ബലൂണിൽ തൂങ്ങി ബഹിരാകാശത്തിന്റെ അതിരുകളിലേക്ക്; സ്വപ്ന സഞ്ചാരത്തിനൊരുങ്ങി ഇന്ത്യൻ കമ്പനി | Space Aura
ഹീലിയം നിറച്ച ഭീമൻ ബലൂണുകളിൽ തൂക്കിയിട്ട പേടകങ്ങളിൽ ബഹിരാകാശത്തിന്റെ അതിർത്തികളിലേക്ക് ഉയർന്ന് ഉയർന്ന് പോകാം. അന്തരീക്ഷവും വായുവുമെല്ലാം അൽപ്പമാത്രമാകുന്ന മേഖലകളിൽ പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് കണ്ണും നട്ടിരിക്കാം. ഒപ്പം താഴെയുള്ള ആ നീല ഗ്രഹത്തിന്റെ വശ്യസൌന്ദര്യമിങ്ങനെ ആവോളം കണ്ടിരിക്കുകയും ചെയ്യാം. കഴിയുമെങ്കിൽ ഒരു ചായയും സമൂസയും കൂടി കഴിക്കാം.
ബാലരമയിലെ ചിത്രകഥയൊന്നുമല്ല! പറഞ്ഞ് വരുന്നത് ബഹിരാകാശ ടൂറിസം രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്താനൊരുങ്ങുന്ന ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ വാഗ്ദാനങ്ങളെക്കുറിച്ചാണ്. മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യരെയും വഹിച്ച് കൊണ്ടുള്ള പേടകങ്ങൾ (ക്യാപ്സ്യൂൾ) ബഹിരാകാശത്തിന്റെ അതിരുകളിലേക്ക് ( ഭൌമാന്തരീക്ഷത്തിനുള്ളിൽ ) അയയ്ക്കാൻ ഒരുങ്ങുകയാണ് സ്പേസ് ഓറയെന്ന (Space Aura) ഇന്ത്യൻ കമ്പനി. റോക്കറ്റിലല്ല, പകരം ബോയിങ് 747 വിമാനങ്ങളുടെ വലിപ്പമുള്ള ഭീമാകാരമായ ബലൂണുകളിലാണ് ഈ പേടകങ്ങൾ ഘടിപ്പിക്കുന്നത്.

30 മുതൽ 35 കിലോമീറ്റർ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിലേക്കാണ് സ്പേസ് ഓറ തങ്ങളുടെ പേടകങ്ങളും അതിനുള്ളിലെ മനുഷ്യരെയും അയയ്ക്കുന്നത്. 2026 ഓടെ ആദ്യ വിനോദ സഞ്ചാര സംഘം ഈ ആകാശ യാത്ര നടത്തുമെന്നും കമ്പനി പറയുന്നു. കാപ്‌സ്യൂളിൽ ആറ് വിനോദസഞ്ചാരികൾക്കും ഒരു പൈലറ്റിനും സഞ്ചരിക്കാൻ കഴിയും. ആദ്യ സംഘത്തിലെ ആറ് ടിക്കറ്റുകളിൽ നാലെണ്ണം മുൻകൂറായി ബുക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 50 ലക്ഷം രൂപയാണ് ഓരോ ടിക്കറ്റിനും കമ്പനി ഈടാക്കുന്ന നിരക്ക്.
സ്‌പേസ് ഓറയുടെ ക്യാപ്‌സ്യൂൾ, സ്‌കെഎപി1 (SKAP1) സ്പേസ് ബലൂൺ സംവിധാനത്തോടൊപ്പം വലിയൊരു പാരച്യൂട്ടിലേക്കും ഘടിപ്പിച്ചിരിക്കും. 360 ഡിഗ്രി കാഴ്ചയാണ് ക്യാപ്സ്യൂൾ ഉറപ്പ് നൽകുന്നത്. ഇന്ത്യൻ ടച്ചുള്ള ലഘുഭക്ഷണങ്ങളും ക്യാപ്സ്യൂളിനുള്ളിൽ സജ്ജീകരിക്കും. ഓക്സിജൻ, പ്രഷർ, താപനില എന്നിവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും ക്യാപ്സ്യൂളിൽ നൽകിയിട്ടുണ്ടാവും.യാത്രയ്ക്ക് മുമ്പ് സഞ്ചാരികളുടെ സംഘം ഒരാഴ്ചത്തെ ശാരീരിക പരിശീലനത്തിലേർപ്പെടണം.

സ്ട്രാറ്റോസ്ഫിയറിലേക്കും തിരിച്ചും 90 മിനിറ്റ് വീതമാണ് യാത്രസമയം പറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂർ നേരം ആന്തരീക്ഷത്തിൽ ചിലവഴിക്കാനും കാഴ്ചകൾ കാണാനും കഴിയും. തിരിച്ചുള്ള യാത്രയിൽ നിശ്ചിത ഉയരം പിന്നിടുമ്പോൾ പാരച്യൂട്ട് വിക്ഷേപിക്കപ്പെടുകയും ബലൂൺ വേർപ്പെടുകയും ചെയ്യും. ക്യാപ്‌സ്യൂൾ നിശ്ചിത 10 കിലോമീറ്റർ ചുറ്റളവിൽ ഇറങ്ങാൻ പ്രോഗ്രാം ചെയ്താണ് സജ്ജീകരിച്ചിരിക്കുന്നത്. തയ്യാറെടുപ്പുകളും മറ്റും കണക്ക് കൂട്ടുമ്പോൾ ആകെ 5.5 മുതൽ 6 മണിക്കൂർ വരെയാണ് ഒരു യാത്രയ്ക്ക് വേണ്ടി വരുന്ന സമയം.
ബലൂണുകൾ സുരക്ഷിതവും ചിലവ് കുറഞ്ഞതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയുമാണ്. നിലവിൽ ആകാശത്ത് ശാസ്ത്രീയ ഉപകരണങ്ങളും കാലാവസ്ഥാ സെൻസറുകളും വഹിക്കുന്ന ആയിരക്കണക്കിന് ബലൂണുകൾ ഉണ്ട്. സീറോ പ്രഷർ ബലൂണുകൾ വിമാനത്തേക്കാളും ഉയരത്തിലാണ് ആകാശത്ത് പറക്കുന്നത്. 22 കിലോമീറ്ററിലധികം ഉയരത്തിൽ വരെയെത്തിയ ക്രൂഡ് ബലൂണുകളും ഉണ്ട്. ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ബലൂണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തി വരുന്നു. എന്നാൽ സമാനമായ ബലൂണുകൾ ഉപയോഗിച്ച് ഇത്രയും ഉയരത്തിലേക്ക് മനുഷ്യർ ഇതുവരെ യാത്ര നടത്തിയിട്ടില്ലെന്ന് മാത്രം.

റീയിൻഫോഴ്സഡ് അലൂമിനിയം ഉപയോഗിച്ചാണ് സ്പേസേ ഓറയുടെ ക്യാപ്സ്യൂൾ നിർമിച്ചിരിക്കുന്നത്. ഹൈ പെർഫോമൻസ് പോളിയെത്തിലീൻ ഉപയോഗിച്ചാണ് ബലൂണുകൾ തയ്യാറാക്കുന്നത്. സ്ട്രാറ്റോസ്ഫിയറിലെ അപ്രതീക്ഷിത വായു മർദ്ധം തുടങ്ങിയ സാഹചര്യങ്ങൾ നേരിടാൻ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമാണം. ബലൂണിന്റെയും പേടകത്തിന്റെയും ആദ്യ പരീക്ഷണം അടുത്ത വർഷം അവസാനത്തോടെ നടക്കുമെന്നാണ് വിവരം. ഐഎസ്ആർഒയുടെ അനുമതിയും അംഗീകാരവും ലഭിച്ച ശേഷം മാത്രമായിരിക്കും സ്പേസ് ഓറയുടെ ബലൂണുകൾക്ക് വാണിജ്യപരമായ പറക്കലിന് സാധിക്കുക.
ബഹിരാകാശരംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ലഭിക്കുന്ന വലിയ പിന്തുണയാണ് സ്പേസ് ഓറ പോലെയുള്ള കമ്പനികൾ വളർന്നുവരാൻ കാരണം. 2019 -ൽ 11 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നിടത്ത് 2020 ആകുമ്പോഴേക്കും എണ്ണം 21 ആയി ഉയർന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 47 -ൽ കൂടുതൽ പുതിയ കമ്പനികളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എന്നാൽ ഹോട്ട് എയർ ബലൂണുകൾ ഉപയോഗിച്ച് ആളുകളെ സ്ട്രാറ്റോസ്ഫിയറിലേക്കയയ്ക്കുന്ന ചിലരെങ്കിലും "ഭ്രാന്തൻ" ആശയമെന്ന് വിളിക്കുന്ന ഐഡിയയുമായി ഇന്ത്യയിൽ രംഗത്ത് വന്നത് സ്പേസ് ഓറ മാത്രമാണ്.



Click it and Unblock the Notifications








