വ്യാജ വാർത്തകളെ തടയാൻ വാട്സ്ആപ്പ് ഫോർവേഡ് മെസേജുകളിൽ കർശന നിയന്ത്രണം
കൊറോണ വൈറസുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കർശനമായ നടപടികളിലേക്ക് കടക്കുന്നു. ഇന്നലെ മുതൽ ഇന്ത്യയിൽ കൂടുതലായി ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾക്ക് വാട്സ്ആപ്പ് ഒരു പരിധി നിശ്ചയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് കുറയ്ക്കാനായാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്ഫോം കൂടുതലായി ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്.

അഞ്ചോ അതിൽ കൂടുതലോ തവണ ഫോർവേഡ് ചെയ്ത മെസേജുകൾ ഉപയോക്താവിന് ലഭിച്ചാൽ ആ മെസേജ് ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ കഴിയൂ എന്ന് വാട്സ്ആപ്പ് അറിയിച്ചു. 2019 ജനുവരിയിൽ വൈറാലിറ്റി തടയുന്നതിനായി ഫോർവേഡ് ചെയ്ത മെസേജുകൾക്ക് വാട്സ്ആപ്പ് ഗ്ലോബൽ ലിമിറ്റ് നിശ്ചയിച്ചിട്ടുണ്ട്. ധാരാളം ഫോർവേഡ് മെസേജുകൾ അയക്കുകയോ ഓട്ടോമേറ്റഡ് മെസേജുകൾ അയക്കുകയോ ചെയ്ത അക്കൌണ്ടുകൾ ഉൾപ്പെടെ പ്രതിമാസം രണ്ട് ദശലക്ഷം അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്.

വാട്സ്ആപ്പ് ഉപയോക്താക്താക്കളുടെ സംഭാഷണങ്ങളിലോ സ്വകാര്യതയിലോ ഇടപെടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഇൻസ്റ്റന്റ് മെസേജിങ് സേവനം മെറ്റാഡാറ്റയിലൂടെ ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾ മാത്രം തിരിച്ചറിയും. കൊറോണ വൈറസ് ലോകത്താകമാനം വ്യാപിച്ചതോടെ ഫോർവേഡ് മെസേജുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ മാറ്റങ്ങൾ വരുത്തിയതെന്ന് വാട്സ്ആപ്പ് അറിയിച്ചു.

ഇപ്പോൾ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്ന വിധത്തിലുള്ള മെസേജുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നത് സഹായിക്കുന്ന ആപ്ലിക്കേഷന്റെ ബീറ്റ റിലീസിനെക്കുറിച്ചും വാട്സ്ആപ്പ് സൂചനകൾ നൽകിയിട്ടുണ്ട്. കൂടുതലായി ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾക്ക് ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ കാണിക്കുന്ന വിധത്തിലായിരിക്കും പുതിയ അപ്ഡേറ്റ് എന്നാണ് റിപ്പോർട്ടുകൾ.

പുതിയ അപ്ഡേറ്റിൽ മറ്റൊരു സവിശേഷത കൂടി വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്. അത് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാൻ അവ വെബിൽ സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ്. ഈ സവിശേഷത പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചർ വരുന്നതോട ഉപയോക്താക്കൾക്ക് ഒരു മെസേജ് കിട്ടിയാൽ അതിലെ കണ്ടന്റുകൾ എളുപ്പത്തിൽ ഇന്റർനെറ്റിൽ തിരയാനും സത്യാവസ്ഥ മനസിലാക്കാനും സാധിക്കും.

ലോകാരോഗ്യ സംഘടന, യുനിസെഫ്, യുഎൻഡിപി എന്നിവയുമായി സഹകരിച്ച് വാട്സ്ആപ്പ് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് ഹെൽത്ത് അലേർട്ട് സേവനവും ഇന്ത്യാ സർക്കാരുമായി സഹകരിച്ച് മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്കുമാണ് കമ്പനി ആരംഭിച്ച പുതിയ കൊറോണ പ്രതിരോധത്തിനായുള്ള സേവനങ്ങൾ. കൊവിഡിനെ കുറിച്ചുള്ള വിശ്വസനീയവും ഔദ്യോഗികവുമായ വിവരങ്ങൾ നൽകുന്നതിനാണ് ഈ സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമായി രണ്ട് ബില്യൺ ഉപയോക്താക്കളുള്ള വാട്സ്ആപ്പ് കൊറോണ വൈറസിനെ (COVID-19) കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്നിട്ടുള്ള പുതിയ നടപടിയാണ് ഫോർവേഡ് മെസേജുകൾക്കുള്ള പരിധി. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാൻ കമ്പനിക്ക് കടുത്ത നടപടികളിലേക്ക് കടന്നേ മതിയാകു. അനിശ്ചിതകാലത്തേക്കാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications