വാട്സ്ആപ്പ് പേയ്‌മെന്റ് സേവനം ഉടൻ ഇന്ത്യയിൽ ആരംഭിക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. വരും മാസങ്ങളിൽ ഡാറ്റാ പ്രാദേശികാടിസ്ഥാനത്തിലൂടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാട്സ്ആപ്പിൻറെ രാജ്യത്തെ ജനപ്രിയത ഈ പേയ്മെൻറ് സേവനത്തിൻറെ പ്രചാരത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്.
വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു വർഷമായി രാജ്യത്ത് പേയ്‌മെന്റ് സേവനം പരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 300 ദശലക്ഷം ഡിജിറ്റൽ പേയ്‌മെന്റ് ഉപയോക്താക്കളുണ്ട്. വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം നിലവിൽ വരുന്നതോടെ നിലവിലുള്ള ഡിജിറ്റൽ പേയ്മൻറ് കമ്പനികളെ അത് ബാധിക്കുമെന്ന് ഉറപ്പാണ്. ക്യാഷ് ലെസ് പേയ്മെൻറ് എന്ന നേട്ടം കൈവരിക്കുന്നതിൽ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് സേവനത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുത്തത്.
വാട്‌സ്ആപ്പ് പേയ്‌മെന്റ് സേവനത്തിന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിലവിലുള്ള ക്യാഷ്ഫ്ലോ ആധിപത്യം കുറയ്ക്കുന്നതിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരും. ക്യാഷ് ലസ് എക്കോണമി സംവിധാനമെന്ന നിലയിൽ പ്രകടമായ മാറ്റങ്ങൾ വരുന്നതിന് ഈ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷമെങ്കിലും ആകണമെന്ന് എൻപിസിഐയുടെ ചീഫ് എക്സിക്യൂട്ടീവ് ദിലീപ് അസ്ബെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറ്റുള്ള ഡിജിറ്റൽ പേയ്മെൻറ് പ്ലാറ്റ്ഫോമുകളും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം ഗൂഗിളും ഇപ്പോൾ വാട്ട്‌സ്ആപ്പും ഡിജിറ്റൽ പേയ്മെൻറ് രംഗത്ത് ആധിപത്യം സ്ഥാപിക്കുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ വാട്ട്‌സ്ആപ്പ് പൂർണ്ണമായും പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാട്ട്‌സ്ആപ്പ് ബീറ്റ പരീക്ഷണത്തിലിപ്പോ ഏകദേശം ഒരു ദശലക്ഷം ഉപയോക്താക്കളുണ്ട്. ആർബിഐയുടെ ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡം പാലിക്കുന്നതിനായി വിദേശ കമ്പനികൾ ഇടപാടുകളും ഉപയോക്തൃ ഡാറ്റയും രാജ്യത്തിനകത്ത് തന്നെ സംഭരിക്കുകയും 24 മണിക്കൂറിനുള്ളിൽ വിദേശ സെർവറുകളിൽ നിന്ന് അത്തരം ഡാറ്റ ഇല്ലാതാക്കാനും ആവശ്യപ്പെടുന്നു. ഒരു തേർഡ് പാർട്ടി ഓഡിറ്റ് സ്ഥാപനത്തെ വാട്ട്‌സ്ആപ്പിൻറെ കാര്യങ്ങൾ ഓഡിറ്റ് ചെയ്യാൻ ആർബിഐ നിയമിച്ചിട്ടുണ്ട്.
ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലുള്ള ഷവോമി, ആമസോൺ പേ, ട്രൂകോളർ എന്നിവയ്ക്ക് ആർബിഐയുടെ ലോക്കലൈസേഷൻ നിയമങ്ങൾ കാരണം അവരുടെ പേയ്‌മെന്റ് സേവനം ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്ന് എൻപിസിഐ മേധാവി വ്യക്തമാക്കി. നിതി ആയോഗ് സർവേ പ്രകാരം മിക്ക സാമ്പത്തിക ഇടപാടുകളും നടക്കുന്നത് 100 രൂപയിൽ താഴെയുള്ള തുകയ്ക്കാണ്. ഇന്ത്യയിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ ആർബിഐ ശ്രമിക്കുന്നതും അതുകൊണ്ടാണ്.
പേയ്‌മെന്റുകൾക്കായി സ്‌കാൻ ബേസ്ഡ് ഫീച്ചേഴ്സ് ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് ഉപയോക്താക്കളുടെ എണ്ണം അഞ്ച് ശതമാനം മാത്രമാണ്. ചൈനയിൽ പ്രതിദിനം 600 ദശലക്ഷം ഉപയോക്താക്കൾ സ്കാൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോഗിക്കുന്നുണ്ട്. ധാരാളം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഈ രംഗത്ത് സജീവമാകുന്നതോടെ ഡിജിറ്റൽ പേയ്മെൻറ് പ്രക്രിയ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.