ഡൌൺലോഡ്സ് കണക്കുകളിൽ ടിക്ടോക്ക് തന്നെ ഒന്നാമൻ, ഫേസ്ബുക്കിന് രണ്ടാം സ്ഥാനം
അടുത്തകാലത്തായി ഏറ്റവും ജനപ്രിയമായ ഒരു അപ്ലിക്കേഷനാണ് ടിക്ടോക്ക്. ചെറു വീഡിയോകളുടെ ഈ പ്ലാറ്റ്ഫോമിന് ഉപയോക്താക്കൾ ഏറെയാണ്. ഇതിന് തെളിവായി 2020 ജനുവരിയിലെ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടിക പുറത്ത് വന്നിരിക്കുകാണ്. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് വീഡിയോ ഷെയറിങ് ആപ്പാണ് ജനുവരിയിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പ്.

സ്റ്റോർ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ സെൻസർ ടവർ പുറത്ത് വിട്ട 2020 ജനുവരിയിൽ ഏറ്റവുമധികം ഡൗൺലോഡുചെയ്‌ത മികച്ച 10 സോഷ്യൽ ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റിലാണ് ടിക്ടോക്ക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ജനുവരിയിൽ 104.7 ദശലക്ഷം ഇൻസ്റ്റാളുകളാണ് ടിക്ടോക്ക് നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിനേക്കാൾ 46% കൂടുതലാണ് ഇത്.

റിപ്പോർട്ട് അനുസരിച്ച് മൊത്തം ടിക്ടോക്ക് ഇൻസ്റ്റാളുകളിൽ 34.4 ശതമാനവും ഇന്ത്യയിലാണ് നടന്നിരിക്കുന്നത്. ടിക്ടോക്കിന് പിന്നാലെ 2020 ജനുവരിയിൽ ലോകമെമ്പാടുമായി 61.9 ദശലക്ഷം ഡൌൺലോഡുകളുമായി ഫേസ്ബുക്ക് രണ്ടാം സ്ഥാനത്താണ്. ഫേസ്ബുക്കിന് ശേഷം മൂന്നാം സ്ഥാനത്ത് ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമാണ്. ആപ്പ് സ്റ്റോർ ഡൌൺലോഡുകളുടെ കണക്ക് നോക്കുമ്പോൾ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമിന് പിറകിൽ മൂന്നാം സ്ഥാനത്താണ്.

പട്ടികയിൽ ഇടം നേടിയ മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകൾ ട്വിറ്റർ, പിനെറെസ്റ്റ്, സ്നാപ്ചാറ്റ് എന്നിവയാണ്. ചൈനീസ് വീഡിയോ ആപ്ലിക്കേഷനുകളായ ലൈക്ക്, കുയിഷോ എന്നിവയും പട്ടികയിൽ ഇടം നേടി. ലൈക്ക് നാലാം സ്ഥാനത്തും കുയിഷോ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. സെൻസർ ടവറിന്റെ 2019 ഡിസംബർ റിപ്പോർട്ടിലും സമാനമായെരു നിലയാണ് ഫേസ്ബുക്കിനും ടിക്ടോക്കിനും ഉണ്ടായിരുന്നത്.

ഡിസംബറിൽ ലോകമെമ്പാടുമായി 82.3 ദശലക്ഷം ഇൻസ്റ്റാളുകൾ നേടിയ ടിക്ടോക്ക് ഒന്നാം സ്ഥാനത്തും 60.9 ദശലക്ഷം ഇൻസ്റ്റാളുകളുമായി ഫേസ്ബുക്ക് രണ്ടാം സ്ഥാനത്തുമായിരുന്നു. ടിക്ടോക്ക് 2016 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ മൂന്നര വർഷത്തിനിടെ ആപ്ലിക്കേഷൻ നിരവധി വിവാദങ്ങളിൽപ്പെട്ടു. ടിക്ടോക്കിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും വരെ ആരോപിക്കപ്പെട്ടിരുന്നു.

കണ്ടന്റിനെ സംബന്ധിച്ച വിമർശനങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ടിക്ടോക്ക് അതിന്റെ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്ത കണ്ടന്റുകൾ പരിശോധിക്കാൻ നടപടികൾ ആരംഭിച്ചു. ടിക്ടോക്കിന്റെ സുരക്ഷാ നടപടികളും അന്ന് പരിഷ്കരിച്ചിരുന്നു. ആപ്പിനെതിരെ മോശം വാർത്തകൾ ഉണ്ടായിട്ടും അതിന്റെ ജനപ്രീതി കുറഞ്ഞില്ല. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപ്ലിക്കേഷൻ ഉപയോഗിക്കാൻ കമ്പനി അനുവാദം നൽകുന്നില്ലെങ്കിലും കുട്ടികൾ ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കുട്ടികൾ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ഏത് തരത്തിലുള്ള കണ്ടന്റാണ് കുട്ടികൾ കാണുന്നത് എന്ന് മാതാപിതാക്കൾക്ക് ഇപ്പോൾ പരിശോധിക്കാൻ സാധിക്കും. ഇതിനായി ഒരു ഫാമിലി സേഫ്റ്റി മോഡ് ടിക് ടോക്ക് കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് പുറത്തിറക്കി. ഈ സംവിധാനത്തിലൂടെ കുട്ടികളുടെ ടികിടോക്ക് അക്കൌണ്ട് ലിങ്ക് ചെയ്ത മാതാപിതാക്കളുടെ അക്കൌണ്ട് വഴി നിയന്ത്രിക്കാം.

ഫാമിലി സേഫ്റ്റി മോഡിലൂടെ സ്ക്രീൻ-ടൈം മാനേജുമെന്റ് നിയന്ത്രണങ്ങൾ, ഡയറക്ട് മെസേജ് പരിശോധിക്കുക, കൺട്രോൾ മോഡ് എന്നിങ്ങനെ മൂന്ന് സവിശേഷതകളും കമ്പനി നൽകുന്നുണ്ട്. ആപ്ലിക്കേഷനിൽ അനുചിതമായ ഏതെങ്കിലും കണ്ടന്റുകൾ കാണുന്നതിൽ നിന്ന് കുട്ടികളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം മൂന്നാമത്തെ സവിശേഷതയിലൂടെ മാതാപിതാക്കൾക്ക് ലഭിക്കും.


Click it and Unblock the Notifications








