പുതിയ പ്രൈവസി പോളിസി അംഗീകരിപ്പിക്കാൻ തന്ത്രവുമായി വാട്സ്ആപ്പ്, പരാതി ഫയൽ ചെയ്തു
വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഈ വർഷം ആദ്യമാണ് പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് ആപ്പിലെ ചില സവിശേഷതകൾ ലഭ്യമാകില്ലെന്ന് ഉപയോക്താക്കൾക്ക് നേരത്തെ കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപ്പെട്ടതോടെ വാട്സ്ആപ്പ് ഈ നീക്കത്തിൽ നിന്നും പിന്തിരിഞ്ഞു.

അപ്‌ഡേറ്റുചെയ്‌ത സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലെ സവിശേഷതകളൊന്നും നൽകാതിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ അപ്‌ഡേറ്റ് പിൻവലിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കമ്പനി എന്നും സൂചനകൾ ഉണ്ടായിരുന്നു. പക്ഷേ കേന്ദ്രസർക്കാർ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിങ് സർവ്വീസിന് എതിരെ കോടതിയിൽ പുതിയ പരാതി നൽകുകയും ചെയ്തു.
പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതായുള്ള ഉപയോക്താക്കളുടെ സമ്മതം നേടുന്നതിന് വാട്സ്ആപ്പ് ഇപ്പോൾ പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുന്നുക്കുന്നുവെന്ന് സൂചിപ്പിച്ച് സർക്കാർ ഇപ്പോൾ ദില്ലി ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് സർക്കാരും വാട്സ്ആപ്പ് തമ്മിലുള്ള നിയമപോരാട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അവകാശങ്ങൾക്കെതിരായ നടപടിയെന്നാണ് സർക്കാർ വാട്സ്ആപ്പിന്റെ നീക്കത്തെ വിളിച്ചിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം തന്ത്രത്തിലൂടെ ഉപയോക്താക്കളുടെ സമ്മതം നേടുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു. ഇത് ഉപയോക്തൃ വിരുദ്ധ രീതികളാണ്. കമ്പനി അതിന്റെ ഡിജിറ്റൽ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു തന്ത്രം പ്രയോഗിക്കുന്നത്. ഇതിലൂടെ നിലവിലുള്ള ഉപയോക്താക്കൾക്ക് പുതിയ സ്വകാര്യതാ നയം അംഗീകരിക്കേണ്ടതായി വരും.

പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (പിഡിപി) ബിൽ നിയമമാകുന്നതിന് മുമ്പ് വാട്സ്ആപ്പ് അതിന്റെ ഡിജിറ്റൽ വൈദഗ്ദ്ധ്യം ഉപയോഗിച്ച് നിലവിലുള്ള ഉപയോക്താക്കളെ അപ്‌ഡേറ്റ് ചെയ്ത സ്വകാര്യതാ നയം അംഗീകരിക്കാൻ നിർബന്ധിതരാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പുതിയ സ്വകാര്യതാ നയത്തിൽ ഉപയോക്താവിന്റെ സമ്മതം ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള 'പുഷ് നോട്ടിഫിക്കേഷൻസ്' ഉപയോഗിക്കുന്നത് വാട്സ്ആപ്പ് നിർത്തണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

സർക്കാർ പറയുന്നതനുസരിച്ച് കമ്പനി പുഷ് നോട്ടിഫിക്കഷന്റെ കാര്യത്തിൽ ധാർമ്മികത പുലർത്തുന്നില്ല. ഉപയോക്താവിനെ പുതിയ പ്രൈവസി അംഗീകരിപ്പിക്കാനായുള്ള ഈ തന്ത്രം "2021 മാർച്ച് 24 ലെ ഇന്ത്യൻ കോംപറ്റീഷൻ കമ്മീഷന്റെ ഉത്തരവിന് വിരുദ്ധമാണ് എന്നും സർക്കാർ വ്യക്തമാക്കി.

വാട്സ്ആപ്പിന്റെ മറുപടി
സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ള കാരങ്ങളെ കുറിച്ച് വാട്സ്ആപ്പ് ഇതുവരെ അഭിപ്രായമൊന്നും നൽകിയിട്ടില്ല. സർക്കാർ ദില്ലി ഹൈക്കോടതിയിൽ പരാതി നൽകിയതിനാൽ കമ്പനിക്ക് ഉടൻ മറുപടി നൽകേണ്ടിവരും. കമ്പനി എന്തായിരിക്കും പറയുക എന്ന കാര്യത്തിൽ സൂചനയില്ല. സ്വകാര്യതാ മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും വാട്സ്ആപ്പിനെതിരെയുള്ള വിമർശനങ്ങളിലേക്ക് തന്നെയാണ് എത്തി നിൽകുന്നത്. പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് ആപ്പിലെ സവിശേഷതകൾ ലഭിക്കാതിരിക്കുക എന്നനിലയിലേക്ക് വാട്സ്ആപ്പ് ഇതുവരെ കടന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച വ്യക്തത ഉണ്ടാകും.


Click it and Unblock the Notifications








