ഐഫോൺ 17 സീരീസിലെ നാല് മോഡലുകളും ഇന്ത്യയിലെ അഞ്ച് ഫാക്ടറികളിലായി നിർമിക്കും; വിൽപ്പന യുഎസിൽ
ആപ്പിൾ ഐഫോൺ നിർമാണത്തിൽ പുതിയ ചരിത്രങ്ങൾ കുറിക്കാൻ ഇന്ത്യ. വരാൻ പോകുന്ന ഐഫോൺ 17 സീരീസിലെ നാല് മോഡലുകളും ഇന്ത്യയിലും നിർമിക്കുമെന്നും ഇത് യുഎസ് വിപണിയിലേക്ക് എത്തുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയിലെ അഞ്ച് പ്ലാന്റുകളിലായിട്ടാണ് ഈ നാല് ഐഫോൺ മോഡലുകൾ നിർമിക്കുക എന്നാണ് റിപ്പോർട്ട്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ഇക്കൊല്ലത്തെ ഐഫോൺ 17 സീരീസിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നതിനെതിരേ നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരസ്യമായി എതിർപ്പ് ഉന്നയിച്ചിരുന്നു.
എന്നാൽ ട്രംപിന്റെ എതിർപ്പുകളെ മറികടന്ന് ഇന്ത്യയിലെ ഐഫോൺ നിർമാണവുമായി മുന്നോട്ട് പോകാനാണ് ആപ്പിൾ ശ്രമിക്കുന്നത് എന്നാണ് പുതിയ ബ്ലൂബെർഗ് റിപ്പോർട്ടിൽ നിന്ന് മനസിലാക്കാനാകുന്നത്. ഐഫോൺ നിർമാണത്തിനായി മുൻ വർഷങ്ങളിൽ പ്രധാനമായും ചൈനയെ ആണ് ആപ്പിൾ ആശ്രയിച്ചിരുന്നത്. എന്നാൽ കോവിഡിന് ശേഷം ഉണ്ടായ ചില പ്രതിസന്ധികളും രാഷ്ട്രീയമായ ചില തർക്കങ്ങളും കണക്കിലെടുത്ത് ഐഫോൺ നിർമാണം ഘട്ടം ഘട്ടമായി ചൈനയ്ക്ക് വെളിയിലേക്ക് പറിച്ചുനടാൻ ആപ്പിൾ ശ്രമിച്ചുവരുന്നു.

ഇന്ത്യയും ഐഫോൺ നിർമാണവും
ചൈനയ്ക്ക് വെളിയിൽ ഐഫോൺ നിർമാണത്തിന് അനുയോജ്യമായ രാജ്യങ്ങളിലൊന്നായി ആപ്പിൾ കണ്ടെത്തിയത് ഇന്ത്യയെയാണ്. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിലെ ഐഫോൺ ഉത്പാദനം പടിപടിയായി വികസിച്ചിരുന്നു. ഇപ്പോൾ ഇതാദ്യമായി ഐഫോൺ സീരീസിലെ നാല് മോഡലുകളും ഇന്ത്യയിൽ നിർമിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്നാണ് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത് സത്യമെങ്കിൽ ഇന്ത്യയിലെ ഐഫോൺ നിർമാണത്തിലെ ഒരു നാഴികക്കല്ലാണിത്.
ഇന്ത്യയിൽ പുതിയ രണ്ട് ഐഫോൺ നിർമാണ പ്ലാനുകൾ കൂടി
ഐഫോൺ നിർമാണം ഇന്ത്യയിൽ വർധിപ്പിക്കാൻ മുൻ വർഷങ്ങളിൽ തന്നെ നീക്കങ്ങൾ തുടങ്ങിയിരുന്നതിനാൽ ആപ്പിൾ ആ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപ് എതിർപ്പ് ഉന്നയിച്ചെങ്കിലും ട്രംപിന്റെ മനസ് മാറ്റാനാകും എന്ന വിശ്വാസം ആപ്പിളിന് ഉണ്ടാകാം. ഇന്ത്യയിൽ ഇതിനകം തന്നെ ഐഫോൺ നിർമാണം മൂന്ന് കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ഇപ്പോൾ പുതിയതായി രണ്ടിടത്തുകൂടി ഐഫോൺ നിർമാണം ആരംഭിക്കാൻ പോകുന്നു എന്ന വാർത്തയും എത്തിയിട്ടുണ്ട്.

നിർമാണം ഇന്ത്യയിൽ, വിൽപ്പന യുഎസിൽ
യുഎസിലേക്കുള്ള ഐഫോൺ മോഡലുകൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ അഞ്ചിടത്തായി പുതിയ ഐഫോൺ മോഡലുകൾ നിർമിക്കുക. ഇന്ത്യയിൽ നിർമിക്കുന്ന ഈ ഫോണുകൾ യുഎസ് വിപണിയെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഐഫോൺ നിർമാണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഫാക്ടറികളുടെ എണ്ണം അഞ്ചായി ഉയർത്തിയിരുന്നു.
തമിഴ്നാട്ടിലും ബാംഗ്ലൂരിലും പുതിയ പ്ലാന്റുകൾ
പുതിയ രണ്ട് ഐഫോൺ ഫാക്ടറികളിൽ ഒന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും മറ്റൊന്ന് ബാംഗ്ലൂർ വിമാനത്താവളത്തിനടുത്തുള്ള ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമാണ്. ഇന്ത്യയിൽ ഐഫോൺ നിർമാണത്തിന്റെ മുഖ്യശക്തി എന്ന നിലയിലേക്ക് ടാറ്റ ഗ്രൂപ്പ് വളരുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഐഫോൺ ഉൽപ്പാദനത്തിന്റെ പകുതിയോളം ടാറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റുകൾ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അമേരിക്ക- ഇന്ത്യ നികുതി തർക്കം രൂക്ഷമാകുന്നതിനിടയിൽ, എല്ലാ ഐഫോൺ മോഡലുകളും ഇന്ത്യയിലും നിർമിക്കാനുള്ള നീക്കം ആഗോള ഉൽപ്പാദന രംഗത്തെ ഒരു പ്രധാന പങ്കാളി എന്ന നിലയിൽ ഇന്ത്യയോടുള്ള ആപ്പിളിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ് എന്ന വിലയിരുത്തപ്പെടുന്നു. ഭാവിയിലും ഐഫോൺ ഉത്പാദനത്തിൽ ഇന്ത്യ സജീവമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുന്ന ചില സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഭാവി പ്രതീക്ഷകൾ
അടുത്ത വർഷം ആദ്യം പുതിയ ഐഫോൺ 17e ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായും ഐഫോൺ 18 നിർമാണത്തിനായുള്ള ചർച്ചകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. പുതിയ മോഡലുകളുടെ ഉൾപ്പെടെ നിർമാണം ആരംഭിക്കുന്നതോടെ ഐഫോൺ കയറ്റുമതിയിൽ ഇത്തവണയും ഇന്ത്യ പുതിയ റെക്കോഡുകൾ കീഴടക്കും എന്ന് വിലയിരുത്തപ്പെടുന്നു.


Click it and Unblock the Notifications








