വാട്സ്ആപ്പിൽ പരസ്യങ്ങളെ പേടിക്കേണ്ട, തീരുമാനം മാറ്റി ഫേസ്ബുക്ക്
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള 1.5 ബില്ല്യൺ സജീവ ഉപയോക്തൃ അടിത്തറയുള്ള ക്രോസ്-പ്ലാറ്റ്ഫോം ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. 2014 ൽ 22 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്ലാറ്റ്ഫോമിൽ പരസ്യങ്ങൾ കൊണ്ടുവരാൻ ഫേസ്ബുക്ക് വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വാട്സ്ആപ്പ് കോഡിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സൂചനകളുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ഈ കോഡ് ഒഴിവാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. അതുകൊണ്ട് തന്നെ അടുത്തൊന്നും ഈ ജനപ്രീയ പ്ലാറ്റ്ഫോമിൽ പരസ്യങ്ങൾ വരുമെന്ന പേടി വേണ്ട.

വാൾസ്ട്രീറ്റ് ജേണലിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ കോഡിൽ നിന്ന് പരസ്യ നിർമ്മാണ പ്രോഗ്രാമിംഗ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്‌തു. ഇത് അടുത്ത കാലത്തൊന്നും തിരിച്ച് വരാൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ട്. എന്നിരുന്നാലും ഫേസ്ബുക്കിന്റെ ആത്യന്തിക ലക്ഷ്യം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യങ്ങൾ അവതരിപ്പിക്കുക എന്നതാണ്. വൈകിയാണെങ്കിലും പ്ലാറ്റ്ഫോമിലേക്ക് പരസ്യങ്ങൾ എത്തുമെന്ന് ഉറപ്പാണ്.

ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കുന്നതിന് മുമ്പ് കമ്പനി ഒരു വർഷത്തേക്ക് സൌജന്യ സേവനം വാഗ്ദാനം ചെയ്യുകയും തുടർന്ന് ഇന്ത്യയിൽ വർഷത്തിൽ 99 രൂപ എന്ന നിരക്ക് ഈടാക്കും എന്നും അറിയിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് പ്ലാറ്റ്ഫോം വാങ്ങിയതോടെ എല്ലായ്പ്പോഴും സേവനം സൌജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. അതുകൊണ്ട് തന്നെ യുഐയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ധനസമ്പാദനം നടത്താനുള്ള തയ്യാറെടുപ്പാലാണ് കമ്പനി എന്ന് അന്നേ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതുവരെ പരസ്യങ്ങളൊന്നുമില്ലാതെ തുടക്കം മുതൽ തന്നെ സൌജന്യമായി ലഭിച്ച സൌജന്യ ക്രോസ്-പ്ലാറ്റ്ഫോം ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ് എന്നതും ശ്രദ്ധേയമാണ്. 2014ൽ സ്വന്തമാക്കിയ പ്ലാറ്റ്ഫോമിനെ ഉപയോഗിച്ച് ഫേസ്ബുക്ക് കാര്യമായ ലാഭമൊന്നും ഉണ്ടാക്കിയില്ല എന്നചാണ് വാസ്തവം.

വാട്സ്ആപ്പിൽ പരസ്യം കൊണ്ടുവരാത്തതെന്തുകൊണ്ട്
നിലവിൽ ഫേസ്ബുക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലാണ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നത്. അതായത് സന്ദേശങ്ങൾ അയച്ചവർക്കും സ്വീകരിച്ചവർക്കും ഒഴികെ ഫേസ്ബുക്കിലെ എഞ്ചിനീയർമാർക്ക് പോലും അവ കാണാൻ കഴിയില്ല. വാട്സ്ആപ്പിൽ ടാർഗെറ്റഡ് പരസ്യങ്ങൾ കൊണ്ടുവന്നാൽ പ്ലാറ്റ്ഫോമിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ കമ്പനി വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ഇത് ഉപയോക്തൃ സ്വകാര്യതയെ കാര്യമായി ബാധിക്കും.

വാട്ട്‌സ്ആപ്പിന്റെ പ്രധാന എതിരാളിയാണ് ടെലിഗ്രാം. വാട്ട്‌സ്ആപ്പ് പോലെ ഇത് സൌജന്യവും ക്രോസ്-പ്ലാറ്റ്ഫോം സപ്പോർട്ട് ഉള്ളതുമാണ്. കൂടാതെ വാട്സ്ആപ്പിൽ ഇല്ലാത്ത ഒരേസമയം മൾട്ടി-ഡിവൈസ് ലോഗിൻ പോലുള്ള നിരവധി സവിശേഷതകളും ടെലഗ്രാമിലുണ്ട്. വാട്സ്ആപ്പ് അതിന്റെ യുഐയിൽ പരസ്യങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ അതുമൂലം ഒരു വലിയ കൂട്ടം ഉപയോക്താക്കൾ പ്ലാറ്റ്ഫോം ഉപേക്ഷിക്കാൻ സാധ്യതയുണ്ട്.

വാട്സ്ആപ്പിൽ പരസ്യങ്ങൾ കൊണ്ടുവരുന്നതിനെ ചൊല്ലി മാർക്ക് സക്കർബർഗും വാട്സ്ആപ്പ് സഹസ്ഥാപകനായ ജാൻ കൊമും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. വാട്സ്ആപ്പിനെ പരസ്യത്തിൽ നിന്നും ഒഴിവാക്കി നിർത്തുക എന്നതായിരുന്നു ജാൻ കൊമിന്റെ ലക്ഷ്യം. ഇതിന് കമ്പനി വാങ്ങിയ ഫേസ്ബുക്കും സക്കർബർഗും തയ്യാറാവാതെ വന്നപ്പോഴാണ് അദ്ദേഹം കമ്പനി വിട്ടിറങ്ങിയത്.

വാട്‌സ്ആപ്പിന്റെ മറ്റൊരു സഹസ്ഥാപകനായ ബ്രയാൻ ആക്ടണും പരസ്യം നൽകാനുള്ള തീരുമാനത്തിൽ അതൃപ്തനാണ്. ടാർഗെറ്റുചെയ്‌ത് പരസ്യംചെയ്യൽ തനിക്ക് താല്പര്യമില്ലെന്നും വാട്സ്ആപ്പ് പരസ്യത്തിലൂടെ പണം സമ്പാദിക്കാനുള്ള തിരക്കാണ് സക്കർബർഗിനെന്നും അദ്ദേഹം ആരോപിച്ചു. ഇത് വാട്ട്‌സ്ആപ്പിലെ സുരക്ഷയെയും സ്വകാര്യതയെയും നിലനിർത്തുന്ന എൻക്രിപ്ഷൻ സാങ്കേതികവിദ്യയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


Click it and Unblock the Notifications








