ഇനി വാട്സ്ആപ്പ് സ്റ്റാറ്റസിലും പരസ്യങ്ങൾ
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെ ഫേസ്ബുക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളിൽ നിന്നും കമ്പനി പരസ്യത്തിലൂടെ വൻ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലായിരുന്നിട്ടും പരസ്യത്തിലൂടെ വരുമാനം ഉണ്ടാക്കാത്ത ഒരേ ഒരു ആപ്ലിക്കേഷൻ വാട്സ്ആപ്പ് ആണ്. പരസ്യങ്ങളില്ലാത്ത വാട്സ്ആപ്പ് ജനപ്രീതിയുടെ കാര്യത്തിൽ മറ്റ് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളെക്കാൾ വളരെ മുന്നിലാണ്.

വാട്സ്ആപ്പിലും പരസ്യങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഈ വർഷം തന്നെ വാട്സ്ആപ്പ് പരസ്യങ്ങൾ വന്ന് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ട്വിറ്ററിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നതിന്റെ പശ്ചാത്തലത്തിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേൽസ് വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പരസ്യങ്ങൾ വരുന്നതിന് തുല്യമായിട്ടായിരിക്കും വാട്സ്ആപ്പിലും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഈ വർഷം തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ പരസ്യങ്ങൾ വന്ന് തുടങ്ങും.

വാട്സ്ആപ്പ് പരസ്യങ്ങൾ സ്റ്റാറ്റസുകളിലൂടെയാണ് വരികയെന്നും കമ്പനിയുടെ വരുമാനത്തിന്റെ പ്രാഥമിക സ്രോതസ്സായി ഈ പരസ്യങ്ങൾ മാറുമെന്നും വൈസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ബിസിനസുകൾക്ക് വാട്സ്ആപ്പിലൂടെ ആളുകളിലേക്ക് എത്താനുള്ള മാർഗ്ഗമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ നേറ്റീവ് പരസ്യ പ്ലാറ്റ്ഫോമിനെ ആസ്പദമാക്കിയാണ് ഇത് പ്രവർത്തിക്കുക. വാട്സ്ആപ്പ് ബിസിനസിനെ ഈ പരസ്യങ്ങളുമായി ബന്ധപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

സക്കർബർഗിനെതിരെ വാട്ട്‌സ്ആപ്പ് സ്ഥാപകർ
വാട്സ്ആപ്പിൽ പരസ്യങ്ങൾ കൊണ്ടുവരുന്നതിനെ ചൊല്ലി മാർക്ക് സക്കർബർഗും വാട്സ്ആപ്പ് സഹസ്ഥാപകനായ ജാൻ കൊമും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. വാട്സ്ആപ്പിനെ പരസ്യത്തിൽ നിന്നും ഒഴിവാക്കി നിർത്തുക എന്നതായിരുന്നു ജാൻ കൊമിന്റെ ലക്ഷ്യം. ഇതിന് കമ്പനി വാങ്ങിയ ഫേസ്ബുക്കും സക്കർബർഗും തയ്യാറാവാതെ വന്നപ്പോഴാണ് അദ്ദേഹം കമ്പനി വിട്ടിറങ്ങിയത്.

വാട്‌സ്ആപ്പിന്റെ മറ്റൊരു സഹസ്ഥാപകനായ ബ്രയാൻ ആക്ടണും പരസ്യം നൽകാനുള്ള തീരുമാനത്തിൽ അതൃപ്തനാണ്. ടാർഗെറ്റുചെയ്‌ത് പരസ്യംചെയ്യൽ തനിക്ക് താല്പര്യമില്ലെന്നും വാട്സ്ആപ്പ് പരസ്യത്തിലൂടെ പണം സമ്പാദിക്കാനുള്ള തിരക്കാണ് സക്കർബർഗിനെന്നും അദ്ദേഹം ആരോപിച്ചു. ഇത് വാട്ട്‌സ്ആപ്പിലെ സുരക്ഷയെയും സ്വകാര്യതയെയും നിലനിർത്തുന്ന എൻക്രിപ്ഷൻ സാങ്കേതികവിദ്യയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടും 1.5 ബില്ല്യൺ ഉപയോക്താക്കളുണ്ടെന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്. ഇന്ത്യയിൽ മാത്രം 400 ദശലക്ഷം ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതയെക്കുറിച്ചും ടാർഗെറ്റുചെയ്‌ത പരസ്യത്തെക്കുറിച്ചും വളരെ ഏറെ ചർച്ചകൾ നടക്കുമ്പോഴാണ് വാട്സ്ആപ്പിലും പരസ്യങ്ങൾ കൊണ്ട് വരാനുള്ള നീക്കം. വാട്സ്ആപ്പിൽ പരസ്യങ്ങൾ കൊണ്ടുവന്നാൽ ഉപയോക്താക്കളിൽ പലർക്കും ഇത് ഇഷ്ടമാകണമെന്നില്ല.

സുരക്ഷയാണ് ഇവിടെ ഉണ്ടാകാനിടയുള്ള മറ്റൊരു പ്രധാന പ്രശ്നം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ള വാട്സ്ആപ്പ് സുരക്ഷിതമാണെന്ന് പറയുമ്പോഴും ആളുകളുടെ താല്പര്യത്തിന് അനുസരിച്ച് പരസ്യങ്ങൾ നൽകാനുള്ള ശ്രമത്തിൽ ഈ സുരക്ഷാ സംവിധാനം ഇല്ലാതായി പോകും എന്നാണ് ആശങ്ക. എന്തായാലും പുതിയ പരസ്യ സവിശേഷതയെ ഉപയോക്താക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








