വാട്സ്ആപ്പിന് പണി കൊടുത്ത് കേന്ദ്ര സർക്കാർ, സന്ദേശ് ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു
വാട്സ്ആപ്പ് പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ വീണ്ടും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമിന് മറ്റെരു തലവേദന കൂടി വന്നിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സന്ദേശ് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇതിനകം തന്നെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ലോക്സഭയിൽ പറഞ്ഞത്.

വാട്സ്ആപ്പ് അടക്കമുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകൾക്കുള്ള പകരക്കാരൻ ആയിട്ടാണ് സന്ദേശ് വരുന്നത്. വാട്സ്ആപ്പ് പോലെ വാലിഡായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉള്ള ഏതൊരു വ്യക്തിക്കും സന്ദേശ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും. നേരത്തെ തന്നെ ഈ ആപ്പ് ലോഞ്ച് ചെയ്തിരുന്നു എങ്കിലും ഇത് ഉപയോഗിച്ചിരുന്നത് സർക്കാർ ഉദ്യോഗസ്ഥരും മറ്റുമാണ്. എന്നാൽ ഇനി മുതൽ എല്ലാവർക്കും സന്ദേശ് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഓപ്പൺ സോഴ്സ് അടിസ്ഥാനമാക്കിയുള്ള, സുരക്ഷിതമായ, ക്ലൗഡ്-എനേബിൾഡ് പ്ലാറ്റ്ഫോമാണ് സന്ദേശ്. ഇത് സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെയുള്ളതാണ്. ഭരണകാര്യങ്ങൾക്കായി സർക്കാരിന്റെ മാത്രം നിയന്ത്രണത്തിൽ ഉള്ള പ്ലാറ്റ്ഫോം എന്ന നിലവിൽ ആണ് സന്ദേശ് പുറത്തിറക്കിയിരിക്കുന്നത്. വൺ-ടു-വൺ, ഗ്രൂപ്പ് മെസേജിങ്, ഫയൽ, മീഡിയ എന്നിവ പോലുള്ള ഫീച്ചറുകൾ ഷെയർ ചെയ്യൽ, ഓഡിയോ-വീഡിയോ കോൾ, ഇ-ഗവൺമെന്റ് ആപ്പ് ഇന്റഗ്രേഷൻ തുടങ്ങിയവ ഈ ആപ്പിലൂടെ സാധിക്കും. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ സന്ദേശ് ആപ്പിന് താഴെ നൽകിയിട്ടുള്ള വിവരണമനുസരിച്ച്, സർക്കാർ ഇൻഫ്രാസ്ട്രക്ചറിൽ മാത്രമാണ് സാൻഡെസ് ഹോസ്റ്റ് ചെയ്യുന്നത്. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത മെസേജിങും എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പും എൻക്രിപ്റ്റ് ചെയ്ത ഒടിപി സേവനവും സപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ സ്വകാര്യതയും ഡാറ്റ നയവും നിയന്ത്രിക്കുന്നത് ഇന്ത്യൻ സർക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ്. അതുകൊണ്ട് തന്നെ യാതൊരു വിധ സുരക്ഷാ പ്രശ്നങ്ങളും ആപ്പിൽ ഉണ്ടാവില്ല.

സന്ദേശ് ആപ്പ് എൻഐസി ഇമെയിൽ, ഡിജിലോക്കർ, ഇ-ഓഫീസ് എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ട്. സർക്കാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് മാത്രമേ സന്ദേശ് ആപ്പിന്റെ മുഴുവൻ സവിശേഷതകളും ലഭ്യമാകു എന്നും പ്ലേ സ്റ്റോറിൽ നൽകിയിട്ടുള്ള വിവരണത്തിൽ പറയുന്നു. ആപ്പിന്റെ എല്ലാ ഫീച്ചറുകളും വാട്സ്ആപ്പ് പോലെ എല്ലാവർക്കും ലഭ്യമാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചനകൾ.

ഡാറ്റ, പ്രൈവസി എന്നിവയുമായി പ്രശ്നങ്ങൾ ഉയർന്ന് വന്ന അവസരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ആരും തന്നെ വാട്സ്ആപ്പ് വഴി ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യരുതെന്ന് സർക്കാർ നിർദേശം ഉണ്ടായിരുന്നു. രാജ്യ സുരക്ഷ, പ്രധാനപ്പെട്ട തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് കർശന നിർദേശവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശ് ലോഞ്ച് ചെയ്തത്.

സന്ദേശ് ആപ്പിൽ ഒരു ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ആ നമ്പർ, മെയിൽ ഐഡി എന്നിവ മാറാൻ സാധിക്കില്ല. അക്കൌണ്ട് ഡിലീറ്റ് ചെയ്ത് മറ്റൊരു അക്കൌണ്ട് തുടങ്ങുക എന്ന ഓപ്ഷൻ മാത്രമാണ് ഉപയോക്താക്കൾക്ക് ഉള്ളത്. എന്നാൽ വാട്സ്ആപ്പിൽ ഒരു ഫോൺ നമ്പരിലെ അക്കൌണ്ട് മറ്റൊരു നമ്പരിലേക്ക് മാറ്റാൻ സാധിക്കും.


Click it and Unblock the Notifications








