Home
Scitech

UFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥ

ഈ സർവപ്രപഞ്ചത്തിലും ഭൂമിയെന്ന ഈ കുഞ്ഞൻ ഗ്രഹത്തിലല്ലാതെ വേറെയെവിടെയെങ്കിലും ജീവന്റെ തുടിപ്പുകളുണ്ടാകുമോ..? നക്ഷത്രങ്ങളെ നോക്കി മനുഷ്യൻ അത്ഭുതം കൂറിത്തുടങ്ങിയ കാലം മുതൽക്കിങ്ങോട്ട് മനുഷ്യകുലത്തെ വിസ്മയിപ്പിച്ച സംശയങ്ങളിൽ ഒന്നാവാം അത്. ശാസ്ത്രം എത്രയൊക്കെ വികസിച്ചിട്ടും പ്രഞ്ചത്തിലെ കോടിക്കണക്കിന് ആകാശ ഗോളങ്ങളും നക്ഷത്രങ്ങളും തമോഗർത്തങ്ങളുമൊക്കെ ഒരു പരിധിക്ക് അപ്പുറം പഠിക്കാനോ മനസിലാക്കോനോ നമ്മുക്ക് ഇന്നും സാധിച്ചിട്ടില്ല. ഈ അനിശ്ചിതാവസ്ഥയ്ക്ക് നടുവിൽ കാലങ്ങളായി ചുരുളഴിയാത്ത രഹസ്യങ്ങളായി തുടരുന്ന കാര്യമാണ് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും വാർത്തകളും അവകാശ വാദങ്ങളും. അറിയപ്പെടാത്ത ഗ്രഹങ്ങളിൽ നിന്നും വിരുന്നെത്തുന്ന അതിഥികളെക്കുറിച്ചുമുള്ള കഥകൾക്ക് കുറച്ചധികം പഴക്കമുണ്ട് (UFO).

അന്യഗ്രഹജീവികൾ

അന്യഗ്രഹജീവികൾ ആക്രമിച്ചെന്നും സുഹൃത്തുക്കളായെന്നും ശാരീരിക പരിശോധനകൾ നടത്തിയെന്നും ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഗർഭിണിയാക്കിയെന്നും ഉള്ള അവകാശവാദങ്ങളും നിരവധി. മുമ്പ് കഥകളും സിനിമകളും ഒറ്റപ്പെട്ട അവകാശ വാദങ്ങളും അമേരിക്കയിലെ "ഏരിയ 51" ഗൂഢാലോചന സിദ്ധാന്തങ്ങളും മാത്രമായിരുന്നു പറക്കും തളികകളും ഏലിയൻസുമൊക്കെ. അന്യഗ്രഹജീവികളുമായി ഇടപഴകിയെന്ന അവകാശവാദങ്ങളൊക്കെ ഭൂരിപക്ഷവും കള്ളക്കഥകളെന്ന് ശാസ്ത്രലോകം എഴുതിത്തള്ളിയിട്ടുമുണ്ട്. എന്നാൽ അത്രയെളുപ്പത്തിൽ എഴുതിത്തള്ളാൻ കഴിയാത്ത ദുരൂഹതയാണ് 1961ൽ യുഎസിലെ ന്യൂ ഹാംഷെയറിലുണ്ടായ ബാർണി ആൻഡ് ബെറ്റി ഹിൽ ഇൻസിഡന്റ്.

വർണ വെറിയും വംശീയതയും

വർണ വെറിയും വംശീയതയും അമേരിക്കയിൽ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് വെളുത്ത വർഗക്കാരിയായ ബെറ്റിയും ആഫ്രിക്കൻ അമേരിക്കൻ വംശജനായിരുന്ന ബാർണി ഹില്ലും വിവാഹം കഴിക്കുന്നത്. സാമൂഹിക പ്രവർത്തകയായ ബെറ്റിയും പോർട്സ്മൗത്തിൽ തപാൽ വകുപ്പിൽ പണിയെടുത്തിരുന്ന ബാർണിയും 1961ലെ സെപ്റ്റംബറിൽ കാനഡയിൽ മധുവിധു ആഘോഷിച്ച് ന്യൂഹാംഷെയറിലേക്കുള്ള മടക്കം ആരംഭിക്കുന്നിടത്താണ് കഥയുടെ തുടക്കം. ആ യാത്രയിൽ ന്യൂ ഹാംഷെയറിലെ ലാൻകാസ്റ്റർ പട്ടണത്തോട് അടുക്കുമ്പോൾ ആകാശത്ത് പൊടുന്നനെയൊരു പ്രകാശഗോളം പ്രത്യക്ഷപ്പെടുന്നു. പിന്നാലെ ഈ പ്രകാശ ഗോളം ദമ്പതികളുടെ കാറിനെ പിന്തുടരുകയും ചെയ്യുന്നു.

യുഎസ്

ഇത്രയും ആയപ്പോഴേക്കും ബെനോക്കുലറെടുത്ത് പ്രകാശ ഗോളത്തെ നിരീക്ഷിച്ച ബെറ്റി ഭയന്നു വിറയ്ക്കാൻ തുടങ്ങി. ബൈനോക്കുലറിലൂടെ ബെറ്റി കാണുന്നത് കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു തളിക രൂപത്തിലുള്ള പേടകത്തെയാണ്. എന്നാൽ ഇത് കേട്ടിട്ടും മുൻ സൈനികനായിരുന്ന ബാർണി ഹില്ലിന് പ്രത്യേകിച്ച് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. യുഎസ് എയർഫോഴ്സിന്റെ വല്ല വിമാനവുമാകും അതെന്നാണ് ഈ സമയത്ത് ബാർണി കരുതുന്നത്.

ബാർണി

കൂസലില്ലാതെ വണ്ടി ഓടിച്ച് ലിങ്കണിൽ വരെയെത്തിയ ശേഷം ബെറ്റിയുടെ നിർബന്ധപ്രകാരം ബാർണി വാഹനം നിർത്തുന്നു. വിൻഡോയിലുടെ തല പുറത്തേക്കിടുന്ന ദമ്പതികൾ കാണുന്നത് ആകാശത്ത് വലിയ ശബ്ദം പുറപ്പെടുവിച്ച് ഒരു പറക്കും തളികയങ്ങനെ നിൽക്കുന്നതാണ്. എന്നാൽ ഇത് കണ്ടിട്ട് വാഹനം ഓടിച്ച് പോകാനൊന്നും അവർ ശ്രമിക്കുന്നില്ല. തന്റെ തോക്കുമെടുത്ത് ട്രിഗറിൽ കൈയ്യും ചേർത്ത് എന്തിനും തയ്യാറായി ബാർണി വാഹനത്തിന് പുറത്തിറങ്ങി.

അന്യഗ്രഹ ജീവി

പേടകത്തിനുള്ളിൽ വിചിത്ര വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന അന്യഗ്രഹ ജീവികളെയാണ് പിന്നീട് ബാർണി കാണുന്നത്. നിരായുധനാകാൻ അന്യഗ്രഹ ജീവികൾ ആവശ്യപ്പെട്ടെങ്കിലും ബാർണി തളികയ്ക്ക് നേരെ തോക്ക് ചൂണ്ടി. ഇത്രയും ആയപ്പോഴേക്കും ബാർണിയുടെ കൈകൾക്ക് അനക്കാനാകാത്ത വിധം ഒരു മരവിപ്പ് അനുഭവപ്പെട്ടു. ഒപ്പം ഇതിന് മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത തരത്തിലുള്ള എന്തോ ശബ്ദങ്ങൾ കേട്ട് ദമ്പതികളുടെ ബോധവും മറഞ്ഞ് തുടങ്ങിയിരുന്നു. അടുത്ത ദിവസം ഇരുവരും ഉറക്കമുണർന്നത് പോർട്സ് മൌത്തിലെ തങ്ങളുടെ വീടിനുള്ളിലാണ്.

ബെറ്റി

എന്തൊക്കെയോ സംഭവിച്ചതായി ബെറ്റിക്കും ബാർണിക്കും മനസിലായി. എന്നാൽ അത് എന്തൊക്കെയാണെന്ന് ഓർത്തെടുക്കാൻ സാധിക്കുന്നുമില്ല. ബാർണിയുടെ ഷൂസുകൾ കീറിപ്പറിഞ്ഞിരിക്കുന്നു. ബെറ്റിയുടെ വസ്ത്രവും കീറിയിട്ടുണ്ട്. അതിലാകട്ടെ പൌഡർ പോലെയുള്ള തരികളും കാണാം. അവ്യക്തമായ ഓർമകൾക്കിടയിലും അന്യഗ്രഹ ജീവികൾ തങ്ങളെ തട്ടിക്കൊണ്ട് പോയെന്ന് ഇരുവരും ഓർത്തെടുക്കുന്നുണ്ട്. പിന്നാലെ അന്യഗ്രഹ ജീവികളെക്കുറിച്ച് വായിക്കാൻ ആരംഭിച്ച ദമ്പതികൾ തങ്ങൾക്ക് നേരിട്ട അനുഭവം അമേരിക്കൻ വ്യോമസേനയെ അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ അത്ര കാര്യമായ പരിഗണന സേന നൽകിയിരുന്നില്ല.

സെപ്റ്റംബർ

പിന്നാലെ വിഷാദവും മാനസിക പ്രശ്നങ്ങളും വേട്ടയാടിയ രണ്ട് വർഷങ്ങൾ... ഒടുവിൽ ബെറ്റിയും ബാർണിയും മനശാസ്ത്രജ്ഞന്റെ സേവനവും തേടി. ഇവിടെ നടത്തിയ ഹിപ്നോട്ടിസത്തിൽ വച്ചാണ് 61ലെ ആ സെപ്റ്റംബർ രാത്രിയിൽ അരങ്ങേറിയ വിചിത്ര സംഭവങ്ങൾ ഇരുവരും ഓർത്തെടുക്കുന്നത്. ചാര നിറമുള്ള മനുഷ്യരുടെ ആകാരമുള്ള ജീവികൾ തങ്ങളെ പേടകത്തിനുള്ളിലേക്ക് കൊണ്ട് പോയെന്നും നഗ്നരാക്കി പരിശോധന നടത്തിയെന്നും ദമ്പതികൾ ഓർമ്മിച്ചെടുത്തു. മുടിയിഴകളും നഖങ്ങളും മറ്റും അന്യഗ്രഹ ജീവികൾ ശേഖരിച്ചുവത്രേ.

സീറ്റ റെറ്റിക്കുലി

ശരീരത്തിനുള്ളിൽ സൂചി കടത്തി പരിശോധന നടത്തി. ഇംഗ്ലീഷിൽ സംസാരിച്ച അന്യഗ്രഹ ജീവികളോട് എവിടെ നിന്നാണ് നിങ്ങൾ വരുന്നതെന്ന് ഇതിനിടയിൽ ബെറ്റി ചോദിക്കുന്നുണ്ട്. മറുപടിയായി അവരുടെ ലീഡർ കാണിക്കുന്ന മാപ്പ് പിന്നീട് ഓർമിച്ചെടുത്ത ബെറ്റി ഇതൊരു ഒരു കടലാസിൽ കോറിയിടുകയും ചെയ്തു. ഭൂമിയിൽ നിന്നും 40 പ്രകാശ വർഷം അകലെയുള്ള സീറ്റ റെറ്റിക്കുലി നക്ഷത്ര സമൂഹത്തിന്റെ അവ്യക്തമായ മാപ്പാണിതെന്ന് പിന്നീട് അവകാശ വാദങ്ങൾ പുറത്ത് വന്നിരുന്നു.

ശാസ്ത്രം

നേരത്തെ പറഞ്ഞത് പോലെ സാധാരണ ഇത്തരം സംഭവങ്ങളെല്ലാം വെറുതെ തള്ളിക്കളയുന്ന ശാസ്ത്രലോകത്തിന് ബെറ്റിയെയും ബാർണിയെയും ഒറ്റയടിക്കങ്ങ് തള്ളിക്കളയാൻ ആകുമായിരുന്നില്ല. വംശീയ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ചിരുന്ന ദമ്പതികളെ ആരാധനയോടെ കണ്ടിരുന്നവർ നിരവധിയായിരുന്നു. സാമൂഹ്യപ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള ഇരുവരും വളരെ ആത്മാർഥമായി നടത്തിയ അവകാശവാദങ്ങൾക്ക് മുന്നിൽ ശാസ്ത്രജ്ഞരും ഡോക്ടർമാരുമടക്കം പകച്ച് നിന്നു. ഇരുവരും പറയുന്നത് സത്യമാണെന്നും അല്ലെന്നും പറയാൻ അനവധിയാളുകൾ രംഗത്ത് വന്നിരുന്നു.

ദമ്പതികൾ ഹാജരാക്കിയ തെളിവുകൾ

പിന്തുണച്ചവർ ദമ്പതികൾ ഹാജരാക്കിയ തെളിവുകൾ ചൂണ്ടിക്കാട്ടി. ബാർണിക്കും ബെറ്റിക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് എതിർത്തവർ വാദിച്ചു. സത്യമെന്തായാലും ശരി, അന്യ ഗ്രഹ ജീവികളുമായി ബന്ധപ്പെട്ട അനുഭവ സാക്ഷ്യങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ സംഭമായി ബാർണി ആൻഡ് ബെറ്റി ഹിൽ സംഭവം മാറുന്നതാണ് പിന്നീട് ലോകം കണ്ടത്. ദമ്പതികളുടെ അനുഭവത്തെ അടിസ്ഥാനമാക്കി 1975ൽ പുറത്തിറങ്ങിയ യുഎഫ്ഒ ഇൻസിഡന്റ് എന്ന ചലച്ചിത്രം മുതൽ സാഹിത്യത്തിലും സിനിമാ രംഗത്തും എല്ലാം ബാർണി ആൻഡ് ബെറ്റി ഹിൽ സംഭവം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Flying saucers and aliens used to be only stories, movies, isolated claims, and "Area 51" conspiracy theories from America. The scientific community has written off the claims of contact with extraterrestrials as mostly lies. But the mystery that cannot be written off so easily is the Barney and Betty Hill incident in New Hampshire, US, in 1961.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X