ടിക്ടോക്കിന്റെ പ്ലേസ്റ്റോർ റേറ്റിങ് വർദ്ധിപ്പിക്കാൻ ഗൂഗിൾ ഡിലീറ്റ് ചെയ്തത് 80 ലക്ഷത്തോളം റീവ്യൂസ്
ടിക്ടോക്ക് യൂട്യൂബ് ഉപയോക്താക്കൾ തമ്മിലുള്ള സൈബർ യുദ്ധത്തിന് അയവ് വരുന്നു. ടിക്ടോക്കിന്റെ പ്ലേസ്റ്റോർ റേറ്റിങ് വീണ്ടും ഉയർന്നു. നിലവിൽ 4.4 സ്റ്റാർ ആണ് ടിക്ടോക്കിന്റെ റേറ്റിങ്, ഇത് രണ്ട് സ്റ്റാറിന് താഴെ വരെ എത്തിയിരുന്നു. ടിക്ടോക്ക് നിരോധിക്കുക എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ വലിയ ക്യമ്പൈനുകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് റേറ്റിങ് കുത്തനെ കുറഞ്ഞത്. റേറ്റിങ് വർദ്ധിപ്പിക്കാനായി ഗൂഗിൾ പ്ലേസ്റ്റോറിലെ ടിക്ടോക്ക് ആപ്പിന്റെ 80 ലക്ഷത്തോളം റിവ്യൂസ് ഡിലീറ്റ് ചെയ്തു.

യൂട്യൂബർമാരും ടിക്ടോക്ക് ഉപയോക്താക്കളും തമ്മിലുള്ള തർക്കം ആപ്പിന് നെഗറ്റീവ് റേറ്റിംഗ് നൽകുന്നതിലേക്ക് എത്തിയതാണ് ടിക്ടോക്കിന് വിനയായത്. ഈ നെഗറ്റീവ് റേറ്റിംങുകൾ ആപ്പിന്റെ മൊത്തം റേറ്റിങിനെ 1.2 സ്റ്റാറിലേക്ക് എത്തിച്ചിരുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ റേറ്റിംഗ് അപ്ലിക്കേഷന്റെ ഗുണനിലവാരത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നവയല്ല. അത്തരം റിവ്യൂസ് ആണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.

ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച് ടിക്ടോക്കിന് ഇന്ത്യയിൽ വൻ തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ഗൂഗിൾ ഇടപെടൽ ഉണ്ടായത്. നെഗറ്റീവ് റേറ്റിംഗുകൾ ഡീലീറ്റ് ചെയ്യാൻ ആരംഭിച്ചതോടെ ഇത് സംബന്ധിച്ചൊരു പ്രസ്താവനയും ഗൂഗിൾ പുറത്തിറക്കി. ടിക്ടോക്ക് നിരോധിക്കുകയോ തടയുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കീവേഡുകൾ കഴിഞ്ഞ മൂന്നാഴ്ചയായി ട്വിറ്ററിൽ ട്രെൻഡിങ് ആണ്.

പ്ലാറ്റ്‌ഫോമിലെ മോശം വീഡിയോകൾക്ക് മറുപടിയായാണ് റിവ്യൂസ് എന്ന് ചില റിപ്പോർട്ടുകളുണ്ട്. ടിക്ടോക്കിലെ ചില വീഡിയോകൾ ഗാർഹിക പീഡനം, വംശീയത, മൃഗങ്ങൾക്കെതിരായ ക്രൂരത, സ്ത്രീകളെ അപമാനിക്കൽ എന്നിവയുള്ളവയാണ് എന്നും അതിനാലാണ് നെഗറ്റീവ് റേറ്റിങ് ഉണ്ടായതെന്നും ചിലർ വാദിക്കുമ്പോൾ നെഗറ്റീവ് റിവ്യൂസ് സ്പാം റിപ്പോർട്ട് ഓപ്ഷൻ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഗൂഗിളിന്റെ വാദം.

പല രാജ്യങ്ങളിലും ടിക്ടോക്കിന്റെ റേറ്റിങ് ഇതുപോലെ കുറഞ്ഞിരുന്നു. എന്നാലിപ്പോൾ സാവധാനത്തിൽ റേറ്റിങ് വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ അപ്ലിക്കേഷന് യൂറോപ്പിൽ 1.4 സ്റ്റാർ റേറ്റിങ് മാത്രമാണ് ഉള്ളത്. മൊബൈൽ ഇൻസൈറ്റ് സ്ഥാപനമായ ആപ്‌ടോപിയയുടെ റിപ്പോർട്ട് അനുസരിച്ച് ഉപയോക്താക്കളുടെ സംതൃപ്തിയുടെ ശതമാനത്തിലും വൻ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത് 86 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറഞ്ഞു.

ടിക്ടോക്കിനെ കളിയാക്കി വീഡിയോ പുറത്തിറക്കിയ കരിമിനാറ്റി എന്ന യൂട്യൂബ് ചാനലിൽ നിന്നും ആ ട്രന്റിങ് വീഡിയോ റിപ്പോർട്ട് ചെയ്ത് റിമൂവ് ചെയ്യിപ്പിച്ചതോടെയാണ് ഇന്ത്യയിൽ ടിക്ടോക്ക് യൂട്യൂബ് സൈബർ യുദ്ധം ആരംഭിച്ചത്. #CarryMinati, #JusticeForCarry എന്നിവ ഉൾപ്പെടെയുള്ള നിരവധി ഹാഷ്‌ടാഗുകൾ ട്വിറ്ററിൽ ട്രന്റ് ചെയ്യാൻ തുടങ്ങി. യൂട്യൂബ് താരത്തെ പിന്തുണച്ച് നിരവധി സെലിബ്രറ്റികളും രംഗത്തെത്തിയിരുന്നു. ടിക്ടോക്ക് നിരോധിക്കണമെന്നും അജെ നഗറിനെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെട്ടു.

ഇത്തരം ക്യാമ്പയിനുകളുടെ ഫലമായാണ് പ്ലേ സ്റ്റോറിലെ ടിക്ടോക്ക് ആപ്പ് റേറ്റിംഗ് വൻ തോതിൽ കുറയാൻ കാരണമായത്. ഇന്ത്യയിൽ ഇത്തരത്തിൽ അപ്ലിക്കേഷനുകളെ റേറ്റിങ് കുറച്ച് മോശമാക്കി മാറ്റുന്നത് ആദ്യമായല്ല. 2017 ൽ സ്നാപ്പ്ചാറ്റും ഇത്തരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. ഇതിന്റെ ഫലമായി നിരവധി ഉപയോക്താക്കൾ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ഡീലിന് മോശം റേറ്റിംഗുകൾ നൽകി.


Click it and Unblock the Notifications








