നോയിഡയിൽ ആരോഗ്യസേതു ആപ്പ് ഇല്ലാത്തവർക്ക് 1000 രൂപ പിഴയോ ആറ് മാസം തടവോ ശിക്ഷ
കൊറോണ ട്രാക്കിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കാത്തത് ശിക്ഷാർഹമായ കുറ്റമാക്കിയിരിക്കുകയാണ് നോയഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്ന ആളുകളുടെ സ്മാർട്ട്‌ഫോണുകളിൽ ഈ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഇല്ലെങ്കിൽ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ശിക്ഷ ലഭിക്കും. നഗരത്തിലേക്ക് എത്തുന്നവർക്കും ഈ നിയമം ബാധകമാണ്.

ആപ്ലിക്കേഷൻ ഇല്ലാത്ത സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ആളുകളെ ഐപിസി സെക്ഷൻ 188 പ്രകാരം കുറ്റം ചുമത്തും. അതിനുശേഷം, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആ വ്യക്തിയെ വിചാരണ ചെയ്യുകയും പിഴ ചുമത്തുകയോ മുന്നറിയിപ്പ് നൽകി വിട്ടയുകയോ ചെയ്യും എന്ന് നോയിഡ ഡിസിപി അഖിലേഷ് കുമാർ പറഞ്ഞു. ഐപിസിയിലെ 188-ാം വകുപ്പിലൂടെ പബ്ലിക്ക് സർവന്റ്സ് പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാതിരുന്നാലുള്ള കുറ്റം ചുമത്തുന്ന വകുപ്പാണ്. ഈ വകുപ്പ് പ്രകാരം കേസ് എടുത്ത് കഴിഞ്ഞാൽ കുറ്റക്കാരന് 6 മാസം വരെ തടവ് ശിക്ഷ ലഭിക്കും. അതല്ലെങ്കിൽ 1000 രൂപ വരെ പിഴയും ഈടാക്കും.

ആപ്പ് ഇല്ലാത്തതിന് ആരെയെങ്കിലും പിടികൂടിയാൽ അവർ അപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇങ്ങനെ ചെയ്യുന്നവരെ പോലീസ് പോകാൻ അനുവദിക്കുമെന്നും അനുസരിക്കാത്തവർക്കാണ് ശിക്ഷ നൽകുകയെന്നും പൊലീസ് അധികൃതർ അറിയിച്ചു. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടും പലരും ഇത് ഉപയോഗിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് പുതിയ നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

പിടിക്കപ്പെടുന്ന ആളുകൾ ആപ്പ് ഡൌൺലോഡ് ചെയ്യാൻ തയ്യാറാവുകയും എന്നാൽ അവരുടെ ഫോണിൽ മൊബൈൽ ഡാറ്റ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹോട്ട്സ്പോട്ടിലൂടെ ഇന്റർനെറ്റ് നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട് പിടിക്കപ്പെടുന്ന അവസരങ്ങളിൽ ഫോൺ സ്റ്റോറേജ് സ്പൈസ് ഇല്ലാത്തതടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരുടെ നമ്പർ വാങ്ങി അവരെ പോകാൻ അനുവദിക്കുമെന്നും പിന്നീട് വിളിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അധികാരികൾ പറഞ്ഞു.

അതിർത്തികൾ, മാർക്കറ്റ് ഏരിയകൾ, പട്രോളിംഗ് ഡ്യൂട്ടിക്ക് പുറത്തുള്ള മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കും. സ്വകാര്യ, പൊതു മേഖലകളിൽ ജോലി ചെയ്യുന്നവരും ഓഫീസുകളിൽ ജോലിക്കായി പോവുന്നവരും മാത്രം ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതിയെന്ന കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരിക്കെയാണ് നോയിഡയിൽ പോലീസ് ഇത്തരമൊരു നടപടിയെടുക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ട് എന്നകാര്യം കണക്കിലെടുക്കുമ്പോൾ ഇതിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ല.

ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ചാണ് കേന്ദ്രസർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കൊറോണ ട്രാക്കിങിനും ബോധവൽക്കരണത്തിനും രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ആളുകൾക്ക് സ്വയം പരിശോധിക്കാനുമായി ഈ ആപ്പ് പുറത്തിറക്കിയത്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. കോവിഡ് -19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആളുകളിലെത്തിക്കാനും സർക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നു.

11 ഇന്ത്യൻ ഭാഷകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ലഭ്യമാണ്. കൊവിഡ്-19 പാൻഡെമിക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇന്ത്യയിലെ പതിനൊന്ന് ഭാഷകളിൽ ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാർക്കും ഈ ആപ്പിന്റെ ഗുണഫലങ്ങൾ ലഭിക്കും. ഈ അപ്ലിക്കേഷന്റെ മറ്റൊരു പ്രധാന സവിശേഷത ബ്ലൂടൂത്തും ലൊക്കേഷൻ ഡാറ്റയും ഉപയോഗിച്ച് കൊറോണ വൈറസ് ബാധിച്ച വ്യക്തിയുമായി ഉപയോക്താവ് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ സഹായിക്കുന്നുവെന്നതാണ്.


Click it and Unblock the Notifications








