വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?
ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ വാട്സ്ആപ്പിന്റെ പ്രൈവസി പോളിസി അംഗീകരിക്കാനുള്ള അവസാന തിയ്യതി മെയ് 15 ആണ്. ഇതിനകം സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക് തുടർന്ന് സേവനങ്ങൾ നൽകില്ലെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത് എന്നാൽ ഈ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. മെയ് 15നകം എല്ലാ ഉപയോക്താക്കൾക്കും പുതിയ നയങ്ങൾ സ്വീകരിക്കണം എന്നത് നിർബന്ധമായിരുന്നു എങ്കിലും ഇത്തരത്തിൽ പ്രൈവസി പോളിസി അംഗീകരിക്കാത്ത അക്കൌണ്ടുകളുടെ സേവനം ഇല്ലാതാക്കില്ല എന്നാണ് ഇപ്പോൾ വാട്സ്ആപ്പ് അറിയിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പ് ഇനി പുതിയ സ്വകാര്യതാ നയം സ്വീകരിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടില്ല. പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കളുടെ സേവനം ഇല്ലാതാക്കുന്ന നടപടികളിലേക്കും വാട്സ്ആപ്പ് കടക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പുതിയ സ്വകാര്യതാ നയങ്ങൾ അവതരിപ്പിച്ചതുമുതൽ വാട്സ്ആപ്പിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. വാട്സ്ആപ്പ് ഉപേക്ഷിക്കാനും മറ്റ് ആപ്പുകൾ ഉപയോഗിക്കാനുമുള്ള ആഹ്വാനങ്ങൾ ട്രന്റിങ് ആയിരുന്നു.

മെയ് 15 കഴിഞ്ഞും പുതിയ നിബന്ധനകളും നയങ്ങളും അംഗീകരിച്ചില്ലെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് അക്കൌണ്ടിലേക്കുള്ള ആക്സസ് നഷ്‌ടപ്പെടില്ലെന്ന് വാട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കി. പുതിയ സേവന നിബന്ധനകൾ ഭൂരിഭാഗം ഉപയോക്താക്കളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില ആളുകൾക്ക് ഇതുവരെയും അവ അംഗീകരിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. മെയ് 15ന് ശേഷം അക്കൗണ്ടുകളൊന്നും ഡിലീറ്റ് ചെയ്യില്ല എന്നും വാട്സ്ആപ്പിന്റെ പ്രവർത്തനം എല്ലാവർക്കും തുടർന്നും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി.

അടുത്ത ആഴ്ച്ചകളിൽ ഉപയോക്താക്കളെ പ്രൈവസി പോളിസികൾ അംഗീകരിക്കുന്ന കാര്യം ഓർമ്മിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി പറഞ്ഞു. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് യാതൊരു മാറ്റവും ഇല്ലാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നല്ല ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെയ് 15 കഴിഞ്ഞ ഉടനെ പ്രൈവസി പോളിസി അംഗീകരിക്കാത്ത ആളുകളുടെ അക്കൌണ്ടുകൾ ഡിലീറ്റ് ചെയ്യില്ല എന്നാണ്. തുടർന്നും പ്രൈവസി പോളിസി അംഗീകരിക്കാനായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.

ഫെബ്രുവരി 8ന് വാട്സ്ആപ്പ് പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവും പുറത്തിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണം കണക്കിലെടുത്ത് ഈ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാനുള്ള സമയം മെയ് 15ലേക്ക് മാറ്റിച്ചു. വാട്‌സ്ആപ്പ് സ്വകാര്യ വിവരങ്ങൾ ഫെയ്‌സ്ബുക്കുമായി ഷെയർ ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ഈ പ്രൈവസി പോളിസിയെ വിവാദത്തിൽ ആക്കിയത്. ഉപയോക്താക്കളുടെ ചാറ്റുകൾ ഷെയർ ചെയ്യുമെന്നുള്ള വാർത്തകളും പരന്നിരുന്നു. ഈ അവ്യക്തത കാരണം നിരവധി ഉപയോക്താക്കൾ സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് ആപ്പുകളിലേക്ക് മാറിയിട്ടുണ്ട്.

മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ച് വരുന്നതോടെ വിവിധ കാമ്പെയ്‌നുകളിലൂടെ വാട്‌സ്ആപ്പ് അതിന്റെ പുതിയ സേവന നിബന്ധനകളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ വ്യക്തത ഉണ്ടാകുന്നത് വരെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാനുള്ള സമയം മെയ് 15ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും വാട്സ്ആപ്പിന് പോലും അവ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും കമ്പനി അറിയിച്ചു. അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ ചാറ്റുകൾ ആക്സസ് ചെയ്യാൻ കഴിയൂ.


Click it and Unblock the Notifications








