അനുമതിയില്ലാതെ ലൊക്കേഷൻ ഡാറ്റ ആക്സസ് ചെയ്യുന്നു; ഗൂഗിളിനെതിരെ പുതിയ കേസുകൾ
യൂസർ ഡാറ്റ ടെക്ക് കമ്പനികൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ലോകമാകെ പുരോഗമിക്കുന്നുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തുടങ്ങി ഏതാണ്ട് എല്ലാ ടെക് സ്ഥാപനങ്ങൾക്കെതിരെയും ഇത്തരം വിമർശനങ്ങൾ വരാറുണ്ട്. അക്കൂട്ടത്തിൽ സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിനെതിരെയും നിരവധി ആരോപണങ്ങൾ ഉയരുന്നു. പരിധിയില്ലാത്ത ആക്സസ് പെർമിഷനുകളും ട്രാക്കിങുമെല്ലാം സേവനങ്ങൾ ഉപയോഗിക്കുന്നവർ അനുഭവിക്കേണ്ടി വരുന്നുവെന്നാണ് ഗൂഗിളിനെതിരായ സാധാരണ ആരോപണങ്ങൾ. ലൊക്കേഷൻ ഡാറ്റ സംബന്ധിച്ച് ഗൂഗിളിനെതിരെ ഉയരുന്നതാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന്. യൂസേഴ്സ് തങ്ങളുടെ ലൊക്കേഷൻ ഷെയറിങ് ഫീച്ചർ ഓഫ് ചെയ്ത് കഴിഞ്ഞാലും ഗൂഗിൾ ഈ ഡാറ്റ ശേഖരിക്കുന്നുവെന്നാണ് ആരോപണം. അതായത് ലൊക്കേഷൻ അടക്കമുള്ള ഫീച്ചറുകൾ ഉപയോഗിച്ചില്ലെങ്കിലും യൂസേഴ്സിന്റെ ലൊക്കേഷൻ ഗൂഗിൾ ആക്സസ് ചെയ്യുമെന്ന് സാരം.

ലൊക്കേഷൻ ഷെയറിങ്ങുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ മാത്രമല്ല, ഗൂഗിളിനെതിരെ പുതിയ കേസുകളും വന്നിരിക്കുകയാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിലെ നാല് അറ്റോർണി ജനറൽമാരാണ് ഗൂഗിളിനെതിരെ പുതിയ കേസ് ഫയൽ ചെയ്തത്. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോർണി ജനറൽ കാൾ എ റസീൻ (ഡി)യാണ് അറ്റോർണി സംഘത്തിന് നേതൃത്വം നൽകുന്നത്. ഉപഭോക്താക്കളുടെ ലൊക്കേഷൻ എങ്ങനെയെല്ലാം ട്രാക്ക് ചെയ്യപ്പെടുന്നു, ട്രാക്ക് ചെയ്യപ്പെട്ട ലൊക്കേഷൻ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു, ട്രാക്കിങ് നിർത്തുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കാൻ ഉപഭോക്താക്കൾക്കുള്ള അധികാരം എന്നിവയെക്കുറിച്ചെല്ലാം ഗൂഗിൾ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നാണ് കേസ്.

തങ്ങളുടെ ഡാറ്റയുടെ ഏത് ഭാഗമാണ് കമ്പനി ശേഖരിക്കുന്നത്, ശേഖരിച്ച വിവരങ്ങൾ ഗൂഗിൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങളിൽ എല്ലാം പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് വിശ്വസിക്കാൻ ഗൂഗിൾ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു എന്നാണ് വ്യവഹാരത്തിൽ അറ്റോർണി ജനറൽമാർ ആരോപിക്കുന്നത്. ഗൂഗിൾ പ്രോഡക്റ്റ്സ് യൂസ് ചെയ്യുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വകാര്യ വിവരങ്ങളിൽ അത്ര നിയന്ത്രണം ഇല്ലെന്നതാണ് യാഥാർഥ്യം. ലൊക്കേഷൻ ഡാറ്റ, സെർച്ച് റിസൽട്സ് തുടങ്ങിയ ഡാറ്റകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.

ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും സംഭരിക്കുന്നതിലും ലാഭം നേടുന്നതിലും ഗൂഗിളിനെ തടയാൻ ഉപയോക്താക്കൾക്ക് കഴിയില്ല. തങ്ങളുടെ ബിസിനസ് കൂടുതൽ വളർത്തുന്നതിനായി, ലൊക്കേഷൻ ഡാറ്റ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഗൂഗിൾ ശേഖരിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കമ്പനി പിന്നീട് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി ഇതേ ഡാറ്റ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഗൂഗിളിൽ ഒരു പുതിയ ഡൈനിങ് ടേബിളിന്റെ വില സെർച്ച് ചെയ്യുക. പിന്നീട് നിങ്ങൾ ഗൂഗിൾ തുറക്കുമ്പോൾ തന്നെ ഡൈനിങ് ടേബിളിന്റെയും മറ്റും പരസ്യങ്ങൾ വരുന്നത് കാണാൻ കഴിയും ( മിക്കവാറും ഇങ്ങനെ സംഭവിക്കാറുണ്ട് ). ഇതെല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി നമ്മുടെ ഡാറ്റ ഉപയോഗിക്കുന്നതിനാൽ ആണ്.

"അക്കൌണ്ടിന്റെയും ഡിവൈസിന്റെയും സെറ്റിങ്സ് മാറ്റുന്നത് ഉപഭോക്താക്കളെ അവരുടെ സ്വകാര്യത സംരക്ഷിക്കാനും കമ്പനിക്ക് ആക്‌സസ് ചെയ്യാനാകുന്ന സ്വകാര്യ ഡാറ്റയിൽ നിയന്ത്രണം കൊണ്ട് വരാനും സഹായിക്കുമെന്ന് വിശ്വസിക്കാൻ ഗൂഗിൾ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. ഗൂഗിളിന്റെ അവകാശ വാദങ്ങൾക്ക് വിരുദ്ധമായി, ഉപഭോക്താക്കളെ വ്യവസ്ഥാപിതമായി നിരീക്ഷിക്കുകയും ഉപഭോക്തൃ ഡാറ്റയിൽ നിന്ന് ലാഭം നേടുകയും ചെയ്യുന്നു എന്നതാണ് സത്യം, "ഡിസി അറ്റോർണി ജനറൽ കാൾ റസീൻ പ്രസ്താവനയിൽ പറഞ്ഞു.

ആരോപണങ്ങളോടും കേസിനോടും ഗൂഗിൾ പ്രതികരിച്ചിട്ടുണ്ട്. കൃത്യമല്ലാത്തതും കാലഹരണപ്പെട്ടതുമായ ആരോപണങ്ങൾ എന്നാണ് ഗൂഗിൾ അധികൃതർ പറയുന്നത്. "ഞങ്ങളുടെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്ത ക്ലെയിമുകളുടെയും കാലഹരണപ്പെട്ട അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ ഈ കേസ് കൊണ്ട് വരുന്നത്. ഞങ്ങൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രോഡക്റ്റുകളിൽ പ്രൈവസി ഫീച്ചറുകൾ നിർമ്മിക്കുകയും ലൊക്കേഷൻ ഡാറ്റയ്‌ക്ക് ശക്തമായ നിയന്ത്രണങ്ങൾ നൽകുകയും ചെയ്‌തിട്ടുണ്ട്," ഗൂഗിൾ പോളിസി വക്താവ് ജോസ് കാസ്റ്റനേഡ പറഞ്ഞു.


Click it and Unblock the Notifications








