വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർ
പുതിയ സ്വകാര്യതാ നയത്തിന്റെ പ്രഖ്യാപനത്തോടെ വാട്സ്ആപ്പിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഉപയോക്താക്കൾ വൻതോതിൽ മറ്റ് ആപ്പുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ ഈ പ്രൈവസി പോളിസികളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വാട്സ്ആപ്പ് രംഗത്തെത്തിയിരുന്നു. ഉപയോക്തൃ ഡാറ്റ വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ഷെയർ ചെയ്യുന്നതിന് അനുവാദം ചോദിക്കുന്നതാണ് പുതിയ പ്രൈവസി പോളിസി.

പുതിയ പ്രൈവസി പോളിസി അക്സപ്റ്റ് ചെയ്യാൻ ഫെബ്രുവരി 8 വരെയാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സമയം കൊടുത്തത്. എന്നാൽ ഇപ്പോഴിത് നീട്ടി നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറാൻ തുടങ്ങിയതോടെയാണ് വാട്സ്ആപ്പ് പിന്നോട്ട് പോയത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമിന് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം നൽകി. ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കണെന്നും സർക്കാർ ആവശ്യപ്പെട്ടു. പുതിയ പ്രൈവസി പോളിസി നീക്കം ചെയ്യണമെന്നാണ് സർക്കാർ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആപ്പ് ഉപയോഗിക്കുന്നതിനായി പ്രൈവസി മാറ്റേണ്ട അവസ്ഥ ഉണ്ടാവരുതെന്ന് സർക്കാർ അറിയിച്ചു. ഏറെ വിമർശനങ്ങൾ നേരിട്ട പ്രൈവസി പോളിസിയാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്.

പുതിയ പ്രൈവസി പോളിസി സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് 15ലേക്ക് വാട്സ്ആപ്പ് നീട്ടി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആപ്പ് ഉപയോഗത്തിനായി സ്വകാര്യതാ നയത്തിൽ പുതിയ മാറ്റങ്ങളൊന്നും വരുത്തരുതെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്‌സ്ആപ്പ് സിഇഒയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ ഇടപെടൽ വാട്സ്ആപ്പ് പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്സ്ആപ്പിന് എഴുതിയ കത്തിൽ ഏത് തരത്തിലുള്ള ഉപയോക്തൃ ഡാറ്റയാണ് ഫേസ്ബുക്കുമായി ഷെയർ ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇലക്ട്രോണിക്ട് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ചോദിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ പ്രൈവസി പോളിസി മാറ്റമില്ലാതെ തുടരുകയാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിൽ വാട്സ്ആപ്പ് എടുക്കുന്ന വ്യത്യസ്ത നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൌരന്മാരുടെ പേഴ്സണൽ ഡാറ്റയെ സംബന്ധിക്കുന്ന വിഷയമായതിനാലാണ് സർക്കാർ ഇത്തരത്തിൽ ഇടപെട്ടിരിക്കുന്നത്.

വാട്സ്ആപ്പിന്റെ പുതിയ നീക്കങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ സംഭവ വികാസങ്ങൾ. കുറച്ച് കാലമായി ഇന്ത്യ ഓൺലൈൻ ഡാറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി കാണുന്നുണ്ട്. സ്വകാര്യതയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്ന ചൈനീസ് ആപ്പുകളുടെ വലിയ നിരയെ തന്നെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. കേന്ദ്ര സർക്കാർ ഇടപെടലിനെതിരെ വാട്സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications








