സിഐഎ അമേരിക്കൻ പൌരന്മാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം
അമേരിക്കൻ ചാര സംഘടന സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിരീക്ഷണത്തിനും ചാരപ്രവർത്തനത്തിനും നിയോഗിക്കപ്പെട്ട ഏജൻസി അമേരിക്കൻ പൌരന്മാരെ നിരീക്ഷിച്ചിരുന്നതായാണ് ആരോപണം. ആമേരിക്കൻ പൌരന്മാരെ നിരീക്ഷിക്കാൻ പ്രത്യേക സർവയലൻസ് പ്രോഗ്രാം തന്നെ സിഐഎ നടത്തിയിരുന്നതായി രണ്ട് അമേരിക്കൻ സെനറ്റർമാരാണ് ആരോപണം ഉയർത്തുന്നത്. അമേരിക്കൻ പൌരന്മാരുടെ രഹസ്യ വിവരങ്ങൾ ഏജൻസി ചോർത്തിയതായും ആരോപണമുണ്ട്. ഇത്തരം വിവരങ്ങൾ അടങ്ങിയ വലിയ ഡാറ്റ ശേഖരം ഏജൻസി സൂക്ഷിക്കുന്നതായും അടുത്തിടെ പുറത്ത് വന്ന കത്തിൽ സെനറ്റർമാർ ആരോപിക്കുന്നു. അമേരിക്കൻ സെനറ്റർമാരായ റോൺ വൈഡന്റെയും മാർട്ടിൻ ഹെൻറിച്ചിന്റെയും പഴയ കത്താണ് പുറത്ത് വന്നത്.

സെനറ്റ് ഇന്റലിജൻസ് കമ്മറ്റിയിൽ അംഗങ്ങളായിരിക്കെയാണ് സിഐഎ അമേരിക്കൻ പൌരന്മാരെ നിരീക്ഷിക്കുന്നതായി ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. നിരീക്ഷണത്തെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ രഹസ്യ നിരീക്ഷണത്തിന്റെ വിശദാംശങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ വിശദീകരിക്കാനും രേഖകൾ കൈമാറാനും ഇരുവരും സിഐഎ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. സെനറ്റർമാരുടെ നിർദേശത്തിന് അനുസരിച്ച് പ്രൈവസി ആൻഡ് സിവിൽ ലിബർട്ടീസ് ഓവർസൈറ്റ് ബോർഡ് (പിസിഎൽഒബി) സെനറ്റ് കമ്മറ്റിക്ക് മുന്നിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലാണ് പിസിഎൽഒബി സിഐഎ അമേരിക്കൻ പൌരന്മാരെ നിരീക്ഷിക്കുന്നതായി വ്യക്തമായത്. അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകളുടെ മേൽനോട്ടച്ചുമതല വഹിക്കുന്ന എജൻസിയാണ് പിസിഎൽഒബി.

അമേരിക്കൻ ഗിസ്‌മോഡോ എന്ന വെബ്സൈറ്റ് പ്രകാരം, "ഡീപ് ഡൈവ് ഇറ്റ്" എന്ന് പേരിട്ടിരിക്കുന്ന ക്ലാസിഫൈഡ് റിപ്പോർട്ടിലാണ് സിഐഎ നടത്തുന്ന "സീക്രട്ട് ബൾക്ക് കളക്ഷൻ പ്രോഗ്രാമിനെ" കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുന്നത്. ഏജൻസി ഈ പ്രോഗ്രാം പൊതുജനങ്ങളിൽ നിന്നും അമേരിക്കൻ കോൺഗ്രസിൽ നിന്നും മറച്ച് വച്ചുവെന്ന പ്രസ്താവനകളും റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു.

അമേരിക്കൻ രഹസ്യാന്വേഷണ മേധാവികൾക്ക്, വൈഡനും ഹെൻറിച്ചും എഴുതിയ കത്ത് അടുത്തിടെ ഭാഗികമായി വെളിയിൽ വന്നതോടെയാണ് ഈ വാർത്ത പൊതുജന ശ്രദ്ധ പിടിച്ച് പറ്റിയത്. രഹസ്യ നിരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടണമെന്നും അമേരിക്കൻ പൗരന്മാരെ ബോധവത്കരിക്കണമെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ അവ്‌രിൽ ഹെയ്‌ൻസിനോടും സിഐഎ ഡയറക്ടർ വില്യം ജെ. ബേൺസിനോടും കത്തിൽ സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നു.

കത്തിൽ, സെനറ്റർമാർ സിഐഎയുടെ രഹസ്യ നിരീക്ഷണത്തെക്കുറിച്ച് പറയുന്നത് "കോൺഗ്രസും പൊതുജനങ്ങളും വിശ്വസിക്കുന്ന നിയമപരമായ ചട്ടക്കൂടിന് പുറത്തുള്ള ഒന്നാണെന്നാണ്." ഒരു മേൽനോട്ടവുമില്ലാതെയാണ് പ്രോഗ്രാം നടത്തുന്നതെന്നും സംയുക്തമായി എഴുതിയ കത്തിൽ പറയുന്നു. " വാറന്റില്ലാതെ അമേരിക്കൻ പൌരന്മാരെ നിരീക്ഷണത്തിലാക്കുന്ന ഗുരുതരമായ സാഹചര്യം എന്നും കത്തിൽ വിമർശനമുണ്ട്.

സിഐഎ ആരോപണങ്ങളെ എല്ലാം എതിർക്കുകയാണ്. അമേരിക്കൻ നിയമങ്ങൾ പാലിക്കുന്ന സംഘടനയാണ് തങ്ങളെന്നാണ് സിഐഎയുടെ നിലപാട്. അമേരിക്കയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സിഐഎ. ഇത്രയും കൊല്ലത്തെ പാരമ്പര്യമുള്ള സർക്കാർ ഏജൻസിയെ കാര്യങ്ങൾ അറിയാതെ വിമർശിക്കുന്നത് തെറ്റാണെന്നും സിഐഎ പ്രതികരിച്ചു. എന്നാൽ മറ്റ് ഏജൻസികളും സിഐഎയുടെ രീതികൾക്കെതിരെ വിമർശനം ഉയർത്തുന്നുണ്ട്. സെനറ്റർമാരുടെ കത്ത് അമേരിക്കക്കാരുടെ സ്വകാര്യത എങ്ങനെ ഏജൻസികൾ ചൂഷണം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അഭിപ്രായപ്പെട്ടു. ഇത്രയും ഗുരുതര ആരോപണങ്ങൾ തങ്ങൾക്കെതിരെ ഉന്നയിച്ചിട്ടും കൃത്യമായ ഒരു മറുപടി നല്കാൻ സിഐഎയ്ക്ക് കഴിയാത്തത് ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.

പെഗാസസ് വിവാദത്തിൽ ഇന്ത്യൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ റിപ്പോർട്ട് ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിക്കെതിരായ റിപ്പോർട്ട് പുറത്ത് വന്നത്. 2017ൽ ഇസ്രായേലും ഇന്ത്യയും തമ്മിൽ നടന്ന 2 ബില്യൺ ഡോളറിന്റെ ആയുധ കരാറിന്റെ ഭാഗമായി പെഗാസസ് സ്പൈവെയറും ഇന്ത്യ വാങ്ങിയതായിട്ടായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. മിസൈൽ സംവിധാനങ്ങൾ, ഇന്റലിജൻസ് ഗിയർ, അത്യാധുനിക ആയുധങ്ങൾ എന്നിവയടക്കം വാങ്ങിയ കരാറിന്റെ ഭാഗമാണ് പെഗാസസ് സ്പൈവെയർ എന്നാണ് റിപ്പോർട്ട് പറയുന്നത്.


Click it and Unblock the Notifications








