചാര ഉപഗ്രഹത്തിന് ഇന്ത്യൻ മഹാസമുദ്രത്തിൽ വീരചരമം. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ആണ് ഇതോടെ ഓർമ്മയായിരിക്കുന്നത്. 2008 -ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അടിയന്തര ആവശ്യം മുൻനിർത്തി ഇസ്രായേലിന്റെ സഹായത്താൽ നിർമ്മിച്ച് ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2009 ഏപ്രിൽ 20 ന് ആണ് ചാര ഉപഗ്രഹമായ റിസാറ്റ് 2 ഐഎസ്ആർഒ( isro) വിക്ഷേപിച്ചത്.

അതിർത്തിയിലെ ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുകയായിരുന്നു റിസാറ്റ് 2 വിന്റെ മുഖ്യ ലക്ഷ്യം. ഇന്ത്യക്കെതിരായി ശത്രുരാജ്യങ്ങൾ കടലിലും കരയിലും ആകാശത്തുമായി നടത്തുന്ന നീക്കങ്ങൾ അറിയാൻ റിസാറ്റ് 2 വിന്റെ സേവനം രാജ്യത്തെ ഏറെ സഹായിച്ചിരുന്നു. രാത്രിയും പകലും ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന എക‌്സ‌്ബാന്റ‌് 'റഡാർ ഇമേജിങ് സംവിധാനമാണ്' റിസാറ്റ് 2 വിന്റെ ഏറ്റവും വലിയ സവിശേഷത.

300 കിലോയോളം ഭാരമുണ്ടായിരുന്ന ഈ ചാര ഉപഗ്രഹം ഇന്ത്യയുടെ റോക്കറ്റ് കരുത്തായ പിഎസ്എൽവി- സി 12 ഉപയോഗിച്ചാണ് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. നാലുവർഷ ആയുസ് കണക്കാക്കിയാണ് റിസാറ്റ് 2 വിന് രൂപകൽപ്പന ചെയ്തത്. അതിനാൽത്തന്നെ 30 കിലോഗ്രാം ഇന്ധനമാണ് റിസാറ്റ് 2വിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനുമപ്പുറം രാജ്യത്തിനായി സേവനം ചെയ്യാൻ റിസാറ്റിന് കഴിഞ്ഞു. 13 വർഷത്തിലേറെ നീണ്ട ബഹിരാകാശത്തെ പ്രവർത്തനത്തിനൊടുവിൽ റിസാറ്റിന്റെ ഇന്ധനം തീർന്നതോടെ ഐഎസ്ആർഒ ഈ ചാര ഉപഗ്രഹത്തെ സുരക്ഷിതമായി മടക്കിയെത്തിച്ച് നശിപ്പിക്കുകയായിരുന്നു.

ബഹിരാകാശത്തെ മാലിന്യം കുറയ്ക്കുന്നതിനായാണ് റിസാറ്റിനെ മടക്കിയെത്തിച്ചത്. തിരിച്ച് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവശേിക്കുമ്പോൾ റിസാറ്റിൽ ഇന്ധനം അവശേഷിച്ചിരുന്നില്ലെന്നും അതിനാൽത്തന്നെ ഇന്ധനം കൊണ്ടുള്ള മലിനീകരണമോ സ്ഫോടനമോ ഉണ്ടായില്ലെന്നും ഇസ്രോ അറിയിച്ചു. ഇസ്രോ കണക്കുകൂട്ടിയതുപോലെ തന്നെ, ഒക്ടോബർ 30 ന് ജക്കാർത്തയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കാണ് റിസാറ്റ് 2 മടങ്ങിയെത്തിയത്.

സൈനിക ആവശ്യങ്ങൾ മുൻ നിർത്തിയുള്ളതായിരുന്നെങ്കിലും കാലാവസ്ഥാ പ്രവചനം, സമുദ്ര നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ ആവശ്യങ്ങൾക്കും ഉപകാരപ്പെടുന്നതായിരുന്നു റിസാറ്റ് 2 വിന്റെ ഡാറ്റകൾ. 556 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽനിന്ന‌് സൂഷ‌്മതല നിരീക്ഷണം നടത്താൻ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ് റിസാറ്റ് 2 വിൽ സജ്ജീകരിച്ചിരുന്നത്. കൃത്യമായ ആസൂത്രണത്തോടെയുള്ള ഇസ്രോ സംഘത്തിന്റെ പ്രവർത്തനം നിശ്ചയിച്ച കാലാവധിക്കപ്പുറവും ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാക്കുന്നതിൽ നിർണായകമായി.

റിസാറ്റ് 2 വിന്റെ വിക്ഷേപണം പോലെ തന്നെ മടങ്ങിവരവും ഐഎസ്ആർഒയുടെ വിജയമാണ് എന്ന് പറയേണ്ടിവരും. കാരണം കണക്കുകൂട്ടിയപോലെ തന്നെ ഉപഗ്രഹം തിരിച്ചെത്തിക്കാൻ ഇസ്രോയ്ക്ക് കഴിഞ്ഞു. ബഹിരാകാശത്ത് വിവിധ രാജ്യങ്ങൾ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ മാലിന്യമായി മാറുകയും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾക്കടക്കം ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മുടെ ഉപഗ്രഹം ബഹിരാകാശത്തെ മാലിന്യമായി ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ ഇസ്രോ സ്വീകരിച്ച നടപടികൾ ഏറെ പ്രശംസനീയമാണ്.

മടങ്ങിയെത്തിയ റിസാറ്റ് 2 മൂലം ഭൂമിയിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു. റിസാറ്റിന്റെ മടങ്ങിവരവ് കഴിഞ്ഞ ഒരു മാസമായി ഇന്ത്യൻ സിസ്റ്റം ഫോർ സേഫ് ആൻഡ് സസ്റ്റെയ്നബിൾ സ്പേസ് ഓപ്പറേഷൻ മാനേജ്മെന്റ് (ഐഎസ്4ഒഎം) സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ മൾട്ടി ഒബ്ജക്ട് ട്രാക്കിങ് റഡാർ ഉപയോഗിച്ചാണ് റിസാറ്റ് 2 വിന്റെ മടങ്ങിവരവ് നിരീക്ഷിച്ചിരുന്നത്.

വി.എസ്.എസ്.സിയിലെയും ബംഗളുരുവിലെ ഇസ്ട്രാക്കി( ഐഎസ്ടിആർഎസി)ലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഡാറ്റകൾ നിരീക്ഷിക്കുകയും റിസാറ്റ് 2 വിന്റെ മടങ്ങിവരവ് വിലയിരുത്തുകയും ചെയ്തിരുന്നത്. യുഎസ് സ്പേസ് കമാൻഡിൽനിന്നും ലഭ്യമായിരുന്ന ഓർബിറ്റൽ ഡാറ്റ റിസാറ്റിന്റെ മടങ്ങിവരവ് കൃത്യമായി കണക്കാക്കാനും അതുണ്ടാക്കുന്ന ആഘാതങ്ങൾ മനസിലാക്കാനും പതിവായി വിശകലനം ചെയ്തിരുന്നു എന്നും ഐഎസ്ആർഒ കേന്ദ്രങ്ങൾ അറിയിച്ചു.

ബഹിരാകാശ അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ രാജ്യാന്തര മാർഗ്ഗ നിർദേശപ്രകാരമുള്ള എല്ലാ മാലിന്യ ലഘൂകരണ നിർദേശങ്ങളും പാലിച്ചതിൽനിന്ന് ബഹിരാകാശത്തിന്റെ ദീർഘകാല സുസ്ഥിരതയ്ക്കുള്ള ഐഎസ്ആർഒയുടെ പ്രതിബദ്ധത വ്യക്തമാണെന്നും ഇസ്രോ കേന്ദ്രങ്ങൾ അറിയിച്ചു. റിസാറ്റ് - 2 വിന്റെ മടങ്ങിവരവോടെ ബഹിരാകാശത്തെ ഇന്ത്യൻ കുതിപ്പിന്റെ ഒരു അധ്യായമാണ് അവസാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications