ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാന്റ് ഷവോമി തന്നെ രണ്ടാം സ്ഥാനത്ത് സാംസങിനെ പിന്തള്ളി വിവോ
ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ ഷവോമിയുമായി 2017 മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാന്റായി തുടരുകയാണ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സാസംങ് ഷവോമിയെ പിന്തള്ളി ഒന്നാം സ്ഥാനം നേടാൻ ശ്രമിച്ചിരുന്നുവെങ്കിലും എല്ലാ വർഷത്തെയും കണക്കുകളിൽ ഷവോമി ഒന്നാമനായി തുർന്നു. ഇപ്പോഴിതാ തങ്ങളുടെ രണ്ടാം സ്ഥാനം കൂടി സാസംങിന് നഷ്ടമായിരിക്കുകയാണ്. വിവോ 2020ന്റെ ആദ്യ പാദത്തിൽ സാംസങിനെ മറികടന്നു.

സാംസങിന്റെ പുതിയ എതിരാളിയായ വിവോയും ചൈനീസ് കമ്പനിയാണ്. കനാലിസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ ബ്രാന്റിന്റെ പട്ടികയിൽ വിവോ രണ്ടാം സ്ഥാനത്തെത്തി. ഈ പാദത്തിലെ കയറ്റുമതിയിൽ 50% വർധനവാണ് വിവോ നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരുടെ പട്ടികയിൽ 19.9 ശതമാനം വിപണി വിഹിതവും വിവോ നേടി.

2020 ആദ്യ പാദത്തിൽ 6.7 ദശലക്ഷം സ്മാർട്ട്‌ഫോണുകളാണ് വിവോ ഷിപ്പുചെയ്തത്. സാംസങ് ഇതേ കാലയളവിൽ 6.3 ദശലക്ഷം സ്മാർട്ട്ഫോണുകൾ ഷിപ്പ് ചെയ്തു. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ കയറ്റുമതിയിൽ 14 ശതമാനം ഇടിവാണ് സാംസങ് നേരിട്ടത്. ഇതോടെ സാംസങ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18.9 ശതമാനമായിരുന്ന സാംസങ്ങിന്റെ വിപണി വിഹിതം. ഇത് 13.7 ശതമാനമായി കുറഞ്ഞു.

വിവോയ്‌ക്ക് പുറമേ ഈ പാദത്തിൽ നേട്ടം കൊയ്തത് റിയൽമിയാണ്. കമ്പനിയുടെ വർഷം തോറുമുള്ള കയറ്റുമതി 200% ആയി ഉയർന്നു. റിയൽമി ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്. 2017 ലെ ആദ്യ പാദത്തിൽ സാംസങിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറിയ ഷവോമി ആ സ്ഥാനം പിന്നീട് വിട്ടുകൊടുത്തിട്ടില്ല. 2020 ന്റെ ആദ്യ പാദത്തിൽ 10.3 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ഷിപ്പ് ചെയ്ത ഷവോമി 30.6 ശതമാനം വിപണി വിഹിതം നേടി. ഷവോമിയുടെ വാർഷിക വളർച്ച 8.4 ശതമാനമാണ്.

കൊറോണ വൈറസിനെ ചെറുക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൌൺ കാലയളവ് നീണ്ടു പോകുന്നത് സ്മാർട്ട്ഫോൺ വിൽപ്പനക്കാരെ ബുദ്ധിമുട്ടിലാക്കും. സ്മാർട്ട്‌ഫോണുകൾ അവശ്യവസ്തുക്കളുടെ പരിധിയിൽ വരാത്തതിനാൽ 2020 മെയ് 03 വരെ ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകളുടെ ഓൺലൈൻ, ഓഫ്‌ലൈൻ വിൽപന നിർത്തി വച്ചിരിക്കുകയാണ്. കൊറോണ വൈറസ് കേസുകൾ കുറഞ്ഞ് തുടങ്ങിയിട്ടില്ലാത്തതും കമ്പനികൾക്ക് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

സ്മാർട്ട്ഫോണുകൾ ഒരു അവശ്യ വസ്തുവായി കണക്കാക്കാനും ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിൽപന നടത്താനുള്ള അനുവാദം ലഭിക്കാനുമായി സ്മാർട്ട്‌ഫോൺ കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ കാര്യത്തിൽ ലോക്ക്ഡൌൺ ഇളവ് നൽകുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഇപ്പോൾ നിയന്ത്രിക്കുന്നത് ചൈനീസ് കമ്പനികളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പട്ടികയിലെ ആദ്യ നാലിൽ മൂന്ന് കമ്പനികളും ചൈനയിൽ നിന്നുള്ളവയാണ്. സാംസങ് മാത്രമാണ് പട്ടികയിൽ ചൈനീസ് കമ്പനിയല്ലാത്തതായി ഉള്ളത്. പുതിയ സാങ്കേതിക വിദ്യയ്ക്കും സ്മാർട്ട്ഫോൺ വിപണിയിലെ മാറ്റങ്ങൾക്കുമൊപ്പം സഞ്ചരിക്കാനും ആളുകളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനും സാധിച്ചില്ലെങ്കിൽ സാംസങിന് ഇനിയും തിരിച്ചടികൾ ഉണ്ടാകും.


Click it and Unblock the Notifications








