ഫോൺപേ വഴി റീചാർജ് ചെയ്താൽ അധികം പണം നൽകണം, ഫീസ് ഈടാക്കാൻ ആരംഭിച്ച് കമ്പനി
ഇന്ത്യയിലെ പ്രധാന യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫോൺപേ. ധാരാളം ആളുകളാണ് ഫോൺപേ ഉപയോഗിച്ച് സുഹൃത്തുക്കൾക്ക് പണമയക്കുകയും ബില്ലുകൾ അടയ്ക്കുകയും ചെയ്യുന്നത്. ഇതുവരെ ഫോൺപേ സേവനങ്ങൾ സൌജന്യമായിരുന്നു. ഇപ്പോഴിതാ യുപിഐ പേയ്‌മെന്റ് രീതി ഉപയോഗിച്ച് ഫോൺപേ വഴി റീചാർജ് ചെയ്യുന്ന ആളുകളിൽ നിന്നും ചെറിയ കമ്മീഷനോ പ്രോസസ്സിംഗ് ഫീസോ ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ് ഫോൺപേ. നിങ്ങൾ 499 രൂപ വിലയുള്ള പ്രീ-പെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുകയാണ് എങ്കിൽ 500 രൂപയോ 501 രൂപയോ ആണ് ഈടാക്കുന്നത്.

പ്രോസസിങ് ഫീസ്
ഫോൺപേ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് കമ്പനി ഒരു ചെറിയ തോതിലുള്ള പരീക്ഷണമായിട്ടാണ് ഇത്തരമൊരു ഫീസ് ഈടാക്കാൻ ആരംഭിച്ചത്. നിലവിൽ കമ്പനി പ്രോസസ്സിംഗ് ഫീസ് ആയി ഈടാക്കുന്നത് 1 രൂപയോ 2 രൂപയോ ആണ്. ഇത് എല്ലാവരിൽ നിന്നും ഈടാക്കുന്നില്ല എന്നും ശ്രദ്ധേയമാണ്. ചില ഉപയോക്താക്കൾ പറയുന്നതനുസരിച്ച് അധിക ചെലവ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഫീസായി കണക്കാക്കാമെന്നാണ്. ഇതിൽ റീചാർജുകൾക്കും ബിൽ പേയ്‌മെന്റുകൾക്കുമായി നാമമാത്രമായ തുകയാണ് ഈടാക്കുന്നത് എന്നും ഫോൺപേ അവകാശപ്പെടുന്നു.

നിലവിൽ, യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാർജുകൾക്കോ ബിൽ പേയ്‌മെന്റുകൾക്കോ ഫീസ് ഈടാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് ഫോൺപേ. ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും റീചാർജ് തുക മാത്രമാണ് ഈടാക്കുന്നത്. സേവനങ്ങൾക്കായി പ്രത്യേം ചാർജുകളൊന്നും ഈ ടെലിക്കോം കമ്പനികൾ ഈടാക്കുന്നില്ല. നിങ്ങൾ യുപിഐ ഉപയോഗിച്ച് പേയ്മെന്റ് ചെയ്യുമ്പോൾ യാതൊരു അധിക ചാർജുകളും മറ്റ് ആപ്പുകൾ ഈടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ചാർജ് ഈടാക്കുന്ന ആദ്യത്തെ ജനപ്രീയ പേയ്മെന്റ് ആപ്പാണ് ഫോൺപേ എന്ന് പറയേണ്ടി വരും.

ചില ഉപയോക്താക്കളിൽ നിന്നും ഫോൺപേ 2 രൂപ ഈടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വില കുറഞ്ഞ പ്ലാനുകൾ റീചാർജ് ചെയ്യുമ്പോൾ പോലും 2 രൂപ ഈടാക്കുന്നുവെന്ന പരാതിയും ഉയർന്ന് വരുന്നുണ്ട്. 149 രൂപ പ്ലാൻ റീചാർജ് ചെയ്തപ്പോഴും ഇത്തരത്തിൽ 2 രൂപ ഈടാക്കിയെന്നാണ് റിപ്പോർട്ടുകൾ. 399 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ 1 രൂപ പ്ലാറ്റ്ഫോം ഫീസായി ഈടാക്കുന്നുണ്ട്. 499 രൂപ റീചാർജിന്റെ കാര്യത്തിലും ഇതേ ചാർജ് തന്നെയാണ് ഈടാക്കിയിരിക്കുന്നത്. ഫോൺപേയുടെ ഈ പുതിയ നീക്കത്തിൽ ഉപയോക്താക്കൾ തൃപ്തരല്ല, മാത്രമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകൾ ഇതിനെതിരെ കരുത്ത വിമർശനം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

ഫോൺപേ, പേടിഎം, ആമസോൺ പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നിങ്ങൾ ഒരു പ്രീ-പെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുമ്പോൾ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് ടെലികോം കമ്പനികളിൽ നിന്ന് തന്നെ ഒരു ചെറിയ തുക കമ്മീഷനായി ലഭിക്കും. അതുകൊണ്ട് തന്നെ ഫോൺപേയുടെ പുതിയ നീക്കം കൂടുതൽ ലാഭം ലക്ഷ്യമിട്ടാണ് എന്ന് വ്യക്തമാണ്. ഇത് കമ്പനിയെ പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക. ആളുകൾക്ക് റീചാർജ് ചെയ്യാൻ മറ്റ് നിരവധി പ്ലാറ്റ്ഫോമുകൾ ലഭ്യമായ കാലത്ത് ഇത്തരത്തിൽ പണം ഈടാക്കുന്നത് മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും.

ചിലർ ആളുകൾ കുറേ കാലമായി ഫോൺപേ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവരായിരിക്കും. അവർക്ക് എളുപ്പത്തിൽ ഇത് ഉപയോഗിച്ച് റീചാർജ് ചെയ്യാനും സാധിക്കും. ഇത്തരം ആളുകൾ വെറും 2 രൂപയല്ലേ എന്ന ധാരണയിൽ പ്ലാറ്റ്ഫോമിൽ തന്നെ തുടരാനും സാധ്യതയുണ്ട്. എന്നാൽ 100000 ഉപയോക്താക്കൾ ഒരു ദിവസം റീചാർജ് ചെയ്യുമ്പോൾ, ഫോൺപേയ്ക്ക് ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം 200000 ആണ്. ഇത് പ്ലാറ്റ്ഫോൺ ഫീസായി മാത്രം ലഭിക്കുന്നതാണ്. ഇത് കൂടാതെ ടെലിക്കോം കമ്പനികൾ നൽകുന്ന കമ്മീഷൻ വേറെയും ലഭിക്കും. അതുകൊണ്ട് തന്നെ അധിക നിരക്കുകൾ ഈടാക്കാത്ത പ്ലാറ്റ്ഫോമുകൾ ഉള്ളപ്പോൾ ഫോൺപേ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നത് വിഢിത്തരം ആയിരിക്കും.


Click it and Unblock the Notifications








