തെക്കോട്ട് വിട്ടാൽ വടക്കോട്ട് പോകും, പിന്നാലെ ഠിം; യൂറോപ്പിന്റെ റോക്കറ്റ് ദുഖം തീർക്കാൻ ഇസ്രോയും
നിയന്ത്രണംവിട്ട റോക്കറ്റ് പൊട്ടിത്തെറിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ വാർത്ത കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വെഗ സി റോക്കറ്റാണ് കുതിച്ചുയർന്ന് മൂന്നുമിനിറ്റിനുള്ളിൽത്തന്നെ പൊട്ടിത്തെറിച്ചത്. എന്നാൽ പൊട്ടിത്തെറിച്ച് കടലിൽ വീണ റോക്കറ്റിനോടൊപ്പം പൊലിഞ്ഞത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പ്രതീക്ഷകൾ കൂടിയായിരുന്നു.

ബഹിരാകാശത്തേക്കുള്ള യൂറോപ്യൻ രാജ്യങ്ങളുടെ കവാടമായാണ് യൂറോപ്യൻ സ്പേസ് ഏജൻസി(ഇഎസ്എ) വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യക്ക് ഐഎസ്ആർഒ പോലെ എന്ന് പറയാം. 1975-ൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, നെതർലാൻഡ്സ്, ബെൽജിയം, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ചേർന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി രൂപീകരിച്ചത്. ഇപ്പോൾ യൂറോപ്പിന്റെ ബഹിരാകാശ ഗവേഷണങ്ങൾക്കായി 22 യൂറോപ്യൻ രാജ്യങ്ങൾ സംയുക്തമായാണ് ഇഎസ്എയുടെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്.

പാരീസ് ആസ്ഥാനമായാണ് ഇഎസ്എയുടെ പ്രവർത്തനം. നിരവധി നേട്ടങ്ങൾ ബഹിരാകാശ മേഖലയിൽ ഇതിനോടകം സ്വന്തമാക്കി കഴിവ് തെളിയിക്കാൻ ഇഎസ്എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽത്തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ലോകത്തെ ഏറ്റവും ശക്തരായ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയെടുത്താൽ അതിൽ നാസയ്ക്കും ഇസ്രോയ്ക്കുമെല്ലാം ഒപ്പം ഇഎസ്എയ്ക്കും സ്ഥാനമുണ്ട്.

ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്: ചൈന), യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ: യൂറോപ്യൻ യൂണിയൻ), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ: ഇന്ത്യ), ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി (ജാക്സ: ജപ്പാൻ), നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ( നാസ, യുഎസ്), റഷ്യൻ സ്റ്റേറ്റ് സ്പേസ് കോർപ്പറേഷൻ "റോസ്കോസ്മോസ്"(റഷ്യ) എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രധാന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ.

എന്നാൽ നേട്ടങ്ങളുടെ പട്ടിക എത്ര വലുതാണ് എങ്കിലും മുമ്പെങ്ങുമില്ലാത്ത വിധം ഒരു പ്രതിസന്ധിയുടെ നടുവിലാണ് യൂറോപ്യൻ സ്പേസ് ഏജൻസിയിപ്പോൾ. വിക്ഷേപണം നടത്തി മിനിറ്റുകൾക്കകം തകർന്നുവീണ വെഗ സി തന്നെയാണ് ആ പ്രതിസന്ധിയുടെ പ്രധാന കാരണം. ഫ്രാന്‍സിന്റെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളു(നിയോ 5, നിയോ 6)മായാണ് ഡിസംബർ 20 ചൊവ്വാഴ്ച രാത്രി 8:47 ന് ഫ്രഞ്ച് ഗയാനയില്‍ നിന്നും വെഗ സി കുതിച്ചുയർന്നത്.

എന്നാൽ സാങ്കേതിക തകരാറുകളെ തുടർന്ന് മുൻനിശ്ചയിച്ച പാതയിൽനിന്ന് മാറിയാണ് റോക്കറ്റ് സഞ്ചരിച്ചത്. ഇതോടെ ദൗത്യം പരാജയപ്പെട്ടതിനാൽ അപകടങ്ങൾ ഒഴിവാക്കാനായി റോക്കറ്റ് നശിപ്പിക്കാൻ ഇഎസ്എ ഉത്തരവിടുകയായിരുന്നു. തുടർന്ന് സെക്കൻഡുകൾക്കകം പൊട്ടിത്തെറിച്ച വെഗ സിയുടെ അവശിഷ്ടങ്ങൾ കടലിൽ പതിച്ചു. ഇതാദ്യമായല്ല വെഗ സി റോക്കറ്റ് ദൗത്യം പരാജയപ്പെടുന്നത്. 2020 നവംബറിലും വെഗ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

ബഹിരാകാശ ദൗത്യങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ഇഎസ്എ വെഗ സി റോക്കറ്റുകളെ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ എട്ട് ലിഫ്റ്റ്ഓഫുകളിൽ വേഗ റോക്കറ്റ് ദൗത്യം പരാജയപ്പെട്ട മൂന്നാമത്തെ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വെഗ സിയുടെ ആദ്യത്തെ വാണിജ്യ ഉപഗ്രഹ വിക്ഷേപണം കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്. അതിനാൽ ദൗത്യം പരാജയപ്പെട്ടത് ഇഎസ്എയുടെ വാണിജ്യ ദൗത്യങ്ങൾക്കാണ് ഏറ്റവും തിരിച്ചടിയായത്.

നിലവിൽ ഇന്ത്യയുടെ ഐഎസ്ആർഒയും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സും വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് വൻ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ദൗത്യങ്ങൾ വിശ്വസിച്ച് ഏൽപ്പിക്കാൻ ഒരു റോക്കറ്റ് ഇല്ലാത്തതാണ് യൂറോപ്യൻ സ്പേസ് ഏജൻസി ഇപ്പോൾ നേരിടുന്ന വെല്ലുവിളി. മുൻപ് റഷ്യയുടെ സോയൂസ് റോക്കറ്റുകളായിരുന്നു ഇഎസ്എയുടെ പ്രധാന ആശ്രയം.

ചെറിയ പേലോഡുകൾക്കായി വെഗ റോക്കറ്റുകൾ, ഇടത്തരം ദൗത്യങ്ങൾക്ക് സോയൂസ് റോക്കറ്റ്, വമ്പൻ ദൗത്യങ്ങൾക്ക് ഏരിയൻ റോക്കറ്റുകൾ എന്നിങ്ങനെയായിരുന്നു യൂറോപ്യൻ യൂണിയന്റെ രീതി. എന്നാൽ സോയൂസ് കിട്ടാതായതോടെ പദ്ധതികൾ മുഴുവൻ പാളി. യുക്രൈൻ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഇതിന് മറുപടിയായി, ഫ്രഞ്ച് ഗയാനയിൽ നിന്നുള്ള ബഹിരാകാശ വിക്ഷേപണങ്ങൾ റഷ്യ താൽക്കാലികമായി നിർത്തുകയും തങ്ങളുടെ സാങ്കേതിക ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്യുകയായിരുന്നു.

വെഗ സി റോക്കറ്റ് വികസിപ്പിച്ചത് യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ആണ്. നിർമിച്ചത് ഇറ്റാലിയൻ കമ്പനിയായ അവിയോ(Avio)യും കൈകാര്യം ചെയ്യുന്നത് ഏരിയൻസ്‌പേസ് എന്ന സ്ഥാപനവുമാണ്. ആദ്യം ഉണ്ടായിരുന്ന വെഗ റോക്കറ്റുകൾക്ക് അധികം പേലോഡ് വഹിക്കാൻ ശേഷി ഉണ്ടായിരുന്നില്ല. തുടർന്ന് വെഗ റോക്കറ്റ് നവീകരിച്ച് പേലോഡ് ശേഷി ഉയർത്തി നിർമിച്ചവയാണ് വെഗ സി റോക്കറ്റുകൾ. എട്ട് വിക്ഷേപണങ്ങളിൽ മൂന്നും ആദ്യ വാണിജ്യ വിക്ഷേപണവും പരാജയപ്പെട്ടതോടെ റോക്കറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇതോടെ യൂറോപ്പിന്റെ ചെറുകിട റോക്കറ്റ് വിക്ഷേപണങ്ങള്‍ ആകെ പ്രതിസന്ധിയിലായി. ഇനി ബദൽ മാർഗങ്ങൾക്കായുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ യൂറോപ്പിൽ ലഭ്യമായതിൽ ഏറ്റവും വലിയ റോക്കറ്റ് അരിയാൻ 5 ആണ്. എന്നാൽ ഈ റോക്കറ്റിന് 2023ന്റെ തുടക്കത്തില്‍ 2 വിക്ഷേപണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഈ റോക്കറ്റ് വിരമിക്കുകയും ചെയ്യും. അടുത്ത അരിയാൻ റോക്കറ്റ് 6 സജ്ജമായിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. അതിനാൽ ആശ്രയിക്കാൻ ഒരു റോക്കറ്റ് ഇല്ല എന്നതാണ് ഇപ്പോഴത്തെ യൂറോപ്പിന്റെ ദുഃഖം.

രണ്ട് പ്രധാന വിക്ഷേപണങ്ങൾ ഉടൻ തന്നെ ഇഎസ്എയക്ക് നടത്തേണ്ടതുണ്ട്. യൂക്ലിഡ് ടെലസ്‌കോപിന്റേയും ഹെര അസ്‌ട്രോയിഡ് ദൗത്യത്തിന്റേയും വിക്ഷേപണങ്ങളാണ് അവ. ഇതിനായി നിലവിൽ സ്പേസ്എക്സിന്റെ കരുത്തൻ ഫാൽക്കൻ 9 റോക്കറ്റാണ് പരിഗണിക്കുന്നത്. എന്നാൽ മറ്റു ബദലുകളായി ജപ്പാന്റെയും ഇന്ത്യയുടെയും റോക്കറ്റുകളെ ആശ്രയിക്കുന്നതും പരിഗണനയിലുണ്ട്. വാണിജ്യ വിക്ഷേപണ രംഗത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഐഎസ്ആർഒയ്ക്ക് യൂറോപ്പിന്റെ ഈ പ്രതിസന്ധി ഗുണം ചെയ്യാൻ സാധ്യതകൾ ഏറെയാണ്.

കുറഞ്ഞ ചെലവിൽ വിശ്വാസ്യത ഏറെയുള്ള വിക്ഷേപണം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. അടുത്തിടെ ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളാണ് 601 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഐഎസ്ആർഒ എത്തിച്ചത്. മൊത്തം 5,796 കിലോ പേലോഡ് ഉണ്ടായിരുന്ന ഈ വമ്പൻ ദൗത്യം ഏറ്റെടുക്കാൻ ജിഎസ്എൽവി മാർക് 3 (എൽവിഎം - 3) യെയാണ് ഇസ്രോ നിയോഗിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടേത് ഉൾപ്പെടെ നിരവധി ഉപഗ്രഹങ്ങൾ വാണിജ്യ കരാറിന്റെ അടിസ്ഥാനത്തിൽ ഇതിനു മുമ്പ് ഇസ്രോ ഭ്രമണപഥത്തിൽ വിജയകരമായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.

അതിനാൽത്തന്നെ യൂറോപ്പിന്റെ വാണിജ്യ വിക്ഷേപണം ഏതാണ്ട് സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയിൽ, കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഇന്ത്യയെ ആശ്രയിച്ചേക്കും. വർഷങ്ങളുടെ പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഐഎസ്ആർഒ നേടിയെടുത്ത സൽപ്പേരും മാർക്ക് 3 അടക്കമുള്ള റോക്കറ്റുകളുടെ കരുത്തും വരും വർഷങ്ങളിൽ ഇന്ത്യയെ വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഏറെ മുന്നോട്ടു കൊണ്ടുപോകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇപ്പോൾ യൂറോപ്പിലെ പ്രതിസന്ധി ഇന്ത്യക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








