50,000 ബിജിഎംഐ പ്ലേയേഴ്സിന് നിരോധനം ഏർപ്പെടുത്തി ക്രാഫ്റ്റൺ; പേരുകളും വെളിപ്പെടുത്തി
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ബാറ്റിൽഗ്രൌണ്ട്സ് ഗെയിമുകളിൽ ഒന്നാണ് ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ( ബിജിഎംഐ ). എല്ലാവർക്കും മനസിലാകണമെങ്കിൽ പബ്ജിയെന്ന് പറയണം. ചൈനീസ് ബന്ധം മൂലമുണ്ടായ നിരോധനത്തിന് ശേഷം തിരിച്ച് വന്നപ്പോഴാണ് പബ്ജി "ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ"യായത്. ബിജിഎംഐക്ക് ശേഷം ക്രാഫ്റ്റൺ അവതരിപ്പിച്ച പബ്ജി ന്യൂ സ്റ്റേറ്റിനും ഗെയിമേഴ്സിന് ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മികച്ച ഗെയിമിങ് എക്സ്പീരിയൻസും അടിപൊളി ഫീച്ചറുകളും ആണ് ബാറ്റിൽ റോയൽ ഗെയിമുകൾക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. ബാറ്റിൽ റോയൽ ഗെയിമുകളുടെ മുഴുവൻ ആവേശവും ചോർത്തിക്കളയുന്ന വിഭാഗമാണ് ചീറ്റിങ് ഗെയിമേഴ്സ്. പബ്ജിയുടെ തുടക്കം മുതൽ സുഗമമായ ഗെയിമിങിന് ഇത്തരക്കാർ വലിയ ശല്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. എയിംബോട്ട്സ്, സ്പീഡ് ഹാക്ക്സ്, റീകോയിൽ സ്ക്രിപ്റ്റ്സ്, വാൾ ഹാക്ക്സ് തുടങ്ങി വിവിധയിനം ഹാക്കിങ് മെതേഡുകളും ഓക്സിലറി പ്രോഗ്രാമുകളുമൊക്കെ തട്ടിപ്പുകാർ ചീറ്റിങിനായി ഉപയോഗിക്കുന്നു.

ചീറ്റിങ് ഗെയിമേഴ്സിനെതിരെ നിരന്തരം നടപടികളും ഗെയിം ഡെവലപ്പേഴ്സ് സ്വീകരിക്കുന്നുണ്ട്. അത്തരത്തിൽ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയിൽ 50,000ത്തോളം അക്കൌണ്ടുകളാണ് നിരോധിച്ചിരിക്കുന്നത്. ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) സ്രഷ്‌ടാക്കളായ ക്രാഫ്റ്റണാണ് നടപടിയെടുത്തത്. കഴിഞ്ഞയാഴ്ച മാത്രമാണ് ഇത്രയധികം അക്കൌണ്ടുകൾ നിരോധിച്ചത്. സസ്പെൻഡ് ചെയ്ത അക്കൗണ്ടുകളുടെ പട്ടികയും ക്രാഫ്റ്റൺ പുറത്ത് വിട്ടിട്ടുണ്ട്. ബാറ്റിൽ റോയൽ ഗെയിമിലെ ചീറ്റിങ് ഗെയിമർമാരെ പിടികൂടുന്നതിനും നിരോധിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ക്രാഫ്റ്റൺ അറിയിച്ചിട്ടുണ്ട്.

ജനുവരി 10 മുതൽ ജനുവരി 16 വരെയുള്ള ദിവസങ്ങളിലാണ് ഇത്തവണ കോമ്പിങ്ങ് നടന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 48,543 ബിജിഎംഐ അക്കൗണ്ടുകൾ നിരോധിച്ചതായി ക്രാഫ്റ്റൺ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഗെയിമിൽ വഞ്ചന കാട്ടിയവരുടെ പേരുകളും കമ്പനി പരസ്യമാക്കിയിട്ടുണ്ട്. "നിങ്ങൾക്ക് തൃപ്തികരമായ ഗെയിമിങ് അനുഭവം നൽകുന്നതിനായി നിയമവിരുദ്ധമായ പ്രോഗ്രാമുകളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ കഠിനമായ ഉപരോധം ഏർപ്പെടുത്താൻ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തും," കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ഗെയിമിങ് എൻവിയോൺമെന്റിനെ ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ക്രാഫ്റ്റന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് നിരോധനമെന്നും കമ്പനി അറിയിച്ചു. ഇതിന് മുമ്പ് നടന്ന അക്കൗണ്ട് കോമ്പിങിൽ 70,000 ഉപയോക്താക്കളെ ഗെയിമിൽ നിന്നും നിരോധിച്ചിരുന്നു. ജനുവരി മൂന്ന് മുതൽ ജനുവരി ഒമ്പത് വരെയുള്ള കാലയളവിലായിരുന്നു അന്ന് കോമ്പിങ് നടന്നത്.

ഒരു ഗെയിമർ ഏതെങ്കിലും അനധികൃത ചാനലിൽ നിന്ന് ബിജിഎംഐ എപികെ ഡൗൺലോഡ് ചെയ്‌താലും നിരോധനം നേരിടും. ഡിവൈസുകളിൽ നിയമവിരുദ്ധമായ ഓക്സിലറി പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന യൂസേഴ്സും നടപടികൾക്ക് വിധേയരാകും. അതിനിടെ, ക്രേറ്റ് ഷോപ്പിൽ പ്രീമിയം ക്രേറ്റിന്റെ പേര് തെറ്റായി കൊടുത്തിരിക്കുന്ന പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നും ക്രാഫ്റ്റൺ അറിയിച്ചിട്ടുണ്ട്.

ബിജിഎംഐ അടുത്തിടെ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു. പെർഫോമൻസ് ഇംപ്രൂവ്മെന്റ്സിന് ഒപ്പം ധാരാളം പുതിയ ഫീച്ചറുകളും ഈ അപ്ഡേറ്റിൽ കമ്പനി കൊണ്ട് വന്നിരുന്നു. പുതിയ റാങ്ക് ചെയ്‌തതും റാങ്ക് ചെയ്യപ്പെടാത്തതുമായ മാച്ച് സെഗ്രിഗേഷൻ, പുതിയ ലിവിക് ആഫ്റ്റർമാത്ത് മാപ്പ്, ആയുധങ്ങളുടെ നവീകരണം തുടങ്ങിയ ഒട്ടനവധി അപ്ഗ്രേഡുകൾ ജനുവരിയിൽ പുറത്തിറക്കിയ 1.8.0 വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുകൾ തടയുന്നതിനായി പുതിയ സ്റ്റാറ്റിസ്റ്റിക്കും അപ്ഡേറ്റിന്റെ ഭാഗമാണ്.

പുതിയ അപ്‌ഡേറ്റിന്റെ മറ്റൊരു പ്രത്യേകതയാണ് ഒരു പ്ലേയറിന്റെ 'മെറിറ്റ്' സ്‌കോറിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴ. ടീം ഫിനിഷിങ്, അല്ലെങ്കിൽ കുറ്റകരമായ ചർച്ചകൾ എന്നിവയെല്ലാം മെറിറ്റ് പോയിന്റുകൾ കുറയാൻ കാരണമാകും. പ്ലേടൈം കൂടുന്നതും കോൺട്രിബ്യൂഷനുകളും നഷ്ടമായ മെറിറ്റ് പോയിന്റുകൾ റീഗെയിൻ ചെയ്യാൻ സഹായിക്കുന്നു. ഉയർന്ന മെറിറ്റ് ലെവൽ നിലനിർത്തുന്ന പ്ലേയേഴ്സിന് ഇൻസെന്റീവുകളും ലഭിക്കും. കൂടാതെ, തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ റെസീപ്റ്റും ഫലവും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

പുതിയ അപ്‌ഡേറ്റിൽ റാങ്കിങും നോർമൽ മാച്ചിങും വേർതിരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. റാങ്ക് അനുസരിച്ചുള്ള മാച്ച് മേക്കിങാണ് നിങ്ങൾ യൂസ് ചെയ്യുന്നത് എന്ന് കരുതുക. എങ്കിൽ സീസൺ ടയർ പോയിന്റ് മുമ്പത്തെപ്പോലെ തന്നെ റിഫ്ലക്റ്റ് ചെയ്യുന്നതായി കാണാം. എന്നാൽ നിങ്ങൾ സാധാരണ മാച്ച് മേക്കിങിലാണ് പ്ലേ ചെയ്യുന്നത് എങ്കിൽ സീസൺ ടയർ പോയിന്റ് ബാധിക്കുകയും ഇല്ല.


Click it and Unblock the Notifications








