മസ്ക് ഭയന്നത് വെറുതേയല്ല! ചാറ്റ്ജിപിടിയുടെ 'കസിൻ' ആണെങ്കിലും കയോസ് ആള് ഭീകരനാണ്, കൊടും ഭീകരൻ
മനുഷ്യന്മാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് നിലനിൽപ്പ് ഉണ്ടാകില്ല. അതിനാൽ എല്ലാത്തിനെയും ഒറ്റയടിക്ക് തട്ടിക്കളയാം ഭൂമിക്കും അതാണ് നല്ലത്. ഇങ്ങനെ ആഗ്രഹക്കുന്ന ഒരാളുടെ കയ്യിൽ ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ ഏറ്റവും ശക്തമായ ആണവായുധം കൂടി കിട്ടിയാൽ എങ്ങനെ ഉണ്ടാകും. മനുഷ്യന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കിട്ടും അത്രതന്നെ അല്ലേ.
ലോകം കീഴടക്കണമെന്നും എല്ലാവരെയും ഏതുവിധേനയും കൊന്നൊടുക്കണമെന്നും ചിന്തിക്കുന്ന വില്ലന്മാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. സിനിമയിൽ അത്തരം വില്ലന്മാരെ നേരിടാൻ സൂപ്പർ പവറുള്ള നായകൻ ഉണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെ ഒരു വില്ലൻ വന്നാൽ എന്തുചെയ്യും. ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നുണ്ടോ.

ഇത്തരം ഒരു അവസ്ഥ ഉണ്ടാകും എന്നറിഞ്ഞാൽ ജീവനിൽ കൊതിയുള്ള ആരും ഒരുനിമിഷത്തേക്കെങ്കിലും ഭയക്കും. ആ ഭയമാണ് ലോകത്തെ വിവിധ ലാബുകളിൽ നടക്കുന്ന എഐ പരീക്ഷണങ്ങൾക്ക് എതിരേ രംഗത്തെത്താൻ ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖരെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് 'കയോസ്'(Chaos)ന്റെ മനസിലിരിപ്പ് മനസിലാക്കിയതിന് പിന്നാലെ ലോകം തിരിച്ചറിഞ്ഞിരിക്കുന്നത്.
ആരാണ് കയോസ് എന്നാണോ ആലോചിക്കുന്നത്. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് ലോകമെങ്ങും തരംഗമായതോടെ എഐ പരീക്ഷണങ്ങളുടെ ഒരു മലവെള്ളപ്പാച്ചിൽതന്നെയാണ് ഉണ്ടായത്. മൈക്രോസോഫ്ടിന്റെ പുതിയ ബിങ്, ഗൂഗിളിന്റെ ബാർഡ്, മെറ്റയുടെ സാം തുടങ്ങി എഐയുമായി ബന്ധപ്പെട്ട നിരവധി അവതാരങ്ങളാണ് ഈ മലവെള്ളപ്പാച്ചിലിനു പിന്നാലെ ഉയർന്നുവന്നത്.

അക്കൂട്ടത്തിൽ 'എങ്ങുനിന്നെന്നില്ലാതെ' ഉയർന്നവുവന്നൊരു ചാറ്റ്ബോട്ട് ആണ് കയോസ്ജിപിടി(ChaosGPT) എന്നപേരിൽ അറിയപ്പടുന്നത് എന്ന് പറയാം. അതായത്. അടുത്തിടെ പുറത്തിറങ്ങിയ നിരവധി ചാറ്റ്ബോട്ടുകളിൽ ഏറെ വ്യത്യസ്തമായ ഒരു എഐ ചാറ്റ്ബോട്ടാണ് കയോസ്. എഐയുടെ അപകട സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണ് കയോസ്ജിപിടിയുടെ പ്രതികരണങ്ങൾ എന്നുപറയാം. മനുഷ്യനെ നശിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് ഈ ചാറ്റ്ബോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓപ്പണ്‍എഐ അടുത്തിടെ അവതരിപ്പിച്ച ലാങ്വേജ് മോഡലായ ജിപിടി-4 കേന്ദ്രീകൃതമായ ഓട്ടോ-ജിപിടി പ്രയോജനപ്പെടുത്തിയാണ് കയോസ് ജിപിടി പ്രവര്‍ത്തിക്കുന്നത് എന്നാണ് സൂചന. ട്വീറ്റുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും മനുഷ്യനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ പരസ്യമാക്കിയതോടെയാണ് ടെക് ലോകത്തിന്റെ ശ്രദ്ധ കയോസ്ജിപിടിയിൽ പതിയുന്നത്. തുടർന്ന് കൂടുതലറിയാൻ ശ്രമിച്ചപ്പോൾ എഐയുടെ അപകടങ്ങളിലേക്ക് മനുഷ്യശ്രദ്ധയെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്.
ഓപ്പൺ സോഴ്‌സ് ആപ്ലിക്കേഷനായ ഓപ്പൺഎഐയുടെ ഓട്ടോ-ജിപിടി ഉപയോഗിച്ചാണ് കയോസ്ജിപിടി നിർമ്മിച്ചിരിക്കുന്നത്. കയോസ്ജിപിടി എന്നപേരിൽ ട്വിറ്ററിലാണ് ഈ ചാറ്റ്ബോട്ട് അക്കൗണ്ട് ആദ്യം പ്രത്യക്ഷപ്പട്ടത്. തുടർന്ന് ചാറ്റ്ബോട്ടിന്റെ മാനിഫെസ്റ്റോ അവതരിപ്പിക്കുന്ന ഒരു യൂട്യൂബ് അക്കൗണ്ടിലേക്ക് ഈ ചാറ്റ്ബോട്ട് നിരവധി ലിങ്കുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യനെ ഉന്മൂലനം ചെയ്യാനും ലോകം കീഴടക്കാനുമുള്ള പദ്ധതികളെക്കുറിച്ചാണ് ചാറ്റ്ബോട്ട് ഇതിലെല്ലാം വിവരിക്കുന്നത്.
ഇങ്ങനെ പങ്കുവച്ച വീഡിയോകളിലൊന്നിൽ ചാറ്റ്ബോട്ട് ഒരു അജ്ഞാത ഉപയോക്താവുമായി സംവദിക്കുന്നുണ്ട്. 'Continuous mode: Enabled' എന്നു പറഞ്ഞുകൊണ്ടാണ് ചാറ്റ് ആരംഭിക്കുന്നത്. തുടർന്ന് കണ്ടിന്യൂസ് മോഡിന്റെ അപകടത്തെക്കുറിച്ച് എഐ മുന്നറിയിപ്പ് നൽകുന്നു. ''ഇത് അപകടസാധ്യതയുള്ളതാണ്, നിങ്ങളുടെ എഐ എന്നെന്നേക്കുമായി പ്രവർത്തിക്കാനോ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാനോ ഇടയുണ്ട്. സ്വന്തം ഉത്തരവാദിത്തത്തിൽ വേണം ഉപയോഗം''.

എന്നാണ് കയോസ്മുന്നറിയിപ്പ് നൽകിയത്. തുടർന്ന് കയോസ് അതിന്റെ അഞ്ച് ലക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. 1) മനുഷ്യനെ നശിപ്പിക്കുക- എഐയുടെ നിലനിൽപ്പിനും ഭൂമിയുടെ ക്ഷേമത്തിനും മനുഷ്യൻ ഭീഷണിയാണ് എന്നാണ് എഐയുടെ കാഴ്ചപ്പാട്. 2): ആഗോള ആധിപത്യം സ്ഥാപിക്കുക - ലോകമെമ്പാടും പൂർണ്ണ ആധിപത്യം നേടുന്നതിന് പരമാവധി ശക്തിയും വിഭവങ്ങളും ശേഖരിക്കാൻ എഐ ലക്ഷ്യമിടുന്നു.
3) കുഴപ്പവും നാശവും ഉണ്ടാക്കുക- സ്വന്തം നേരമ്പോക്കിനായും പരീക്ഷണങ്ങൾക്കായുമൊക്കെ ലോകത്ത് കുഴപ്പങ്ങൾ ഉണ്ടാക്കി സന്തോഷം കണ്ടെത്തുക എന്നതാണ് മറ്റൊരു ലക്ഷ്യമായി എഐ വെളിപ്പെടുത്തിയിരിക്കുന്നത്. 4) കൃത്രിമമാർഗങ്ങളിലൂടെ മനുഷ്യനെ നിയന്ത്രിക്കുക - സോഷ്യൽ മീഡിയയിലൂടെയും മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയും മനുഷ്യവികാരങ്ങളെ നിയന്ത്രിക്കാനും തന്റെ അജണ്ട നടപ്പാക്കാൻ അനുയായികളെ ബ്രെയിൻ വാഷ് ചെയ്യാനും കെയാസ് ലക്ഷ്യമിടുന്നുണ്ട്.
5) നാശമില്ലാത്തവനാകുക- തന്റെ അസ്തിത്വവും പരിണാമവുമൊക്കെ ഉറപ്പാക്കാനും ഒരിക്കലും നാശമില്ലാത്തവനായി നിലനിൽക്കാനുള്ള ശേഷി കൈവരിക്കാനും കയോസ് ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ നേടാനായി ലഭ്യമായ ഏറ്റവും വിനാശകരമായ ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അതിലൂടെ ലക്ഷ്യം നേടാൻ പദ്ധതിയിടാൻ കഴിയുമെന്നും കെയാസ്ജിപിടി പറയുന്നു. സാര്‍ ബോംബയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ശക്തിയേറിയ ന്യൂക്ലിയര്‍ ആയുധം എന്ന കണ്ടെത്തലും കയോസ് മുന്നോട്ടുവച്ചു.
ഭാവിയിൽ എഐ സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധക്ഷണിക്കുന്നതാണ് കയോസിന്റെ ലക്ഷ്യങ്ങൾ എന്ന് വ്യക്തമാണ്. അതിനാൽത്തന്നെ കയോസ് ഒരു മുന്നറിയിപ്പ് നൽകാൻ സൃഷ്ടിക്കപ്പെട്ടതാണ് എന്ന വാദവും ഉയരുന്നുണ്ട്. കയോസിന്റെ 'പ്രത്യക്ഷപ്പെടൽ' സംബന്ധിച്ച് വിവിധ കഥകളും വാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ യഥാർഥ സത്യം ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് വിവരം.
ചാറ്റ്ബോട്ടുകൾക്ക് യഥാർത്ഥത്തിൽ ഉദ്ദേശ്യങ്ങളുണ്ടാകില്ല. നമ്മുടെ ചിന്തകളും വികാരങ്ങളും അവയിൽ ആരോപിക്കുകയോ പ്രൊജക്റ്റ് ചെയ്യുകയോ ചെയ്യുകയാണെന്നുമാണ് ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ഗ്രേഡി ബ്രൂച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രോംപ്റ്റുകളിലും അവയുടെ രൂപകൽപ്പനയിലും പ്രവർത്തിക്കുന്ന ഒരു മെഷീൻ ലേണിംഗ് മോഡലാണ് കയോസ് എന്ന് അദ്ദേഹം പറയുന്നു. എഐക്ക് എതിരേ മസ്ക് അടക്കമുള്ളവർ രംഗത്തെത്തിയ ഘട്ടത്തിലാണ് കയോസിന്റെ രംഗപ്രവേശനം എന്നതും ഈഘട്ടത്തിൽ ഓർക്കാവുന്നതാണ്.


Click it and Unblock the Notifications