വെള്ളം കിട്ടിയാൽ 'ഡെത്ത് സ്റ്റാർ' ശരിക്കും സ്റ്റാറാകും! മിമാസിൽ 'യുവ'സമുദ്രം മറഞ്ഞിരിക്കുന്നു
ജലം അന്വേഷിച്ചുള്ള മനുഷ്യന്റെ യാത്ര മനുഷ്യകുലത്തിന്റെ ജനനം മുതൽ തന്നെ ആരംഭിച്ചതാണ്. ജീവൻ നിലനിൽക്കണമെങ്കിൽ വായു പോലെ തന്നെ ജലവും വേണം എന്നത് തന്നെയാണ് ഈ അന്വേഷണത്തിന് പിന്നിലെ വികാരം. ഭൂമിക്ക് പുറത്തും മനുഷ്യവാസം സാധ്യമാകുന്ന പ്രദേശങ്ങൾ കണ്ടെത്താനുള്ള അന്വേഷണങ്ങൾ ഏറെ നാളായി നടക്കുന്നുണ്ട്.
ഭൂമിക്കു പുറത്തെ മനുഷ്യന്റെ വാസത്തിന് അത്യന്താപേക്ഷിതമായ സംഗതികളിൽ ഒന്നാണ് ജലം. ജലം ഉണ്ടെങ്കിൽ അവിടെ മനുഷ്യന് താമസിക്കാൻ അനുയോജ്യമായ ചുറ്റുപാട് സൃഷ്ടിച്ചെടുക്കാൻ സാധിക്കും എന്ന് ശാസ്ത്രലോകം കരുതുന്നു. അതിനാൽത്തന്നെ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലുമെല്ലാം ജീവന്റെ സാധ്യതകൾ തേടിയുള്ള പഠനങ്ങളിൽ ജലം ഒരു പ്രധാന നോട്ടപ്പുള്ളിയാകുന്നു.

ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയുമൊക്കെ കുറിച്ച് നടക്കുന്ന പഠനങ്ങൾക്കിടയിൽ ഇപ്പോൾ ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ മിമാസിൽ (Mimas) ഒരു യുവ സമുദ്രം മറഞ്ഞിരിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ മിമാസ്, സ്റ്റാർ വാർസ് സിനിമകളിലെ "ഡെത്ത് സ്റ്റാർ" -ന്റെ രൂപസാദൃശ്യത്താൽ പ്രശസ്തമാണ്. എന്നാൽ ഇപ്പോൾ മിമാസ് ശ്രദ്ധ നേടിയിരിക്കുന്നത് അതിന്റെ ഉള്ളിൽ ഉണ്ടെന്ന് കരുതപ്പെടുന്ന സമുദ്രത്തിന്റെ സാന്നിധ്യത്തിലൂടെയാണ്. മിമാസിൻ്റെ ഉപരിതലത്തിനടിയിൽ ദ്രാവക ജലത്തിൻ്റെ ഒരു ആഗോള സമുദ്രം ഉള്ളതായിട്ടാണ് പഠനം സൂചിപ്പിക്കുന്നത്.

അഞ്ച് ദശലക്ഷം മുതൽ 15 ദശലക്ഷം വരെ വർഷങ്ങൾക്ക് മുമ്പ് ഈ ഗ്രഹത്തിൽ ഒരു "യുവ" സമുദ്രം രൂപപ്പെട്ടു എന്നാണ് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. ഈ കണ്ടെത്തൽ, സൗരയൂഥത്തിലെ ജീവൻ്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള മികച്ച ഇടമാക്കി മിമാസിനെ മാറ്റുന്നു.
കൂടാതെ, ഇത് നമ്മുടെ സൗരയൂഥത്തിലെ ജീവൻ്റെ ഉത്ഭവം അന്വേഷിക്കുന്നതിനുള്ള മറ്റൊരു വലിയ ലക്ഷ്യമാക്കി ഉപഗ്രഹങ്ങളെയും മാറ്റുന്നു എന്ന് ലണ്ടൻ സർവകലാശാല അഭിപ്രായപ്പെട്ടു. "മിമാസ് ഒരു ചെറിയ ഉപഗ്രഹമാണ്, ഏകദേശം 400 കിലോമീറ്റർ വ്യാസം മാത്രമേയുള്ളൂ, അതിൻ്റെ കനത്ത ഗർത്തങ്ങളുള്ള ഉപരിതലം അടിയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തെക്കുറിച്ച് ഒരു സൂചനയും നൽകിയില്ല''.
''പുതിയ കണ്ടെത്തൽ എൻസെലാഡസും യൂറോപ്പയും ഉൾപ്പെടെയുള്ള ആന്തരിക സമുദ്രങ്ങളുള്ള ഉപഗ്രഹങ്ങളുടെ ഒരു എക്‌സ്‌ക്ലൂസീവ് ക്ലബിലേക്ക് മിമാസിനെ ചേർക്കുന്നു, എന്നാൽ ശ്രദ്ധേയമായ ഒരു വ്യത്യാസമുണ്ട്: അതിൻ്റെ സമുദ്രം വളരെ ചെറുപ്പമാണ്, കണക്കാക്കിയിരിക്കുന്നത് പ്രകാരം ഇത് 5 മുതൽ 15 ദശലക്ഷം വർഷം മാത്രം പഴക്കമുള്ളതാണ്'' എന്ന് പഠനത്തിൻ്റെ സഹ രചയിതാവ് നിക്ക് കൂപ്പർ പത്രക്കുറിപ്പിൽ പറഞ്ഞു.

ശനിയുമായുള്ള മിമാസിൻ്റെ വേലിയേറ്റ ഇടപെടലുകൾ വിശകലനം ചെയ്താണ് സമുദ്രത്തിൻ്റെ ചെറുപ്പം നിർണയിച്ചത്. അതിൻ്റെ ഭ്രമണപഥത്തിലെ അപ്രതീക്ഷിതമായ ക്രമക്കേടാണ് സമുദ്രം അടുത്തിടെ രൂപപ്പെട്ടതാണ് എന്ന് സൂചിപ്പിക്കുന്നത്. സമുദ്ര രൂപീകരണത്തിൻ്റെ പ്രാരംഭ ഘട്ടങ്ങളിലേക്കും ജീവൻ ഉയർന്നുവരാനുള്ള സാധ്യതകളിലേക്കും സവിശേഷമായ ഒരു കാഴ്ച നൽകാൻ മിമാസിന് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ചെറുതും നിഷ്‌ക്രിയമെന്ന് തോന്നുന്നതുമായ ഉപഗ്രഹങ്ങൾക്ക് പോലും മനുഷ്യ ജീവിതത്തിന് അനുയോജ്യമായ സാഹചര്യങ്ങളെ പിന്തുണയ്ക്കാൻ കഴിയുമെന്ന് മിമാസിൽ മറഞ്ഞിരിക്കുന്ന യുവ സമുദ്രത്തിൻ്റെ കണ്ടെത്തൽ സൂചിപ്പിക്കുന്നു. ശനിയുടെ മറ്റൊരു മഞ്ഞുമൂടിയ ഉപഗ്രഹമായ എൻസെലാഡസിനും മനുഷ്യവാസത്തിന് ഊർജം പകരാൻ കഴിയുന്ന സ്രോതസുകൾ ഉണ്ടെന്നതിന്റെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി ശനിയെയും അതിൻ്റെ ഉപഗ്രഹങ്ങളെയും പര്യവേക്ഷണം ചെയ്ത നാസയുടെ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റയാണ് മിമാസിലെ യുവ സമുദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് എന്നാണ് റിപ്പോർട്ട്. മിമാസിൻ്റെ ഭ്രമണപഥത്തിലെ സൂക്ഷ്മമായ മാറ്റങ്ങൾ കണ്ടെത്തിയത് ശാസ്ത്രജ്ഞരെ സമുദ്രത്തിൻ്റെ സാന്നിധ്യം അനുമാനിക്കാനും അതിൻ്റെ വലുപ്പം കണക്കാക്കാനും സഹായിച്ചു.
Image credit: NASA


Click it and Unblock the Notifications








