കൊറോണ ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ
കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവരെ കണ്ടെത്താനും ആളുകളുടെ കൊറോണവൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും രോഗലക്ഷണങ്ങൾ വച്ച് രോഗസാധ്യതകൾ കണ്ടെത്താനുമായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ആപ്പാണ് ആരോഗ്യ സേതു. ഐഒഎസ് ആൻഡ്രോയിഡ് എന്നിവയ്ക്കായി സർക്കാർ വികസിപ്പിച്ചെടുത്ത ഈ ആപ്പിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോഗ്യ സേതു ആപ്പിനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ഐഎഫ്‌എഫ് (ഇൻറർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ) പോലുള്ള സ്വകാര്യത സംരക്ഷണം ആവശ്യപ്പെടുന്ന ഗ്രൂപ്പുകളാണ് ആപ്പിന്റെ സുരക്ഷയെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിവര ശേഖരണം, ഡാറ്റ സംഭരണം, പർപ്പസ് ലിമിറ്റേഷൻ, ഓഡിബിലിറ്റി ആപ്ലിക്കേഷന്റെ സുതാര്യത എന്നിവയുടെ കാര്യത്തിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐഎഫ് ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെയും സാങ്കേതികവിദ്യയുടെയും ഭാഗത്തുള്ള പിഴവുകളെ അടിസ്ഥാനമാക്കിയാണ് ഈ ആശങ്കകൾ ഉന്നയിച്ചിരിക്കുന്നത്.

"പ്രൈവസി ബൈ ഡിസൈൻ" എന്ന സമീപനത്തോടെയാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആപ്ലിക്കേഷന്റെ സ്വകാര്യതാ നയത്തിൽ ഏത് മന്ത്രാലയം, വകുപ്പുകൾ ആണ് ഈ ആപ്പിന്റെ ഡാറ്റ ആക്സസ് ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്നില്ല എന്ന് ഐഎഫ്‌എഫ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഡാറ്റയുമായി ബന്ധപ്പെട്ട് ഐഎഫ്‌എഫ് ഉദാഹരണമായി പറഞ്ഞിരിക്കുന്നത് സിംഗപ്പൂരിനെയാണ്. സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കോൺടാക്റ്റ്-ട്രേസിംഗ് ആപ്ലിക്കേഷനിലുള്ള ഡാറ്റ ആരുടെ കൈകളിലെത്തുമെന്നും അതിന്റെ ഉദ്ദേശമെന്താണെന്നും കൃത്യമായി ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ, ആപ്ലിക്കേഷൻ നൽകുന്ന വിവരണത്തിൽ ഡാറ്റ പ്രൈവസിയുടെ കാര്യം വിശദമാക്കുന്നില്ല.

കൊറോണ കാലത്ത് സർക്കാരുടെ ആളുകളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും വിമർശനങ്ങൾ ഉണ്ടായിരുന്നു. ഗൂഗിളും ഫേസ്ബുക്കും തങ്ങളുടെ ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ അടക്കമുള്ള വിവരങ്ങൾ സർക്കാരിന് കൈമാറനിരിക്കുകയാണ്. ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള സുരക്ഷിതത്വം പാലിച്ച് മാത്രമേ ഡാറ്റ കൈമാറുകയുള്ളു എന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളത്.

ആരോഗ്യ സേതു അപ്ലിക്കേഷൻ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ
സാമൂഹിക അകലം പാലിക്കുക, സ്വയം വിലയിരുത്തൽ പരിശോധന നടത്തുക, പതിവായി ആപ്പ് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കുക എന്നീ കാര്യങ്ങളാണ് ആപ്പ് ശുപാർശ ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ അപ്ലിക്കേഷൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും നിർദ്ദേശിക്കുന്നുണ്ട്.

കൈ കഴുകാതെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടരുത്, ഉപയോഗിച്ച ടിഷ്യൂകൾ അടപ്പുള്ള വേസിറ്റ് ബിന്നിലേക്ക് എറിയുക, തുമ്മുമ്പോൾ മൂക്കും വായയും മൂടുക. ജലദോഷം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ആരുമായും അടുത്ത ബന്ധം പുലർത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് കൊറോണയെ പ്രതിരോധിക്കാനായി ആപ്പ് ശുപർശ ചെയ്യുന്നത്. ഇന്ത്യയിലെ കൊറോണ നിയന്ത്രിക്കുന്നതിൽ ഈ ആപ്പിന് സുപ്രധാന പങ്ക് വഹിക്കാൻ കഴിയും.


Click it and Unblock the Notifications