ടിക് ടോക് എന്ന 500 ദശലക്ഷം ഉപയോക്താക്കളുള്ള വീഡിയോ പ്ലാറ്റ്ഫോമിലെ ആളുകൾ രാഷ്ട്രിയ തർക്കങ്ങളിൽ ഏർപ്പെടുന്നവരോ ശത്രുതയുള്ളവരെ ട്രോളാൻ എത്തുന്നവരോ അല്ല. പരസ്‌പരം പിന്തുണയ്‌ക്കുന്ന, രസകരമായ കണ്ടൻറുകൾ സൃഷ്ടിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ് ടിക് ടോകിൽ ഇന്ന് ഉള്ളത്. ഇതിന് നന്ദി പറയേണ്ടത് ടിക് ടോകിനെ കടുത്ത സെൻസറിങിന് സംവിധാനത്തോടാണ്.
ടിക് ടോകിൻറെ ഉടമകളായ ബൈറ്റ് ഡാൻസ് എന്ന ചൈനീസ് കമ്പനി രൂപികരിച്ച സെൻസറിങിനെ സംബന്ധിച്ച പ്രത്യേക പോളിസിയിൽ പല സ്ഥലങ്ങളിൽ പല നിലകളിലാണ് സെൻസറിങ് നടക്കുന്നത്. ചൈനയുടെ കാര്യം പരിശോധിച്ചാൽ ടിയാനൻമെൻ സ്ക്വയർ, രാഷ്ട്രീയ വിമർശനം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പരാമർശങ്ങൾ കമ്പനി സെൻസർ ചെയ്യുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിലെ ഉള്ളടക്കം അതാത് രാജ്യങ്ങളുടെ സവിശേഷ സന്ദർഭത്തെ അപേക്ഷിച്ചാണ് രൂപികരിച്ചിട്ടുള്ളത്.
തുർക്കിയിൽ, അമുസ്ലിം മതവിശ്വാസ ആശയങ്ങളെ പരാമർശിക്കുന്ന ഉള്ളടക്കവും എൽജിബിടിക്യുവുമായി സംബന്ധിച്ച ഉള്ളടക്കവും ടിക്ടോകിൽ നിരോധിച്ചു. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഇവിടെ യേശുവിൻറെയും മാലാഖമാരുടെയും ഗാന്ധിയുടെയും ചിത്രീകരണങ്ങളോ പരാമർശങ്ങളോ സ്വവർഗാനുരാഗികൾ കൈകോർത്തുപിടിക്കുന്ന ലൈംഗികേതര എൽജിബിടിക്യു ഇമേജറിയും മുതിർന്നവരുടെ മദ്യപാനം കാണിക്കുന്ന ഉള്ളടക്കമോ ടിക്ടോക്കിൽ അനുവദിക്കുന്നില്ല എന്ന് ദി ഗാഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽ ഇവയൊന്നും നിയമ വിരുദ്ധമല്ല എന്നതും ശ്രദ്ധേയമാണ്.
ഗാർഡിയൻ റിപ്പോർട്ടുചെയ്‌ത കാര്യങ്ങൾ പഴയതാണ് എന്നും 2019 മെയ് മാസത്തിനുശേഷം ഇത് അപ്‌ഡേറ്റുചെയ്‌തുവെന്നും ടിക്ടോക്കിൻറെ ഉടമകളായ ബൈറ്റ്ഡാൻസ് കമ്പനി പ്രതികരിച്ചു. ഇത്തരം നയങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷമാണ് കമ്പനി തങ്ങളുടെ പ്രസ്താവന ഇറക്കിയത്. എന്നാൽ എല്ലാ സൂചനകളും കാണിക്കുന്നത് ടിക്ടോക്ക് പ്രാദേശിക സർക്കാരുകൾക്കോ ഗ്രൂപ്പുകൾക്കോ സെൻസർഷിപ്പ് ചുമതലകൾ കൈമാറി എന്നതാണ്.
ദി ഗാർഡിയൻ പുറത്തുവിട്ട വിവരങ്ങളുടെ സാധുത ഇല്ലാതായിരിക്കുന്നുവെന്നും പ്രാദേശിക തലത്തിലേക്ക് തങ്ങളുടെ സെൻസർ സംവിധാനം കൊണ്ടുവന്നുവെന്ന് ബൈറ്റ് ഡാൻസ് വ്യക്തമാക്കുന്നു. പ്രാദേശിക മോഡറേറ്റർമാരും പ്രാദേശിക കണ്ടൻറുകളും മോഡറേഷൻ പോളിസികളും കൊണ്ടുവന്നിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഈ വീഡിയോ ആപ്ലിക്കേഷനിൽ 30 വയസ്സിന് താഴെയുള്ള ആളുകളാണ് കൂടുതലും അംഗങ്ങളായി ഉള്ളത്. ഉപഭോക്താക്കളുടെ കണ്ടൻറുകൾ തന്നെയായതിനാൽ അനേകം കണ്ടൻറുകൾ ദിവസേന ആപ്പിൽ വരുന്നുണ്ട്.
ട്വിറ്ററിലും യൂട്യൂബിലും ചർച്ചയാകുന്ന വിഷയങ്ങളായ ഡൊണാൾഡ് ട്രംപ്, മതപരമായ സംഘർഷം എന്നിവ ടിക് ടോക്കിൽ നിരോധിച്ചിരിക്കുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ടിൽ ചെയ്യുന്നു. ടിക്ടോക്ക് പ്ലാറ്റ്ഫോം ഒരു സോഷ്യൽ മീഡിയ, വാർത്താ സൈറ്റ് അല്ലെന്നും ഉള്ളടക്കത്തെ ചുറ്റിപ്പറ്റിയുള്ള കമ്പനിയുടെ നിയമങ്ങൾക്ക് അർത്ഥമുണ്ടെന്നും ഉപയോക്താക്കളിൽ ചിലർ വാദിക്കുന്നു. അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുന്ന രാജ്യങ്ങളുടെ ആചാരങ്ങളെയും സംസ്കാരത്തെയും കമ്പനി മാനിക്കുന്നുവെന്നും മറ്റ് ചിലർ വാദിക്കുന്നു.
എന്തായാലും പല തരത്തിലുള്ള സെൻസർ സംവിധാനങ്ങൾ ആളുകളുടെ ആശയപ്രകടനത്തെ നിയന്ത്രിക്കുന്നതാണ് എന്നൊരു വിഭാഗം വാദിക്കുന്നുണ്ട്. ഭരണകൂടത്തെയും മറ്റ് സംവിധാനങ്ങളെയും വിമർശിക്കാനോ പ്രദർശിപ്പിക്കാനോ അനുവദിക്കാത്ത രീതിയിൽ സെൻസർ സംവിധാനം വികസിക്കുകയാണെങ്കിൽ അത് ആപ്പിനെ ബാധിക്കുമെന്ന് ഉറപ്പാണ്. എങ്കിലും സമൂഹത്തിന് ദോഷകരമായി മാറുന്ന എല്ലാ കണ്ടൻറുകളെയും സെൻസർ ചെയ്തേ മതിയാകു.