പണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി
കാലത്തിനൊപ്പം കോലവും മാറാൻ തയ്യാറാകുകയാണ് നമ്മുടെ കെഎസ്ഇബി. ഏപ്രിൽ മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കും. ഓരോ കണക്ഷനുകളിലും ഉപയോഗിച്ച വൈദ്യൂതിയും അതിന് വരുന്ന ചാർജും പ്രദർശിപ്പിക്കുന്നവയാണ് സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ. ആദ്യ ഘട്ടത്തിൽ 37 ലക്ഷം കണക്ഷനുകളിലാണ് ഈ രീതിയിൽ KSEB സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് തന്നെ വൈദ്യുതി ബോർഡിന് നല്ല വരുമാനം ലഭിക്കുന്ന പതിനാല് ഡിവിഷനുകളിലായിട്ടാണ് ഈ 37 ലക്ഷം കണക്ഷനുകൾ. സംസ്ഥാനത്തെ വൈദ്യുതി വിതരണ രംഗത്തെ വലിയ മാറ്റങ്ങളിൽ ഒന്നാണിത്.

കേന്ദ്ര പാനലിൽ നിന്ന് സെലക്റ്റ് ചെയ്ത ആർഇസി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് കെഎസ്ഇബിക്ക് വേണ്ടി സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്റർ സ്ഥാപിക്കുന്നത്. യൂസേഴ്സിൽ വൈദ്യുതി ബിൽ ഈടാക്കുന്നതും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്വകാര്യ സ്ഥാപനം തന്നെയായിരിക്കും. ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന പണം സ്വകാര്യ കമ്പനി കെഎസ്ഇബിക്ക് കൈമാറുന്ന രീതിയിലാണ് കരാർ. എന്നാൽ യൂസേഴ്സിന് പുതിയ കണക്ഷൻ നൽകുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും വൈദ്യുതി വിതരണത്തിന്റ ചുമതലയും കെഎസ്എബി തന്നെ നിർവഹിക്കും. സ്മാർട്ട് മീറ്റർ പദ്ധതിക്കായി മൊത്തം 8,741.96 കോടി രൂപയാണ് ചിലവ് വരുന്നത്. ഇത് മുഴുവൻ സ്വകാര്യ കമ്പനിയാണ് വഹിക്കുക. 10 വർഷത്തേക്കാണ് ആർഇസിയുമായി കെഎസ്ഇബിയുടെ കരാർ. ഡിസൈൻ, ബിൽഡ്, ഫണ്ട്, ഓപ്പറേറ്റ്, ട്രാൻസ്ഫർ മോഡലിലാണ് സ്മാർട്ട് മീറ്റർ കരാർ തയ്യാറാക്കിയിരിക്കുന്നത്.
ഉപയോഗിച്ച വൈദ്യുതിയും അതിന് വരുന്ന തുകയും ഉപയോക്താക്കൾക്ക് നേരിട്ട് കാണാനാവുമെന്നതാണ് സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പ്രത്യേകത. സ്ലാബ് സമ്പ്രദായം ഇല്ലാതെയാകുന്നതോടെ ഓരോ കണക്ഷനുകളിലും ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം തുക നൽകിയാൽ മതിയെന്ന സ്ഥിതി വരും. ഇത് ഉപയോക്താക്കൾക്ക് ഗുണമാണെങ്കിലും രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂടുതൽ ആയിരിക്കുമെന്നൊരു പോരായ്മ ഉണ്ട്. ഫിക്സഡ് ചാർജ് ഈടാക്കില്ലെന്നത് യൂസേഴ്സിന് നേട്ടമാകും.
പ്രീപെയ്ഡും പോസ്റ്റ്പെയ്ഡും
പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് എന്നിങ്ങനെ രണ്ട് തരം മീറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് മീറ്ററുകൾ സെലക്റ്റ് ചെയ്യാൻ സാധിക്കും. സർക്കാർ സ്ഥാപനങ്ങൾക്ക് പ്രീപെയ്ഡ് മീറ്ററുകൾ മാത്രമാണ് സെലക്റ്റ് ചെയ്യാൻ കഴിയുക. പൂട്ടിക്കിടക്കുന്ന വീടുകളിലും വൈദ്യുതി ഉപയോഗിക്കാത്തപ്പോഴും ചാർജ് വരില്ലെന്നത് സ്മാർട്ട് മീറ്ററുകളുടെ പ്രത്യേകതയാണ്. വൈകിട്ട് 6 മുതൽ 10 വരെ വൈദ്യുതി നിരക്ക് ഉയരുമെന്നത് അറിഞ്ഞിരിക്കണം. പ്രീപെയ്ഡ് കണക്ഷനുകളിൽ മൊബൈൽ പോലെ ചാർജ് തീർന്നാൽ ഡിസ്കണക്റ്റ് ആകും. റീചാർജ് ചെയ്താൽ കണക്ഷൻ പുനസ്ഥാപിക്കപ്പെടുകയും ചെയ്യും. സർക്കാർ സ്ഥാപനങ്ങൾ കുടിശിക വരുത്തിയാൽ കണക്ഷൻ ഡിസ്കണക്റ്റ് ആകും. സർക്കാർ സ്ഥാപനങ്ങൾ വൻ കുടിശിക വരുത്തുന്നത് എല്ലാക്കാലത്തും കെഎസ്ഇബിക്ക് പ്രതിസന്ധി വരുത്തിയിട്ടുണ്ട്. 6,000 രൂപ വരെ വില വരുന്ന സ്മാർട്ട് മീറ്ററുകൾ 65 രൂപ വരെ വാടകയ്ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾ, സർക്കാർ ഓഫീസുകൾ, വ്യാപാര ശാലകൾ, ഫാക്റ്ററികൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കെസ്ഇബി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്. സ്വകാര്യ കമ്പനിയെ കരാർ ഏൽപ്പിക്കുന്നതിൽ വലിയ എതിർപ്പുകൾ ഉയരുന്നതിനിടെയാണ് സ്മാർട്ട് മീറ്റർ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം നഗരം, കഴക്കൂട്ടം, തൃപ്പൂണിത്തുറ, എറണാകുളം, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോഴിക്കോട്, ഫറൂഖ്, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കണ്ണൂർ, കാസർകോട് ഡിവിഷനുകളിലാണ് ആദ്യ ഘട്ടത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്.
ഇടത് യൂണിയനുകൾ തന്നെയാണ് സ്മാർട്ട് മീറ്റർ പദ്ധതിയെ ഏറ്റവും ശക്തമായി എതിർക്കുന്നത്. സ്വകാര്യവത്കരണം ലക്ഷ്യമിട്ടുള്ള പദ്ധതിയെന്നാണ് വിമർശനം. നേരത്തെ ഡോ. ബി അശോക് കെഎസ്ഇബി ചെയർമാൻ ആയിരുന്ന സമയത്ത് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ തീരുമാനം എടുത്തെങ്കിലും നടന്നിരുന്നില്ല. ഇവിടെയും ഇടത് സംഘടനകളുടെ എതിർപ്പാണ് തടസമായത്. കെഎസ്ഇബിയെ നഷ്ടത്തിൽ നിന്ന് കര കയറ്റാൻ ലക്ഷ്യമിട്ടാണ് സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്റർ പദ്ധതി വീണ്ടും സജീവമാക്കുന്നത്. മന്ത്രിസഭ പദ്ധതിയുടെ കാര്യത്തിൽ അനുകൂലമായി നിലപാട് എടുത്തതാണ് വഴിത്തിരിവായത്. സംസ്ഥാനത്തിന്റെ വായ്പ പരിധി കേന്ദ്രം ഉയർത്താനും പദ്ധതി സഹായിക്കും. ഇതും സ്മാർട്ട്മീറ്ററുകളുടെ സ്ഥാപനത്തിന് അനുമതി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകമാണ്.


Click it and Unblock the Notifications








