വോട്ടർ ഐഡി കാർഡ് ഡിജിറ്റലായി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഡൌൺലോഡ് ചെയ്യാം
വോട്ടർ ഐഡന്റിറ്റി കാർഡുകൾ ഇന്ത്യയിലെ പൌരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രേഖയാണ്. എല്ലാ രേഖകളും സോഫ്റ്റ് കോപ്പിയായി ഫോണുകളിൽ സൂക്ഷിക്കുന്ന കാലമാണ് ഇത്. ഇത്തരം ഡിജിറ്റൽ കോപ്പികളുടെ ആവശ്യവും വർധിച്ച് വരികയാണ്. ഓൺലൈനായി അപേക്ഷകൾ നൽകുമ്പോഴും മറ്റും തിരിച്ചറിയൽ രേഖകളുടെ ഡിജിറ്റൽ കോപ്പികൾ അപ്ലോഡ് ചെയ്യേണ്ടി വരാറുണ്ട്. വോട്ടർ ഐഡി കാർഡുകളും ഇനി ഡിജിറ്റൽ കോപ്പിയായി ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വോട്ടർമാർക്കായി ഫോട്ടോ തിരിച്ചറിയൽ കാർഡ് (ഇ-ഇപിഐസി) ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിനുള്ള വഴി എളുപ്പമാക്കി. e-EPICH എന്നത് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ (EPIC) എഡിറ്റ് ചെയ്യാനാവാത്തതും സുരക്ഷിതവുമായ പിഡിഎഫ് പതിപ്പാണ്. വോട്ടർ ഐഡി കാർഡിന്റെ അതേ വിലയുള്ളതാണ് പിഡിഎഫ് രേഖയും. ഈ പിഡിഎഫ് ഫയൽ നമുക്ക് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയോ ഡിജി ലോക്കറുകളിലേക്ക് അപ്‌ലോഡ് ചെയ്യുകയോ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്യുകയോ ചെയ്യാം.

ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ
• https://www.nvsp.in/ എന്ന വെബ്സൈറ്റിൽ കയറിസന്ദർശിച്ച് ‘ഡൌൺലോഡ് e-EPIC' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
• ഒരു പുതിയ യൂസറായി ലോഗിൻ ചെയ്യുക/രജിസ്റ്റർ ചെയ്യുക.
• 'e-EPIC ഡൗൺലോഡ്' ക്ലിക്ക് ചെയ്യുക.
• വോട്ടർ ഐഡി കാർഡ് നമ്പരോ ഫോം റഫറൻസ് നമ്പരോ നൽകുക.
• രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി കൊടുക്കുക
• ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക.

ഈറോളിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ചെയ്യേണ്ടത്
• കെവൈസി പൂർത്തിയാക്കാൻ ഇ-കെവൈസിയിൽ ക്ലിക്ക് ചെയ്യുക.
• ഫേസ് ലൈവ്‌നെസ് വെരിഫിക്കേഷൻ പാസ്സാക്കുക
• കെവൈസി പൂർത്തിയാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
• e-EPIC ഡൗൺലോഡ് ചെയ്യുക.

മറ്റ് വെബ്സൈറ്റുകളിലൂടെയും വോട്ടേഴ്സ് ഐഡി ഡൌൺലോഡ് ചെയ്യാം
നിങ്ങൾക്ക് http://voterportal.eci.gov.in/ എന്ന വെബ്സൈറ്റിൽ നിന്നോ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ് വഴിയോ ഇ-ഇപിഐസി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ നിങ്ങൾക്ക് ഓൺലൈനായി തന്നെ നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യാം. ഇതിനായി രണ്ട് വഴികളാണ് ഉള്ളത്. ആദ്യത്തേത് ഓൺലൈനായി വോട്ടർ പട്ടിക പരിശോധിക്കലാണ്. രണ്ടാമത്തെ രീതി എസ്എംഎസ് വഴി നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കലാണ്.

ഓൺലൈനായി വോട്ടേഴ്സ് പട്ടികയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കാം
• നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടൽ ഓപ്പൺ ചെയ്യുക
• ഇവിടെ പ്രധാന പേജിൽ, ഇലക്ടറൽ റോളിൽ സെർച്ച് എന്ന ഓപ്ഷൻ ഉണ്ടാകും
• നിങ്ങൾ ആ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു വെബ്‌പേജ് തുറന്ന് വരും. ഇതിൽ നിങ്ങളുടെ വിവരങ്ങൾ നൽകണം.
• വിവരങ്ങൾ നൽകിയതിന് ശേഷം പുതിയ വെബ്‌പേജിൽ വോട്ടർ പട്ടികയിലെ പേര് പരിശോധിക്കുന്നതിനുള്ള രണ്ട് വഴികൾ കാണിക്കും.

• സെർച്ച് ചെയ്യാനുള്ള ആദ്യ ഓപ്ഷനിൽ നിങ്ങളുടെ പേര്, പിതാവിന്റെ / ഭർത്താവിന്റെ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം എന്നിവ നൽകണം. ഈ വിവരങ്ങൾ നൽകിയ ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ രേഖപ്പെടുത്തണം.
• സെർച്ച് ചെയ്യാനുള്ള മറ്റൊരു ഓപ്ഷൻ ഇപിഐസി നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്യുക എന്നതാണ്. ഇതിനായി നിങ്ങളുടെ വോട്ടർ ഐഡി കാർഡിലുള്ള നമ്പറും സംസ്ഥാനവും നൽകണം.
• ഈ രണ്ട് ഓപ്‌ഷനുകൾക്കും അവസാനം ഒരു ക്യാപ്‌ച കോഡ് നൽകി വെബ്‌സൈറ്റിൽ ഈ വിവരങ്ങൾ നിങ്ങൾ അംഗീകരിക്കണം.
• ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ വെബ്‌പേജ് വോട്ടർ രജിസ്ട്രേഷൻ വിശദാംശങ്ങൾ കാണിക്കും.

എസ്എംഎസ് വഴിയും വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാം
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ആളുകൾക്ക് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാനുള്ള സംവിധാനം ഇലക്ഷൻ കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. എസ്എംഎസ് വഴിയാണ് ഇത് സാധിക്കുന്നത്. നിങ്ങളുടെ ഫോണിലൂടെ അയക്കുന്ന എസ്എംഎസിന് മറുപടിയായി നിങ്ങളുടെ വോട്ടേഴ്സ് ലിസ്റ്റിലെ വിവരങ്ങൾ ലഭ്യമാകും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• മൊബൈൽ മെസേജ് ഓപ്പൺ ചെയ്ത് വോട്ടർ ഐഡിയിലെ നമ്പർ ടൈപ്പ് ചെയ്യുക
• 9211728082 അല്ലെങ്കിൽ 1950 എന്ന നമ്പറിലേക്ക് ഈ എസ്എംഎസ് അയയ്‌ക്കുക.
• നിങ്ങൾ മെസേജ് അയച്ചുകഴിഞ്ഞാൽ നിങ്ങളുടെ പോളിംഗ് സ്റ്റേഷൻ നമ്പറും പേരും മറുപടിയായി വരും.
• നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ ഇത്തരം വിവരങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല.

മുകളിൽ കൊടുത്തിരിക്കുന്ന രണ്ട് രീതികളിലൂടെയും നിങ്ങൾക്ക് നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഇന്ത്യയിലെ പ്രായപൂർത്തിയായ ഓരോ പൌരന്റെയും അവകാശമാണ് വോട്ട് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളും വോട്ടർ പട്ടിയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കുക. വോട്ടേഴ്സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്ത് വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. ഈ പിഡിഎഫ് ഫയൽ യഥാർത്ഥ വോട്ടേഴ്സ് ഐഡിക്ക് സമാനമായ രേഖ തന്നെയാണ്.


Click it and Unblock the Notifications








