അവന്റെ പാതയും ദൂരവും വേഗവുമറിയാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുക; ക്രിസ്മസ് ചലഞ്ചുമായി യൂറോപ്യൻ സ്പേസ് എജൻസി
ഭൂമിയോടടുക്കുന്ന ഒരു ഛിന്നഗ്രഹം ( Asteroid ), എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ എന്ത് കൊണ്ടുണ്ടാക്കിയതാണെന്നോ പോലും അറിയില്ല. 2015 RN35 എന്ന ഛിന്നഗ്രഹം ജ്യോതി ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. 2015 RN35 ന് എത്ര വലിപ്പമുണ്ട്, അതിന്റെ സഞ്ചാരപഥം എന്താണ്, 2015 RN35 സ്വന്തം അച്ചുതണ്ടിൽ സ്പിൻ ചെയ്യുന്നുണ്ടോ എന്ന് തുടങ്ങി എണ്ണമില്ലാത്ത ചോദ്യങ്ങൾ ഈ ഇത്തിരിക്കുഞ്ഞൻ ഛിന്നഹ്രഗത്തെക്കുറിച്ചുണ്ട്.

കാര്യം ഇത്തിരിക്കുഞ്ഞൻ എന്നൊക്കെ പറഞ്ഞാലും 60 മുതൽ 140 മീറ്റർ വരെ വ്യാസമുള്ള ആസ്റ്ററോയ്ഡ് ആണ് ഈ വരുന്ന കക്ഷി. ഭൂമിയിൽ പതിച്ചാൽ ഒരു മേഖലയിലാകെ നാശനഷ്ടം വരുത്താൻ ശേഷിയുള്ളവൻ. എന്തായാലും പുള്ളിക്കാരനെ കണ്ടെത്താനും തിരിച്ചറിയാനും ലോകമാസകലമുള്ള വാനനീരീക്ഷകരെ ക്ഷണിച്ചിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി.

സ്റ്റാച്യൂ ഓഫ് ലിബർട്ടി
അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പോലും വലിപ്പമില്ലാത്ത ആസ്റ്ററോയ്ഡ് അതിവേഗം ഭൂമിയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. 2015 RN35 ഡിസംബർ 15ന് ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. ഭൂമിയിൽ നിന്ന് 6,86,000 കിലോ മീറ്റർ മാത്രം അകലെക്കൂടിയാണ് ഡിസംബർ 15ന് ആസ്റ്ററോയ്ഡ് കടന്നു പോകുക.

അതായത് രണ്ട് ചാന്ദ്ര ദൂരത്തിലും താഴെ ( ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ രണ്ട് മടങ്ങിലും കുറവ് ) മാത്രമാണ് ഡിസംബർ 15ന് 2015 RN35 ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം. ദക്ഷിണാർദ്ധ ഗോളത്തിലെ വാന നിരീക്ഷകർക്കാണ് കൂടുതൽ നന്നായി ആസ്റ്ററോയ്ഡിനെ കാണാൻ കഴിയുക. രാത്രിയിലെ ആകാശത്ത് പ്ലൂട്ടോയെ കാണുന്നത് പോലെ ബുദ്ധിമുട്ടായിരിക്കും 2015 RN35നെ കണ്ടെത്തുന്നത്.

30 സെന്റിമീറ്റർ മുതൽ മുകളിലേക്കുള്ള ടെലസ്കോപ്പുകൾ ഉപയോഗിച്ചാൽ ഈ "ക്രിസ്മസ്" ആസ്റ്ററോയ്ഡിനെ കണ്ടെത്താൻ കഴിയും. നിയർ എർത്ത് ഒബ്ജക്റ്റ് എന്ന ക്ലാസിഫിക്കേഷനിലാണ് നിലവിൽ 2015 RN35 ഉള്ളത്. ഡിസംബർ 15 മുതൽ 17 വരെയാണ് ആസ്റ്ററോയ്ഡിനെ നീരീക്ഷിക്കാൻ കഴിയുക. എന്നാൽ യൂറോപ്പിൽ ഉള്ളവർക്ക് ഡിസംബർ 19 വരെ അവസരം ലഭിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വാൽ നക്ഷത്രങ്ങളെപ്പോലെ ആകാശത്ത് തിളങ്ങിക്കൊണ്ടാവില്ല ഈ ഛിന്നഗ്രഹം കടന്ന് പോകുന്നത്. എങ്കിലും ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന ഛിന്നഗ്രഹങ്ങൾ സ്പേസ് എജൻസികളുടെ പ്ലാനറ്ററി ഡിഫൻസ് ഓഫീസ് നിരീക്ഷിക്കാറുണ്ട്. അപകടസാധ്യതയുള്ള ഏതൊരു വസ്തുവിന്റെയും പാതയും ഘടനയും മനസിലാക്കാൻ ഇത് എജൻസികളെ സഹായിക്കുന്നു.

ആസ്ട്രോണമേഴ്സിന് 2015 RN35 പോലെയുള്ള ഛിന്നഗ്രഹങ്ങൾ എന്നും കൌതുകം സൃഷ്ടിക്കുന്നവയാണ്. ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതാണ് പ്രധാന കാരണം. ഈ ഛിന്നഗ്രഹം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്തൊക്കെ വസ്തുക്കൾ കൊണ്ടാണെന്നതിന് യാതൊരു വിവരവും ലഭ്യമല്ല. ഇതിന്റെ വലിപ്പം, ഭ്രമണപഥം, സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പോലും ശാസ്ത്ര ലോകത്തിന് വലിയ ധാരണയില്ല.

ഈ വിഭാഗത്തിൽ പെടുന്ന എല്ലാ ഛിന്നഗ്രഹങ്ങളെക്കുറിച്ചും ഇങ്ങനെയൊരു അവ്യക്തത ശാസ്ത്രലോകത്തിനുള്ള. ഭൂമിക്ക് എന്നെങ്കിലും ഭീഷണിയാകാൻ വിദൂര സാധ്യതയുള്ള ഛിന്ന ഗ്രഹങ്ങളെപ്പോലും ( പ്ലാനറ്റ് കില്ലേഴ്സ് എന്ന ഗണത്തിൽ പെടുന്നവ ) കണ്ടെത്താൻ ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ 2015 RN35 പോലെയുള്ള ഇടത്തരം ഛിന്നഗ്രഹങ്ങളെക്കുറിച്ച് അത്രയ്ക്ക് പഠനങ്ങൾ ഒന്നും നടന്നിട്ടില്ല. ഭൂമിയിൽ പതിച്ചാൽ ആ പ്രദേശത്ത് വ്യാപക നാശനഷ്ടം വരുത്താൻ കഴിയുന്നവയാണ് ഇവ. എന്നാൽ ഈ രീതിയിൽ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുള്ള ഇടത്തരം ആസ്റ്ററോയ്ഡുകളെയൊന്നും ഇത് വരെ കണ്ടെത്തിയിട്ടുമില്ല.

ഛിന്നഗ്രഹങ്ങൾ (Asteroids)
ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് സൌരയൂഥം രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ഈ സമയത്ത് അവശേഷിച്ച പാറക്കഷ്ണങ്ങളാണ് ഛിന്നഗ്രഹങ്ങൾ. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ 1.3 മടങ്ങിലും കുറവ് ദൂരത്തിൽ ഉള്ള ഛിന്നഗ്രഹങ്ങളെയാണ് നിയർ എർത്ത് ഒബ്ജക്റ്റ്സ് എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നത്. ഭൂമിയിൽ നിന്നും സൂര്യനിലേക്ക് 93 മില്യൺ മൈൽ ദൂരമുണ്ടെന്ന കാര്യം ഓർക്കണം.


Click it and Unblock the Notifications