ഫേസ്ബുക്ക് സ്റ്റോറികൾക്ക് പകരം വയ്ക്കാൻ ട്വിറ്ററിന്റെ ഫ്ലീറ്റുകൾ
ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പുതിയ സവിശേഷത കൊണ്ടുവരാനൊരുങ്ങുന്നു. ഫേസ്ബുക്ക് സ്റ്റോറികൾക്ക് സമാനമായ സവിശേഷതയെ ട്വിറ്റർ വിളിക്കുന്നത് ഫ്ലീറ്റുകൾ എന്നാണ്. ട്വിറ്ററിന്റെ എതിരാളികളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിലവിലുള്ള ഒരു സവിശേഷതയാണിത്. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്നവ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന സംവിധാനമാണ് ഇത്.

ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും സ്റ്റോറീസ് സവിശേഷതയ്ക്ക് സമാനമായി അപ്‌ലോഡ് ചെയ്ത 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന വിധത്തിലാണ് ട്വിറ്റർ ഫ്ലീറ്റുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നിവയിലെ സ്റ്റോറീസ് ഫീച്ചർ ഉപയോക്താക്കളെ ഏറെ ആകർഷിച്ച ഘടകമാണ്. ട്വിറ്റർ ഫ്ലീറ്റ്സ് സവിശേഷതയുടെ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചതായി കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

ഉപയോക്താക്കളുടെ ക്ഷണികമായ ചിന്തകളിൽ നിന്ന് സംഭാഷണങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം എന്ന നിലയിൽ കമ്പനി ഫ്ലീറ്റുകൾ കൊണ്ടുവരുന്നുവെന്നും ഇതിന്റെ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചുവെന്നും ട്വിറ്ററിന്റെ ബ്ലോഗിൽ വ്യക്തമാക്കുന്നു. ഈ പുതിയ ഫീച്ചറിന്റെ ചില വശങ്ങൾ ഫേസ്ബുക്ക് സ്റ്റോറികളുമായി സാമ്യമുള്ളതാണ്. ഹോം പേജിന്റെ മുകളിലുള്ള ഒരു കറൗസലിൽ ഫ്ലീറ്റുകൾ ദൃശ്യമാകും. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുശേഷം അത് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും.

സാധാരണ ട്വീറ്റുകൾ പോലെ, ട്വിറ്റർ ഫ്ലീറ്റുകൾക്കും 280 ക്യാരക്ടർസ് എന്ന പരിധി ഉണ്ടായിരിക്കും. ഇമേജുകൾ, വീഡിയോകൾ, GIF- കൾ എന്നിവ ചേർക്കാനുള്ള ഒരു ഓപ്ഷനും ട്വിറ്റർ നൽകുന്നുണ്ട്. പക്ഷേ ഉപയോക്താക്കൾക്ക് മറ്റുള്ളവരുടെ ഫ്ലീറ്റുകൾ റീട്വീറ്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പരസ്യമായി മറുപടി നൽകാനോ കഴിയില്ല. ഡയറക്ട് മെസേജിങ് ഓപ്ഷൻ ഓപ്പൺ ആണെങ്കിൽ അവ വഴി ഫ്ലീറ്റുകൾക്ക്മറുപടി നൽകാൻ സാധിക്കും.

ബ്രസീലിലെ ടെസ്റ്റ് റൺ പുതിയ സവിശേഷതയുടെ ഉപയോഗക്ഷമതയും വിജയവും നിർണ്ണയിക്കുമെന്നും ഇതിന് ശേഷം ഫ്ലീറ്റ് സവിശേഷത മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുവരുമെന്നും ട്വിറ്റർ പറയുന്നു. ഫ്ലീറ്റുകൾ അപ്രത്യക്ഷമാകുന്നതിനാൽ കാഷ്വൽ, ദൈനംദിന ചിന്തകൾ ഷെയർചെയ്യാൻ ഉപയോക്താക്കൾക്ക് കൂടുതൽ താല്പര്യം ഉണ്ടെന്ന് ആദ്യഘട്ടത്തിലെ ഗവേഷണങ്ങളുടെ ഭാഗമായി നടത്തിയ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് ട്വീറ്റർ അറിയിച്ചു.

ഉപയോക്താക്കളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ആഗ്രഹമുള്ള ആളുകൾകളെ ടാർഗറ്റ് ചെയ്താണ് ട്വിറ്റർ പുതിയ സവിശേഷത കൊണ്ടുവരുന്നതെന്ന് വ്യക്തമാണ്. ട്വിറ്റർ ഫ്ലീറ്റുകൾ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി വർദ്ധിപ്പിച്ചേക്കും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോലെ തന്നെ സ്പാം, തെറ്റായ വിവരങ്ങളുടെ വ്യാപനം, മാനിപ്പുലേറ്റഡ് മീഡിയ, ഹരാസ്മെന്റ് തുടങ്ങിയവയെല്ലാം ട്വിറ്ററും നേരിടുള്ള പ്രശ്നമാണ്. ഉപയോക്താക്കൾക്ക് അവരുടെ ട്വീറ്റുകളിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായി നേരത്തെ ട്വിറ്റർ 'ഹൈഡ് റിപ്ലൈസ്' ഫീച്ചർ പുറത്തിറക്കിയിരുന്നു.

ഫ്ലീറ്റുകൾ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്നതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ചിന്തകളെയും ട്വീറ്റുകളെയും കുറിച്ച് ഉണ്ടാകുന്ന ഉത്കണ്ഠ ഫ്ലീറ്റുകളിൽ ഉണ്ടാവില്ലെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറികളുടെ ജനപ്രീതിയോടെയാണ് മറ്റ് പ്ലാറ്റ്ഫോമുകളും ഈ സവിശേഷത കൊണ്ടുവന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് 2016ലാണ് അവതരിപ്പിച്ചത്. അതിന്റെ ജനപ്രീതി പ്രധാന ഫീഡിനെ മറികടന്നു. പുതിയ ട്വിറ്റർ പരീക്ഷണം സമാനമായ ഫലങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








