വാട്സ്ആപ്പ് ഓഗസ്റ്റിൽ മാത്രം നിരോധിച്ചത് 20 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ
ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ. വാട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ വാട്സ്ആപ്പിന് 420 പരാതി റിപ്പോർട്ടുകളാണ് ലഭിച്ചത്. +91 എന്ന കോഡ് വഴിയാണ് ഇന്ത്യയിലെ അക്കൌണ്ടുകളുടെ വിവരങ്ങൾ തിരിച്ചറിയുന്നത്. ഇന്ത്യൻ നമ്പരിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിലുള്ള ആളുകളുടെ അക്കൌണ്ടുകളും ഇതിൽ ഉൾപ്പെടും.

20,70,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതിന് പിന്നിലുള്ള പ്രധാന കാരണം ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജുകളുടെ അനധികൃത ഉപയോഗമാണ്. ഓഗസ്റ്റ് മാസത്തിൽ അക്കൗണ്ട് സപ്പോർട്ടിൽ 105 ഉപയോക്തൃ റിപ്പോർട്ടുകളും ബാൻ അപ്പീലിൽ 222 റിപ്പോർട്ടുകളും മറ്റ് സപ്പോർട്ടുകളിൽ 34ഉം പ്രൊഡക്ട് സപ്പോർട്ടിൽ 42 റിപ്പോർട്ടുകളും സെക്യൂരിറ്റികളിൽ 17 റിപ്പോർട്ടുകളും അടക്കം 420 ഉപയോക്തൃ റിപ്പോർട്ടുകളാണ് ലഭിച്ചത്. ഇതിൽ 41 അക്കൗണ്ടുകൾക്ക് പരിഹാര നടപടികൾ സ്വീകരിച്ചു.

പരാതി ചാനലിലൂടെ (ഗ്രീവൻസ് ചാനൽ) ഉപയോക്താക്കളുടെ പരാതികൾ ലഭിക്കുമ്പോൾ പ്ലാറ്റ്‌ഫോമിലെ മോശം പെരുമാറ്റം തടയാൻ മെസേജിങ് ആപ്പ് ടൂൾസും റിസോഴ്സും ഉപയോഗിക്കുന്നുണ്ട് എന്ന് വാട്സ്ആപ്പ് അതിന്റെ സപ്പോർട്ട് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. യൂസർ സേഫ്റ്റി റിപ്പോർട്ടിലൂടെ വാട്സ്ആപ്പ് സ്വീകരിച്ച ഉപയോക്തൃ പരാതികളുടെ വിശദാംശങ്ങളും അതിനനുസൃതമായ നടപടികളും വിശദീകരിക്കുന്നുണ്ട്. കൂടാതെ പ്ലാറ്റ്‌ഫോമിലെ മോശം പ്രവണതകൾ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

അക്കൗണ്ടുകൾ ദോഷകരമായതോ അനാവശ്യമായതോ ആയ മെസേജുകൾ കൂടുതലായി അയക്കുന്നത് തടയാനുള്ള നടപടികളാണ് വാട്സ്ആപ്പ് സ്വീകരിക്കുന്നത. അസാധാരണമായ രീതിയിൽ മെസേജുകൾ അയയ്ക്കുന്ന അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനുള്ള വിപുലമായ സംവിധാനങ്ങൾ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നിട്ടുണ്ട്. ഭൂരിഭാഗം ഉപയോക്താക്കളും അവരുടെ അക്കൗണ്ട് പുനസ്ഥാപിക്കാനാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിക്കുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നുണ്ട്.

നാൽപ്പത്തിയാറ് ദിവസത്തിനുള്ളിൽ മൂപ്പത് ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി നിർത്തുന്നതിനും ജൂൺ 16നും ജൂലൈ 31 നും ഇടയിലാമ് മുപ്പത് ലക്ഷത്തിൽ അധികം അക്കൗണ്ടുകൾ നിരോധിച്ചു. പരാതി ചാനലുകളിലൂടെ ലഭിക്കുന്ന റിപ്പോർട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്.

ഉയർന്നതോ അസാധാരണമോ ആയ മെസേജുകൾ ഉള്ള അക്കൗണ്ടുകളുടെ ഒരു റെക്കോർഡ് വാട്സ്ആപ്പ് പരിപാലിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള ദുരുപയോഗം തടയാനായി ഇത്തരം ദശലക്ഷക്കണക്കിന് അക്കൗണ്ടുകൾ നിരോധിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിങിൽ ഏർപ്പെട്ടിരിക്കുന്ന 95 ശതമാനത്തിലധികം അക്കൗണ്ടുകൾക്കും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി ഇത്തരത്തിൽ ബൾക്ക് മെസേജുകൾ അയക്കുന്ന ആളുകൾക്കും നിരോധനം ഉണ്ടാകും.

ഒരു അക്കൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലാണ് ദുരുപയോഗം കണ്ടെത്തൽ പ്രവർത്തിക്കുന്നത് രജിസ്ട്രേഷൻ, മെസേജിങ്, നെഗറ്റീവ് ഫീഡ്‌ബാക്കിനോടുള്ള പ്രതികരണമായി മറ്റ് ഉപയോക്താക്കളുടെ റിപ്പോർട്ടുകളും ബ്ലോക്കുകളും. ഇത്തരം കാര്യങ്ങൾ പരിശോധിച്ചാണ് അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടേണ്ടവയാണോ എന്ന കാര്യം തീരുമാനിക്കുന്നത്. എഡ്ജ് കേസുകൾ വിലയിരുത്തുന്നതിനും കാലക്രമേണ ഇതിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനായി വിശകലന വിദഗ്ധർ ഈ സംവിധാനങ്ങൾ ഡെവലപ്പ് ചെയ്യുന്നുണ്ട് എന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

വാട്സ്ആപ്പിൽ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യപ്പെടാതിരിക്കാനായി വാട്സ്ആപ്പ് അക്കൌണ്ട് ബിസിനസ് കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ബൾക്ക് മെസേജുകൾ അയക്കുകയോ ചെയ്യരുത്. ഇത് കൂടാതെ വാട്സ്ആപ്പിന്രെ പേരിൽ ഉള്ള ജിബി വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന അക്കൌണ്ടുകളും നിരോധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ്പ് നൽകുന്നതിനെക്കാൾ കൂടുതൽ ഫീച്ചറുകൾ നൽകുന്നവയാണ് ഇത്തരം ആപ്പുകൾ. ഇവ വാട്സ്ആപ്പ് കോൺടാക്ടുകളുടെ സുരക്ഷയെ തന്നെ ഇല്ലാതാക്കുന്നു. ഇത്തരം ആപ്പുകൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് സുരക്ഷിതരായിരിക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ചെയ്യേണ്ടത്.


Click it and Unblock the Notifications








