ഇന്ത്യൻ ആർമിയുടെ സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം എസ്എഐ (SAI) പുറത്തിറങ്ങി
സ്വകാര്യത, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പും മറ്റ് ചില ആപ്പുകളും ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ "ആത്മനിഭർ ഭാരത്" ന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ഒരു പുതിയ മെസേജിങ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇൻറർനെറ്റ് (SAI) എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്പ് ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്. എൻഡ്-ടു-എൻഡ് വോയ്‌സ്, ടെക്സ്റ്റ്, വീഡിയോ കോളിങ് സപ്പോർട്ടോടെയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

എസ്എഐ എന്ന പുതിയ പ്ലാറ്റ്‌ഫോം വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള മറ്റ് മെസേജിങ് ആപ്പുകളുമായി ഏറെ സാമ്യത പുലർത്തുന്നതാണ്. ഈ ആപ്പുകളുടെ ഏറ്റവും വലിയ സുരക്ഷാ സവിശേഷതയായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പുതിയ ആപ്പിൽ ഇന്ത്യൻ ആർമി നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രാദേശിക സെർവറുകളും കോഡിംഗും ഉപയോഗിച്ചാണ് എസ്എഐ ആപ്പിലെ സുരക്ഷാ സവിശേഷതകൾ ഉള്ളത്. ഇവ ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റാവുന്നവയാണ്.

എസ്എഐ ആപ്പ്
റിപ്പോർട്ടുകൾ പ്രകാരം ആർഐ സൈബർ ഗ്രൂപ്പും സിആർടി-ഇൻ എംപാനൽഡ് ഓഡിറ്ററും ചേർന്ന് എസ്എഐ ആപ്ലിക്കേഷൻ പരിശോധിച്ചിരുന്നു. നിലവിൽ, എൻഐസിയിൽ ഇൻഫ്രാസ്ട്രക്ചർ ഹോസ്റ്റുചെയ്യുന്നതും ഐഒഎസിൽ പ്രവർത്തിക്കുന്നതുമായ ഇന്റലക്ഷ്യൽ പ്രോപ്പർട്ടി റൈറ്റ് (ഐപിആർ) ഫയൽ ചെയ്യുന്ന പ്രക്രിയയിലാണ് ഡിവലപ്പർമാർ. വരും ദിവസങ്ങളിൽ ഐഒഎസിലും ഈ ആപ്പ് ലഭ്യമാകുമെന്ന് ഇതിൽ നിന്നും ഉറപ്പിക്കാവുന്നതാണ്.

ഇന്ത്യൻ ആർമിയിലെ എല്ലാ അംഗങ്ങൾക്കും ഈ പുതിയ ആപ്പ് ലഭ്യമാക്കുമെന്നും സേനയ്ക്കുള്ളിലെ ആശയവിനിമയങ്ങൾ ഇതുവഴി നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷന്റെ പ്രവർത്തനക്ഷമത അവലോകനം ചെയ്ത പ്രതിരോധ മന്ത്രി ആപ്പ് ഡെവലപ്പ് ചെയ്ത കേണൽ സായ്ശങ്കറിനെ അഭിനന്ദിച്ചു. ജൂലൈയിൽ ഇന്ത്യൻ ആർമിയിലെ സൈനികരോട് ടിക്ടോക്ക്, ഫേസ്ബുക്ക്, ട്രൂകോളർ, ഇൻസ്റ്റാഗ്രാം, പബ്ജി മൊബൈൽ, ടിൻഡർ മുതലായ 89 ആപ്ലിക്കേഷനുകൾ ഫോണിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ വാട്സ്ആപ്പും മറ്റ് തേർഡ് പാർട്ടി മെസേജിങ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. അതിനുമുമ്പ് കരസേനാംഗങ്ങൾക്ക് ഫേസ്ബുക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും യൂണിഫോമിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനോ റാങ്ക് വെളിപ്പെടുത്തുന്നതിനോ അനുവാദം ഉണ്ടായിരുന്നില്ല. സൈബർ സ്‌നൂപ്പിങുമായി ബന്ധപ്പെട്ട ആശങ്കകളാണ് ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനികരെ തടയാനുള്ള തീരുമാനത്തിലേക്ക് സൈന്യം എത്തിയത്.

സ്‌നൂപ്പിങിനെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ആശങ്കകൾ ഉണ്ട്. ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനെ തുടർന്നാണ് പുതിയ ആപ്പ് ഉണ്ടാക്കിയത് എങ്കിലും സൈബർ സ്പൈസിലെ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ഇന്ത്യൻ ആർമി കൂടുതൽ കരുതൽ സ്വീകരിക്കുന്നു എന്ന് വേണം പുതിയ ആപ്പ് ഉണ്ടാക്കുന്നതിലൂടെ കരുതാൻ. മറ്റ് രാജ്യങ്ങളിലെ കമ്പനികൾ നിയന്ത്രിക്കുന്ന ആപ്പുകളിലെ സുരക്ഷാ വീഴ്ച്ചകൾ രാജ്യത്തിനും സൈനികർക്കും അപകടമുണ്ടാക്കുന്നവാണ്. പുതിയ ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.


Click it and Unblock the Notifications








