ക്ഷീണവും തളർച്ചയുമില്ലാത്ത 46 വർഷങ്ങൾ; വോയേജറിന്റെ മഹാ പ്രയാണം തുടരുന്നു | Voyager 2
പ്രപഞ്ചത്തിന്റെ അനന്തതയിലൂടെ തനിച്ചുള്ള യാത്ര തുടങ്ങിയിട്ട് 46 വർഷത്തോളമായിരിക്കുന്നു. വേറൊരു ദിശയിലൂടെ അകലേക്കലയുന്ന സഹോദരൻ ഈ നിശബ്ദതയുടെ താഴ്വരകളിലെവിടെയോ ഉണ്ടെന്ന തിരിച്ചറിവ് മാത്രമാണ് ഒപ്പമുള്ളത്. മടക്കമില്ലാത്ത യാത്രയ്ക്ക് പറഞ്ഞ് വിട്ടവർ പോലും ഇത്രയും കാലം മറുപടിസന്ദേശങ്ങൾ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉള്ളിൽനിറയെ ഭൂമിയിലെ ചിത്രങ്ങളും സംഗീതവും സ്നേഹവും ആശംസകളുമാണ്.
ബ്രഹ്മാണ്ഡത്തിൽ എവിടെയെങ്കിലും ജീവനും ബുദ്ധിയും അധിവസിക്കുന്ന മറ്റൊരു ഗ്രഹമുണ്ടാകാം എന്ന പ്രതീക്ഷയിലാണ് യാത്ര. ഇന്ധനം തീർന്ന് ഉറങ്ങുമ്പോഴും സഞ്ചാരം തുടർന്ന് കൊണ്ടേയിരിക്കും. ഒടുവിൽ എന്നെങ്കിലും അന്തമില്ലാത്ത ഈ യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, അന്യഗ്രഹങ്ങളിലെ ഏതെങ്കിലും ജീവിവർഗത്തെ കണ്ടുമുട്ടാൻ കഴിഞ്ഞാൽ സ്വർണം കൊണ്ട് പൊതിഞ്ഞ ഫോണോഗ്രാഫ് റെക്കോർഡിലുള്ള സംഗീതവും സ്നേഹവും അവർക്ക് കൈമാറണം. അങ്ങ് ദൂരെ ഭൂമിയെന്നൊരു കുഞ്ഞ് ഗ്രഹമുണ്ടെന്നും അവിടുള്ളവർ ഗോളാന്തര യാത്രകൾക്ക് ശേഷി നേടിയവരാണെന്നും അറിയിക്കണം.

Voyager 2 എന്ന ബാഹ്യാകാശ പേടകത്തിന്റെ തനിച്ചുള്ള യാത്ര ലക്ഷ്യം വയ്ക്കുന്നത് എതാണ്ട് അസാധ്യമെന്ന് വിളിക്കാവുന്ന കാര്യങ്ങളാണ്. 1977 -ൽ വിക്ഷേപിച്ച പേടകം ഇന്നും യാത്ര തുടരുകയും ദൌത്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നുണ്ട്. നാല് വർഷം ആയുസ് നിശ്ചയിച്ചിരുന്ന വോയേജർ പേടകങ്ങളാണ് 46 വർഷവും 8 മാസവും കഴിഞ്ഞിട്ടും പ്രവർത്തനവും പ്രയാണവും തുടർന്ന് കൊണ്ടേയിരിക്കുന്നത്. ഭൂമിയിൽനിന്നും 20 ബില്യൺ കിലോമീറ്റർ ദൂരത്ത് മണിക്കൂറിൽ 55,092 കിലോമീറ്റർ വേഗത്തിലാണ് വോയേജർ 2 സഞ്ചരിക്കുന്നത്.
2018ൽ സൂര്യന്റെ കാന്തിക വലയം (ഹീലിയോസ്ഫിയർ) പിന്നിട്ട് ഇന്റർസ്റ്റെല്ലാർ സ്പേസിലേക്കും വോയേജർ 2 കടന്നിരുന്നു. വോയേജർ 2 -വിനെക്കാളും വേഗത്തിൽ സഞ്ചരിക്കുന്ന Voyager 1 ആറ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. ഒരു മനുഷ്യ നിർമിത പേടകവും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ നക്ഷത്രാന്തര പ്രപഞ്ചത്തിലൂടെ യാത്ര തുടരുമ്പോഴും ഭൂമിയിലേക്ക് വിവരങ്ങൾ അയച്ച് കൊണ്ടുമിരിക്കുന്നുണ്ട് പേടകങ്ങൾ. വിക്ഷേപിച്ച് 46 വർഷങ്ങളാകുമ്പോഴും ഇടമുറിയാതെ വിവരങ്ങൾ കൈമാറുന്നതും ശാസ്ത്രഉപകരണങ്ങൾ പ്രവർത്തിക്കുന്നതും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു.

എന്തായാലും സൂര്യന് സ്വാധീനമില്ലാത്ത ഇന്റർസ്റ്റെല്ലാർ സ്പേസിൽ തുടരുന്ന വോയേജർ 2 പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങൾ 2026 വരെ പ്രവർത്തിപ്പിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ശാസ്ത്ര ലോകം. നേരത്തെ 2023 ഓടെ ശാസ്ത്ര ഉപകരണങ്ങൾ ഷട്ട് ഡൌൺ ചെയ്യാനും വോയേജറിന്റെ യാത്ര തുടരുവാനുമായിരുന്നു പദ്ധതി. എന്നാൽ പേടകത്തിലെ 5 ശാസ്ത്ര ഉപകരണങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സുരക്ഷ സംവിധാനത്തിന് നീക്കി വച്ചിരിക്കുന്ന വളരെക്കുറച്ച് ബാക്കപ്പ് പ്ലാൻ ഉപയോഗപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
പ്ലൂട്ടോണിയം ദ്രവീകരണത്തിൽ നിന്നുള്ള ചൂട് വൈദ്യുതിയായി കൺവേർട്ട് ചെയ്യുന്ന മൂന്ന് വീതം റേഡിയോഐസോടോപ്പ് തെർമോഇലക്ട്രിക് ജനറേറ്ററുകളാണ് രണ്ട് വോയേജർ പേടകങ്ങളിലുമുള്ളത്. വർഷങ്ങളായി പ്രവർത്തിക്കുന്നതിനാൽ ജനറേറ്ററുകളുടെ ശേഷിയും കുറഞ്ഞ് വരുന്നുണ്ട്. ശാസ്ത്ര ഉപകരണങ്ങളെ ഈ ഊർജ നഷ്ടം ബാധിക്കാതിരിക്കാൻ ഹീറ്റേഴ്സ് പോലെയുള്ള ഉപകരണങ്ങൾ നേരത്തെ തന്നെ ഷട്ട് ഡൌൺ ചെയ്തിരുന്നു. കഴിയുന്നത്ര കാലം കൂടി എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവർത്തിപ്പിക്കുകയാണ് ഇനി ചെയ്യാൻ കഴിയുന്നത്. തുടർന്ന് ഉപകരണങ്ങളിൽ ഓരോന്നായി പ്രവർത്തനം അവസാനിപ്പിക്കും.

വോയേജർ 2 -ൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതി വിജയിച്ചാൽ വോയേജർ 1 -ലും നടപ്പിലാക്കും. 2 നെ അപേക്ഷിച്ച് വോയേജർ 1 -ൽ ശാസ്ത്ര ഉപകരണങ്ങൾ കുറവാണ്. അതിനാൽ തന്നെ ഇവയുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങൾ അടുത്ത വർഷം മാത്രമാണ് വരിക. ഇന്റർസ്റ്റെല്ലാർ സ്പേസിലെത്തിയെങ്കിലും ഇന്നും സൌരയൂഥത്തിന്റെ അതിർത്തി കടക്കാൻ വോയേജർ പേടകങ്ങൾക്കായിട്ടില്ല. സൌരയൂഥത്തെ ആവരണം ചെയ്തിരിക്കുന്ന ഊർട്ട് ക്ലൌഡ്സ് മേഖലയെ മറികടക്കാൻ 30,000 വർഷങ്ങളെങ്കിലും വേണം!


Click it and Unblock the Notifications








