ഇൻസ്റ്റാഗ്രാം ഉപയോഗം കുറയ്ക്കണമെന്ന് കൌമാരക്കാരോട് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം തന്നെ രംഗത്ത്
ഇൻസ്റ്റാഗ്രാം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീയമായ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. യുവ ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഇടമാക്കി തങ്ങളുടെ പ്ലാറ്റ്ഫോം മാറ്റുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ കമ്പനി. ഇതിനായി ഫോട്ടോ ഷെയറിംഗ് ആപ്പ് ഇപ്പോൾ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ പോവുകയാണ്. ഇതിലൂടെ മോശം കണ്ടന്റിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാനും കൗമാരക്കാരെ കമ്പനി തന്നെ പ്രോത്സാഹിപ്പിക്കും. ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് ആണ് ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മുൻ ഫേസ്ബുക്ക് ജീവനക്കാരൻ ഇൻസ്റ്റാഗ്രാമിലൂടെ ഫേസ്ബുക്ക് യുവ ഉപയോക്താക്കളെ പല നിലയിലും ദോഷകരമായി ബാധിക്കുമെന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പുതിയ സവിശേഷതകളെക്കുറിച്ച് സംസാരിച്ച ക്ലെഗ് പറഞ്ഞത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്ന ഒരു കാര്യം ഞങ്ങൾ അവതരിപ്പിക്കാൻ പോകുന്നു എന്നും ഇതിലൂടെ ഒരു കൗമാരക്കാരൻ ഒരേ കണ്ടന്റ് വീണ്ടും വീണ്ടും നോക്കുന്നത് സിസ്റ്റം തിരിച്ചറിയുന്നുവെന്നുമാണ്. ഇതിലൂടെ കൌമാരക്കാർക്ക് യോജിക്കാത്ത കണ്ടന്റും ഒഴിവാക്കാനും മറ്റ് കണ്ടന്റുകൾ നോക്കാനും അവരെ പ്രേരിപ്പിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൗമാരക്കാരോട് പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആവശ്യപ്പെടുന്ന ഒരു ഫീച്ചറിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും നിക്ക് ക്ലെഗ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടായിരിക്കും ഒരു കമ്പനി അതിന്റെ പ്ലാറ്റ്ഫോമിൽ നിന്നും ബ്രേക്ക് എടുക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്ന ഫീച്ചർ അവതരിപ്പിക്കുന്നത്. ഈ കൌതുകകരമായ ഫീച്ചർ എപ്പോഴായിരിക്കും പുറത്തിറങ്ങുക എന്ന കാര്യം ക്ലെഗ് വെളിപ്പെടുത്തിയില്ല. നേരത്തെ ഇൻസ്റ്റഗ്രാം മേധാവിയായ ആദം മൊസേരി ടേക്ക് എ ബ്രേക്ക് എന്ന ഫീച്ചറിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

സാമൂഹികമായ താരതമ്യത്തിന് കാരണമായേക്കാവുന്ന കണ്ടന്റ് കൂടുതൽ കാണുന്ന ആളുകളെ മറ്റ് വിഷയങ്ങൾ നോക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നത് എന്നും കൂടാതെ താൽക്കാലികമായി "ടേക്ക് എ ബ്രേക്ക് "എന്ന ഒരു സവിശേഷതയിലൂടെ ആളുകൾക്ക് അവരുടെ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ച് കുറച്ച് കാലം ബ്രേക്ക് എടുക്കാൻ സഹായിക്കുന്നതാണ് എന്നും ആദം മൊസേരി വ്യക്തമാക്കി. ഈ ബ്രേക്ക് ടൈമിൽ തങ്ങൾ പ്ലാറ്റ്ഫോമിൽ ചിലവഴിക്കുന്ന സമയത്തെ കുറിച്ച് ചിന്തിക്കാൻ കൌമാരക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് മുൻ ജീവനക്കാരനായ വിസിൽബ്ലോവർ ഫ്രാൻസിസ് ഹൗഗൻ ഫേസ്ബുക്കിലെ തന്റെ അനുഭവത്തെക്കുറിച്ച് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഇൻസ്റ്റാഗ്രാമിൽ കൗമാരക്കാർക്ക് മോശം അന്തരീക്ഷം സൃഷ്ടിച്ചുവെന്നാരോപിച്ച് സോഷ്യൽ മീഡിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇയാൾ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ഇൻസ്റ്റാഗ്രാമിൽ കൗമാരക്കാരെ ദോഷകരമായി ബാധിക്കുന്നതിനെ കുറിച്ച് ഫെയ്സ്ബുക്കിന് അറിയാമെന്നും അത് തടയാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇയാൾ ആരോപിച്ചു. ഈ ഗുരുതര ആരോപണം ഫേസ്ബുക്കിനെ സാരമായി ബാധിച്ചിരുന്നു.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോം ഉണ്ടാക്കുക എന്നൊരു ആശയവും കമ്പനിക്ക് ഉണ്ടായിരുന്നു. എന്നാൽ അഭിഭാഷകരുടെ ഭാഗത്ത് നിന്നും കടുത്ത തിരിച്ചടി നേരിട്ടതിനാൽ ഈ പദ്ധതി ഇൻസ്റ്റാഗ്രാം താല്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം,വാട്സ്ആപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഇതിന് പിന്നാതെ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ സ്വകാര്യ സമ്പത്തിൽ വലിയ ഇടിവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഈ ഇടിവിനുള്ള പ്രധാന കാരണം ഇൻസ്റ്റാഗ്രാം അടക്കമുള്ളവ കൌമാരക്കാരുടെ കാര്യത്തിൽ നേരിടുന്ന വിമർശനം തന്നെയാണ്.

6 ബില്യൺ ഡോളറിന്റെ ഇടിവാണ് സക്കർബർഗിന്റെ സ്വകാര്യ സമ്പത്തിൽ കഴിഞ്ഞയാഴ്ച്ച ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണം അടക്കം ഫേസ്ബുക്ക് നേരിടുന്ന പ്രശ്നങ്ങൾ സങ്കീർണമാണ്. അമേരിക്കയിലെ രാഷ്ട്രീയ ധ്രുവീകരണ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പ്രതിസന്ധിയിൽ ആണ്. വാൾ സ്ട്രീറ്റ് ജേണൽ ഇന്റേണൽ പ്രസിദ്ധീകരിച്ച സ്റ്റോറികളിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും തെറ്റായ വിവരങ്ങളെക്കുറിച്ചും ഇൻസ്റ്റാഗ്രാമിന്റെ ദോഷങ്ങൾ പോലുള്ള കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഇത് കമ്പനിക്ക് തിരിച്ചടിയായി.


Click it and Unblock the Notifications








