ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ പുതിയ ഡിജിറ്റൽ ആപ്പ് പ്രഖ്യാപിച്ചു
കൊവിഡ് കാരണം സ്ക്കൂളുകൾ തുറക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഓൺലൈൻ ക്ലാസുകൾ വഴിയാണ് കുട്ടികൾ പഠിക്കുന്നത്. ഈ വിദ്യാഭ്യാസ രീതിക്ക് പല പോരായ്മകളും ഉണ്ട് എങ്കിലും നിലവിലെ സാഹചര്യത്തിൽ ക്ലാസുകൾ നടത്താൻ മറ്റൊരു വഴിയും ഇല്ല. കേരളത്തിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അത് കൂടാതെ അധ്യാപകരും ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ക്ലാസുകൾ എടുക്കുന്നുണ്ട്. എങ്കിലും ഈ രീതിയുടെ പോരായ്മകൾ പൂർണമായും പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഈ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി പുതിയ ഡിജിറ്റൽ ആപ്പ് ഉപയോഗിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് -19 കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ വിപുലീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ആപ്പ് പുറത്തിറക്കിയത്.

അധ്യാപകരുമായി നേരിട്ട് സംവദിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു പുതിയ ആപ്പ് വിദ്യാഭ്യാസ വകുപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നും ഇതുവഴി തത്സമയം ക്ലാസുകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇതിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരസ്പരം കാണാനും സംവദിക്കാനും കഴിയുമെന്നും മന്ത്രി അറിയിച്ചു. ഇത്തരമൊരു ആപ്പ് സർക്കാർ തലത്തിൽ വികസിപ്പിക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായിട്ടായിരിക്കും. ഓൺലൈൻ ക്ലാസുകളുടെ പോരായ്മകൾ തിരിച്ചറിയാനും അവ പരിഹരിക്കാനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഫലമാണ് ഈ ആപ്പ്.

കഴിഞ്ഞ മാസം സംസ്ഥാനത്ത് സ്കൂളുകൾ ഡിജിറ്റലായി ആരംഭിച്ചതിനൊപ്പം തന്നെ കോവിഡ് -19 കാലഘട്ടത്തിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. സാമ്പത്തികവും മറ്റുമായ തടസ്സങ്ങൾ കണക്കിലെടുക്കാതെ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഡിജിറ്റൽ ഉപകരണങ്ങളും ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ സൌകര്യങ്ങളുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്റർനെറ്റ് സൌജന്യമായി നൽകുകയോ ആവശ്യമുള്ള കുട്ടികൾക്ക് സബ്സിഡി നിരക്കിൽ നൽകുകയോ ചെയ്യാനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. ഇതിലൂടെ കേരളത്തിലെ ഓൺലൈൻ ക്ലാസുകൾ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപയോഗപ്രദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കൊവിഡ് കാലത്ത് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സൌകര്യങ്ങൾ ഇല്ല എന്നതിനാൽ ഓൺലൈൻ ക്ലാസുകൾ എത്രത്തോളം എല്ലാവരിലും എത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചില സംഘടനകളും കൂട്ടായ്മകളുമെല്ലാം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും മറ്റും വാങ്ങി നൽകുന്നുണ്ട്. കേരളം ഓൺലൈൻ ക്ലാസിന്റെ കാര്യത്തിൽ മാതൃക സൃഷ്ടിക്കുന്നുവെന്ന് നിസംശയം പറയാം.


Click it and Unblock the Notifications








