അഴിച്ചിട്ട മുടിയിൽ മിന്നാമിന്നിയെ ചൂടി നക്ഷത്രങ്ങളെ നോക്കുന്ന സുന്ദരി! അദ്ഭുതക്കാഴ്ചയായി ബഹിരാകാശ ചിത്രം
'അനന്തമജ്ഞാത, മവർണ്ണനീയ മീ ലോകഗോളം തിരിയുന്ന മാർഗ്ഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു !' ബഹിരാകാശത്തെ നിഗൂഡരഹസ്യങ്ങളുടെ വ്യാപ്തി വ്യക്തമാക്കാൻ ഇതിനെക്കാൾ ഈ കവിമൊഴിയെക്കാൾ അനുയോജ്യമായ വരികൾ വേറെയുണ്ടെന്ന് തോന്നുന്നില്ല. വെറുതെയിരിക്കുന്ന രാത്രിസമയങ്ങളിൽ വെറുതെയൊന്ന് ആകാശത്തേക്ക് കണ്ണോടിച്ചുനോക്കൂ. നിറഞ്ഞ നക്ഷത്രങ്ങളും തെളിഞ്ഞ ചന്ദ്രനും സമ്മാനിക്കുന്ന മനോഹരമായ കാഴ്ച നൽകുന്ന സന്തോഷം ഏറെ വലുതായിരിക്കും.

നിങ്ങൾ അറിയാതെ നിങ്ങളുടെ ഉള്ളിലെ ഭാവന പുറത്തുവരണമെങ്കിൽ വെറുതേ ഒന്ന് ആകാശത്തേക്ക് നോക്കിയാൽ മതി. ഏറെ മനോഹരമായ ഒരുപാട് ചിത്രങ്ങൾ നമ്മുടെ മനസിൽ മിന്നിമറയും. ആകാശത്തെ നക്ഷത്രങ്ങൾ ചേർത്ത് നമ്മുടെ ഭാവന ഓരോ ചിത്രങ്ങൾക്ക് രൂപം നൽകും. പ്രകൃതിയെ ആസ്വദിക്കുന്നവർ അതിന്റെ മാസ്മരികത ഇതിനോടകം അനുഭവിച്ചിട്ടുണ്ടാകും. അതിന് സാധിച്ചിട്ടില്ലാത്തവർ ഇപ്പോൾ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി (ഇഎസ്ഒ) പുറത്തുവിട്ട ഒരു ബഹിരാകാശ ചിത്രം ഒന്നു കണ്ടുനോക്കൂ.

മിന്നി നടക്കുന്ന മിന്നാമിന്നിക്കൂട്ടം പോലെ ചുറ്റും കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങുന്നു, അവയ്ക്ക് നടുവിൽ നിലം മുട്ടുന്ന മുടിയഴിച്ചിട്ട് നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന ഒരു സുന്ദരി. ചന്ദ്രന്റെ പാൽവെളിച്ചം അവളുടെ കുറുനിരകളെയും ശരീരത്തെയും തഴുകുന്നു. സ്വയം മറന്ന് നക്ഷത്രങ്ങളോട് സല്ലപിക്കുന്ന ആ സുന്ദരിയുടെ പിന്നിൽ നിന്നുള്ള മനോഹരമായൊരു ചിത്രം ! ഇഎസ്ഒ പുറത്തുവിട്ട കോൺ നെബുല എന്ന ഇരുണ്ട നെബുലയുടെ ചിത്രം കണ്ടാൽ ഏത് മലയാളിയുടെ മനസിലും ഇത്തരമൊരു ചിത്രമാണ് തെളിയുക.

ഇഎസ്ഒ പങ്കുവച്ച ഈ കോൺ നെബുലയുടെ ചിത്രം ലോകമെമ്പാടുമുള്ള ആളുകളെ അതിശയിപ്പിക്കുകയും പ്രപഞ്ചത്തിന്റെ കാണാക്കാഴ്ചകളെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വിചിത്രമായ ഒരുപാട് ഭാവനകളിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി പുറത്തുവിട്ടത്. സയൻസ് അലേർട്ടിലെ ഒരു റിപ്പോർട്ട് നൽകുന്ന വിവരങ്ങളനുസരിച്ച് 2,500 പ്രകാശവർഷം അകലെയുള്ള NGC 2264 എന്ന വലിയ സമുച്ചയത്തിന്റെ ഭാഗമാണ് കോൺ നെബുല.

കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് പലർക്കും പല രൂപങ്ങളിലാണ് ഈ നെബുലയുടെ ചിത്രം അനുഭവപ്പെട്ടത്. ചിലർക്ക് അത് ഉയരമുള്ള വിളക്കുമാടം പോലെ തോന്നി, മറ്റുചിലർക്ക് അത് ഒരു ഗോഡ്‌സില്ല എഴുന്നേറ്റു നിൽക്കുന്നതായി തോന്നി, ഈ രീതിയിൽ മനുഷ്യഭാവനകളെ തോന്നും പടി സഞ്ചരിക്കാൻ അനുവദിക്കുന്നതാണ് ഈ പ്രപഞ്ചചിത്രം. അയോണൈസ്ഡ്, ന്യൂട്രൽ അല്ലെങ്കിൽ മോളിക്യുലാർ ഹൈഡ്രജൻ, കോസ്മിക് പൊടി എന്നിവ അടങ്ങിയ ഇന്റർസ്റ്റെല്ലാർ മീഡിയത്തിന്റെ ഒരു പ്രത്യേക പ്രകാശമുള്ള മേഖലയാണ് നെബുല!

മറ്റ് നെബുലകളിൽനിന്ന് വ്യത്യസ്തമായി കോൺ നെബുല ഡാർക്ക് നെബുലയാണ്. ഇരുണ്ട നെബുലകളെ പൊതുവെ വളരെ സവിശേഷമായ ജ്യോതിശാസ്ത്ര വസ്തുക്കളായാണ് കാണുന്നത്. കാരണം അവ പ്രകാശം പുറപ്പെടുവിക്കുന്നില്ല. ഇരുണ്ട നെബുലകൾ ബഹിരാകാശത്ത് പ്രതിഫലിക്കുന്നില്ല. അവയ്ക്ക് പിന്നിൽ മറ്റ് നക്ഷത്രങ്ങളും ഗാലക്സികളും തെളിയുമ്പോഴാണ് അവ ദൃശ്യമാകുക. നിരവധി ഇരുണ്ട നെബുലകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ദി ഹോഴ്സ്ഹെഡ് നെബുലയും ദി സ്നേക്ക് നെബുലയുമാണ് അവയിൽ ഏറ്റവും പ്രശസ്തം.

മനുഷ്യന് പിടികിട്ടാത്ത പ്രപഞ്ചരഹസ്യങ്ങളുടെ കലവറയാണ് ബഹിരാകാശം എന്നു പറയാം. ആ പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുള്ള മനുഷ്യപ്രയത്നത്തിന്റെ സൃഷ്ടിയാണ് ജെയിംസ് വെബ് ദൂരദർശിനി. പ്രപഞ്ചത്തെ സംബന്ധിച്ച നിർണായകമായ വിവരങ്ങളോടൊപ്പം ഏറെ മനോഹരമായ നക്ഷത്ര സമൂഹങ്ങളുടെ കാഴ്ചകൾ നമുക്ക് സമ്മാനിക്കാൻ ജെയിംസ് വെബ് ദൂരദർശിനിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ ജെയിസ് വെബ് ദൂരദർശിനി പങ്കുവച്ച 'സൃഷ്ടിയുടെ തൂണുകൾ' എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്തിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭൂമിയിൽ നിന്ന് 6,500 പ്രകാശവർഷം അകലെയുള്ള പൊടിയും വാതകവും നിറഞ്ഞ ഈഗിൾ നെബുലയിലാണ് 'സൃഷ്ടിയുടെ തൂണുകൾ' സ്ഥിതി ചെയ്യുന്നത്. ശാസ്ത്രജ്ഞർ മെസ്സിയർ 16 (M16) അല്ലെങ്കിൽ കഴുകൻ നെബുല എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. നക്ഷത്രങ്ങൾ രൂപപ്പെടുന്നത് ഇവിടെയാണ് എന്നതാണ് ഈ സൃഷ്ടിയുടെ തൂണുകളുടെ ഏറ്റവും വലിയ പ്രത്യേകത. നക്ഷത്രങ്ങളുടെ ഈ ജന്മദേശം കാണാൻ മനുഷ്യൻ നേരിട്ട് എത്തിയാൽ ഈ തൂണുകൾ കാണാൻ സാധ്യമല്ല.

കാരണം ആയിരക്കണക്കിന് പ്രകാശവർഷം മുമ്പുള്ള കാഴ്ചയാണ് നാം ദൂരദർശിനിയിലൂടെ കാണുന്നത്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായാണ് ജെയിംസ് വെബ് ദൂരദർശിനി സജ്ജമാക്കിയത്. പ്രപഞ്ചത്തിന്റെ മഹാ രഹസ്യങ്ങളിലേക്കുള്ള മനുഷ്യന്റെ കണ്ണായി മാറാൻ ജെയിംസ് വെബ് ദൂരദർശിനിക്ക് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications








