വാട്സ്ആപ്പിന് മുട്ടൻ പണി, ഡാറ്റ നിയമങ്ങൾ ലംഘിച്ചതിന് 255 യൂറോ പിഴ ചുമത്തി
ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന് മുട്ടൻ പണികൊടുത്ത് അയർലണ്ട്. ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങൾ ലംഘിച്ചതിനാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് പിഴ ചുമത്തിയത്. രാജ്യത്തെ ഡാറ്റ സുരക്ഷാ നിയമങ്ങൾ ലംഘിച്ച വാട്സ്ആപ്പിന് 255 മില്ല്യൺ യൂറോ എന്ന ഭീമൻ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. പ്രൈവസിയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾ കെട്ടടങ്ങുമ്പോഴാണ് ഇത്തരമൊരു പണി കൂടി കമ്പനിക്ക് കിട്ടിയിരിക്കുന്നത്.

അയർലണ്ടിലെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ ആണ് വാട്സ്ആപ്പിന് പിഴ ചുമത്തിയിരിക്കുന്നത്. 225 മില്യൺ യൂറോ എന്നത് യൂറോപ്യൻ യൂണിയൻ ഇത്തരമൊരു പിഴയായി അടുത്ത കാലത്ത് ചുമത്തിയതിൽ വച്ച് ഏറ്റവും വലിയ തുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ സുതാര്യതയോടെ കാണിക്കുന്നില്ലെന്നും ആവശ്യമായ എല്ലാ വിവരങ്ങളും എങ്ങനെ ശേഖരിച്ചുവെന്നോ പ്രോസസ്സ് ചെയ്യുന്നുവെന്നുോ വ്യക്തമാക്കുന്നില്ലെന്നും ആരോപിച്ചാണ് പിഴ ഈടാക്കിയതെന്നാണ് ഡിപിസി വ്യക്തമാക്കിയത്.

നിയമപരവും ന്യായവും സുതാര്യവുമായ രീതിയിൽ ഉപയോക്താക്കളുടെ ഡാറ്റ വാട്സ്ആപ്പ് പ്രോസസ്സ് ചെയ്യുന്നില്ലെന്ന ആരോപണത്തിലാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഡാറ്റ എങ്ങനെയാണ് ശേഖരിക്കുന്നതെന്ന വ്യക്തമായ വിവരങ്ങൾ നൽകാൻ വാട്സ്ആപ്പിന് സാധിച്ചിട്ടില്ലെന്നും ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെയാണ് ശേഖരിക്കുന്നത് എന്ന് എന്തുകൊണ്ടാണ് വാട്സ്ആപ്പിന് വ്യക്തമാക്കാൻ കഴിയാത്തതെന്നുമുള്ള ചോദ്യങ്ങളും ഡാറ്റ പ്രോട്ടക്ഷൻ കമ്മീഷൻ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രീതിയെക്കുറിച്ചും ഏതെങ്കിലും തേർഡ് പാർട്ടി കമ്പനികൾ ഇതിൽ ഇടപെടുന്നതിനെ കുറിച്ചും കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡും ഡിപിസിയും (ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ) 2018ൽ നടത്തിയ സംയുക്ത യോഗത്തിൽ എടുത്ത തീരുമാനത്തിലുള്ള പിഴ വർധനവിന്റെ ഭാഗമായിട്ടാമ് 225 മില്യൺ യൂറോ എന്ന വലിയ പിഴ വാട്സ്ആപ്പിന് ലഭിച്ചത്. ഈ വിഷയത്തിൽ പ്രതികരിച്ച വാട്സ്ആപ്പ് അറിയിച്ചത് ഈ പിഴ പൂർണ്ണമായും അനുപാതമില്ലാത്തതാമ് എന്നാണ്. ബ്രാൻഡിന് പിഴ ചുമത്തിയത് 2018 ൽ നിലവിലുണ്ടായിരുന്ന പോളിസികളുമായി ബന്ധപ്പെട്ടാണെന്നും നിലവിൽ വാട്സ്ആപ്പിൽ ഡാറ്റയുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഇല്ലെന്നും വാട്സ്ആപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

ഉപയോക്താക്കൾക്ക് സുരക്ഷിതമായ പ്ലാറ്റ്ഫോം നൽകുക എന്നതും ഡിപിസിയുമായി പങ്കുവെക്കുന്ന എല്ലാ വിവരങ്ങളും സുതാര്യമാണെന്ന് ഉറപ്പുവരുത്തുക എന്നതും വാട്സ്ആപ്പ് മുൻഗണന നൽകുന്ന വിഷയങ്ങളാണ് എന്നും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. കമ്പനി ഈ ഭീമമായ പിഴ നൽകുമോ അതോ ഇതിനെതിരെ കോടതിയെ സമീപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്സ്ആപ്പിന് നേരത്തെയും ഇത്തരം ഭീമൻ തുകകൾ പിഴയായി ലഭിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ടെക് ഭീമന്മാർക്കെതിരെ വലിയ തുകകൾ പിഴ ചുമത്തുന്നത് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സംഭവമാണ്. കഴിഞ്ഞ ജൂലൈയിൽ പരസ്യത്തിൽ യൂസർ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള ജിഡിപിആർ നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റത്തിന് ലക്സംബർഗിന്റെ ഡാറ്റാ റെഗുലേറ്റർ ആമസോണിന് 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. ആമസോണിന്റെ പേഴ്സണൽ ഡാറ്റ പ്രോസസ് ചെയ്യുന്നത് ജിഡിപിആറിന് അനുസൃതമല്ലെന്ന് ആരോപിച്ചാണ് ലക്‌സംബർഗ് നാഷണൽ കമ്മീഷൻ ഫോർ ഡാറ്റ പ്രൊട്ടക്ഷൻ പിഴ ചുമത്തിയത്.

ജിഡിപിആർ പരസ്യ ലംഘനങ്ങളുടെ പേരിൽ 2019ൽ ഫ്രാൻസിന്റെ പ്രൈവസി കൺട്രോൾ കമ്പനിയായ സിഎൻഐഎൽ ഗൂഗിളിന് 50 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. "സുതാര്യത ഇല്ലായ്മ, അപര്യാപ്തമായ വിവരങ്ങൾ, പരസ്യങ്ങൾ പേഴ്സണലൈസ് ചെയ്തത് സംബന്ധിച്ച ഉപയോക്താക്കളുടെ വാലിഡായ സമ്മതം ഇല്ലാതിരിക്കൽ എന്നിവയ്ക്കാണ് ഗൂഗിളിന് പിഴ ചുമത്തിയതെന്ന് സിഎൻഐഎൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വാട്സ്ആപ്പിന് ചുമത്തിയിരിക്കുന്ന പിഴ ടെക് കമ്പനികൾ ഡാറ്റ സുരക്ഷയിൽ പുലർത്തേണ്ട സുതാര്യതയേയും പ്രാധാന്യത്തെയും വീണ്ടും ചർച്ചയാക്കുന്നു. വാട്സ്ആപ്പ് പ്രൈവസി പോളിസികളുമായി ബന്ധപ്പെട്ട ചർച്ചകൾ പതിയെ ഇല്ലാതായി തുടങ്ങുമ്പോവാണ് വീണ്ടും ഇത്തരമൊരു വാർത്ത പുറത്ത് വരുന്നത് എന്നത് വാട്സ്ആപ്പിന് വലിയ തിരിച്ചടിയാണ്.


Click it and Unblock the Notifications








