4.6 ബില്യൺ വർഷം പഴക്കം; വ്യാഴത്തിനപ്പുറത്ത് നിന്നും ഭൂമിയിലെത്തിയ അതിഥി പറയുന്നതെന്ത്..?
ഭൂമിയിലെ ജീവന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങൾ നിലനിൽപ്പുണ്ട്. അതിൽ ഏറ്റവും അംഗീകരിക്കപ്പെട്ടതും ഏറ്റവും കൂടുതൽ പഠനങ്ങൾ നടക്കുന്നതുമായ തിയറി ജീവന്റെ തുടിപ്പുകൾക്ക് തുടക്കം കുറിച്ച അടിസ്ഥാന രാസ സംയുക്തങ്ങൾ ഭൌമഗോളത്തിന് വെളിയിൽ നിന്നും എത്തിയവയാണെന്നതാണ്. എന്നാൽ കൃത്യമായി എവിടെ നിന്ന്..? പുറത്ത് നിന്നുമാണ് ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ഭൂമിയിലെത്തിയതെങ്കിൽ മറ്റേതെല്ലാം ആകാശ ഗോളങ്ങളിൽ ഇത്തരം നിക്ഷേപങ്ങൾ നടന്നിരിക്കാം..? ഭൂമിയെക്കാളും പഴക്കമുള്ള ജീവൻ നില നിൽക്കുന്ന ഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിലുണ്ടാകുമോ..? അവയിലെ ജീവൻ ഭൂമിയ്ക്ക് സമാനമായിരിക്കുമോ..? ചോദ്യങ്ങൾ അനവധിയാണ്... നമ്മുടെയൊക്കെ ജീവിത കാലത്ത് തന്നെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം!

ഭൂമിയിൽ ജീവൻ രൂപപ്പെടാനും നിലനിൽക്കാനും സമൃദ്ധമാകാനും കാരണമായ ഘടകങ്ങളിൽ ഒന്ന് ജലത്തിന്റെ സാന്നിധ്യമാണെന്ന് അറിയാമല്ലോ? എന്നാൽ ഭൂമിയിൽ ജലം എവിടെ നിന്ന് എത്തിയെന്ന് ചിന്തിച്ചിട്ടുണ്ടോ..? നാം ചിന്തിക്കാറില്ലെങ്കിലും ഇത് കുത്തിയിരുന്ന് ചിന്തിക്കുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നവർ ഈ ലോകത്ത് നിരവധിയുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആലോചനകൾക്കും പഠനങ്ങൾക്കും ഉത്തരം നൽകാൻ കഴിയുന്ന ഒരു അതിഥി അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2021 ഫെബ്രുവരി മാസം ബ്രിട്ടണിലെ വിഞ്ച്കോംബിൽ ക്രാഷ് ലാൻഡ് ചെയ്തിരുന്നു. ക്രാഷ് ലാൻഡ് എന്ന് കേൾക്കുമ്പോൾ ഉടനെ വല്ല എലിയനുമാകുമെന്ന് ചിന്തിക്കേണ്ട. അതൊരു ആലങ്കാരിക അലമ്പാക്കൽ മാത്രം.

സംഭവം ഭൂമിയിൽ പതിച്ച ഉൽക്കാ ശിലയാണ്. ഒരു ഉൽക്കയ്ക്ക് ബിൽഡ് അപ്പ് അൽപ്പം കൂടിയില്ലേയെന്നും കുറ്റം പറയരുത്. സംഭവം ആള് വെറുമൊരു ഉൽക്കാ ശിലയല്ല. നമ്മുടെ ഭൂമിയിലെ ജലത്തിന് സമാനമായ രാസ ഘടനയുള്ള ജലാംശവും പേറിയാണ് '4.6 ബില്യൺ വർഷങ്ങൾ' പഴക്കമുള്ള ഈ ഉൽക്കാ ശില ഭൂമിയിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ മനസിലായില്ലേ.. ആളത്ര ചെറിയ കക്ഷിയല്ലെന്ന്. ഒരു പക്ഷെ നമ്മുടെ ഭൂമിയിലെ ജലസാന്നിധ്യം എവിടെ നിന്നെത്തിയെന്ന ചോദ്യത്തിന് തന്നെ ഉത്തരം നൽകാൻ ഈ ഉൽക്കാ ശിലയ്ക്ക് കഴിയും.

ഭൂമിയുടെ തുടക്ക സമയങ്ങളിൽ ചുട്ടുപഴുത്തിരുന്ന ഉപരിതലം പതുക്കെ തണുക്കാൻ ആരംഭിക്കുകയും ഒപ്പം പുറത്ത് നിന്നെത്തിയ ഛിന്നഗ്രഹങ്ങളിലെ ഐസ് ഉരുകി വെള്ളമായി മാറിയെന്നുമുള്ള സിദ്ധാന്തത്തിന് കരുത്ത് പകരുകയാണ് വിഞ്ച്കോംബിൽ നിന്ന് കണ്ടെത്തിയ ഉൽക്കാശില. സയൻസ് അഡ്വാൻസസ് ജേണലിൽ ഈ ഉൽക്കാ ശിലയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വിഞ്ച്കോംബിലെ ഉൽക്കാശില
വളരെ ദുർലഭമായി മാത്രം കാണുന്ന കാർബണേഷ്യസ് കോണ്ട്രൈറ്റാൽ നിർമിതമാണ് വിഞ്ച്കോംബിലെ ഉൽക്കാശില. ഉൽക്കാ പതനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശില ശാസ്ത്രജ്ഞരുടെ കയ്യിലെത്തിയിരുന്നു. അതിനാൽ തന്നെ യാതൊരു വിധത്തിലുള്ള ബാഹ്യ ഇടപഴകലുകളും ഈ ഉൽക്കാ ശിലയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. സാധാരണ ഗതിയിൽ ഉൽക്കകൾ എവിടെ എപ്പോൾ പതിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതിനാൽ തന്നെ സമയത്ത് വീണ്ടെടുക്കാനും കഴിയില്ല. കാലാവസ്ഥ, മനുഷ്യ സമ്പർക്കം എന്നിവയൊക്കെ സംഭവിച്ചതിന് ശേഷം കയ്യിലെത്തുമ്പോഴേക്ക് അവ പലപ്പോഴും പ്രതീക്ഷിച്ച റിസൽട്ടും നൽകാറില്ല. ഇവിടയൊണ് വിഞ്ച്കോംബിലെ ഉൽക്കാശില വ്യത്യസ്തമാകുന്നത്.

ലേസർ രശ്മികളും എക്സ് റേകളും മറ്റുമുപയോഗിച്ച് ശിലയ്ക്കുള്ളിലെ മൂലകങ്ങളും ധാതുക്കളും സംഘം പരിശോധിച്ചു. പരിശോധനയ്ക്കൊടുവിൽ വാതക ഭീമനായ വ്യാഴത്തെ ഭ്രമണം ചെയ്യുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്നും അടർന്ന് വന്നതാണ് ശിലയെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തി. ഈ ഉൽക്കാ ശിലയുടെ പിണ്ഡത്തിന്റെ 11 ശതമാനവും വെള്ളമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് രൂപത്തിലാണ് ഈ ഉൽക്കാ ശിലയിൽ ജലം കണ്ടെത്തിയത്. സാധാരണ ഹൈഡ്രജൻ, ഡ്യൂട്ടീരിയം ഹൈഡ്രജൻ ഐസോടോപ്പ് രൂപങ്ങളിൽ. ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അനുപാതം നമ്മുടെ ഗ്രഹത്തിൽ കാണപ്പെടുന്ന വെള്ളത്തിന് സമാനമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ ഉൽക്ക ശിലയിലുള്ള ജലത്തിനും ഭൂമിയിലെ ജലത്തിനും ഒരേ ഉത്ഭവ സ്ഥാനമാണെന്നതാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. ജീവനും പ്രോട്ടീനുകളും നിർമ്മിക്കാൻ ആവശ്യമായ അടിസ്ഥാന ഘടകങ്ങളും ഈ ഉൽക്കാ ശിലയിൽ കണ്ടെത്തിയിട്ടുണ്ട്.


Click it and Unblock the Notifications