ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്
ഇന്ത്യയുൾപ്പെടെയുള്ള സ്മാർട്ട്ഫോൺ വിപണികളിൽ ഒന്നാം സ്ഥാനത്തുള്ള ഷവോമി ലോക സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. അതേ സമയം സാംസങ് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ഹുവാവേയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ തിരിച്ചടിയിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്തത് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്കാണ്. ഇതിൽ തന്നെ ഏറ്റവും നേട്ടമുണ്ടാക്കിയത് ഷവോമി തന്നെയാണ്.

കനാലിന്റെ പുതിയ റിപ്പോർട്ടിലാണ് ആഗോള വിപണിയൽ 2021 ന്റെ രണ്ടാം പാദത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ വിൽപ്പന നടത്തിയ സ്മാർട്ട്ഫോൺ കമ്പനികളുടെ പട്ടികയിൽ ഷവോമി രണ്ടാം സ്ഥാനത്ത് എത്തിയത്. സാംസങ് ഇപ്പോഴും 19% മാർക്കറ്റ് ഷെയറുമായി ലോകത്തെ സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 17 ശതമാനം മാർക്കറ്റ് ഷെയറാണ് ഷവോമിക്ക് ലോക വിപണിയിൽ ഉള്ളത്. ഷവോമിയെക്കാൾ 2 ശതമാനം മാർക്കറ്റ് ഷെയർ മാത്രമാണ് സാംസങിന് കൂടുതൽ ഉള്ളത്.

ലാറ്റിനമേരിക്കയിൽ 300 ശതമാനവും ആഫ്രിക്കയിൽ 150 ശതമാനവും പടിഞ്ഞാറൻ യൂറോപ്പിൽ 50 ശതമാനവുമാണ് ഷവോമിയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വർധന ഉണ്ടായിരിക്കുന്നത്. ഷവോമിയുടെ സ്മാർട്ട്ഫോൺ യൂണിറ്റിന്റെ ശരാശരി വിൽപ്പന വില ഇപ്പോഴും സാംസങിനേക്കാൾ 40% കുറവാണ്, ആപ്പിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഷവോമിയുടെ ശരാശരി വിൽപ്പന വില 75% കുറവാണ്. ഷവോമി അടുത്തിലെ കൂടുതൽ പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട് എന്നതിനാൽ തന്നെ അടുത്ത തവണ ശരാശരി വിൽപ്പന വില വർധിക്കാൻ സാധ്യതയുണ്ട്.

എംഐ 11 അൾട്ര പോലുള്ള വില കൂടിയ ഫോണുകളുടെ വിൽപ്പന വളർത്തുകയെന്നതാണ് ഷവോമിയുടെ ലക്ഷ്യമെന്ന് കനാലിസ് പറയുന്നു, എന്നാൽ ഓപ്പോയും വിവോയും ഇതേ ലക്ഷ്യത്തോടൊണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നത് ഷവോമിക്ക് കനത്ത വെല്ലുവിളിയാണ്. ഷവോമിയുടേതിൽ നിന്ന് വ്യത്യസ്തമായി മറ്റ് രണ്ട് ചൈനീസ് കമ്പനികളും പരമ്പരാഗത വിപണനത്തിനായി ധാരാളം പണം ചെലവഴിക്കാനും തയ്യാറാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ഷവോമിയെ സംബന്ധിച്ച് വലിയ വെല്ലിവിളിയായി മാറുമെന്ന് ഉറപ്പാണ്.

ഷവോമിയുടെ നിലവിലെ വളർച്ച സ്ഥിരമായ വേഗതയിൽ തുടരുകയാണെങ്കിൽ സാംസങിനെ മറികടന്ന് ലോകത്തെ ഒന്നാം നമ്പർ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരനായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിൽ ആപ്പിളിന് 14 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. ഓപ്പോ, വിവോ എന്നീ ചൈനീസ് കമ്പനികൾക്ക് 10 ശതമാനം വിപണി വിഹിതമുണ്ട്. ഓപ്പോ 28 ശതമാനം വളർച്ചവും വിവോ 27 ശതമാനം വളർച്ചയുമാണ് നേടിയത്. 2020ലെ രണ്ടാം പാദത്തിലെ ഷവോമിയുടെ വളർച്ച 83%മാണ്. അതുകൊണ്ട് തന്നെ മറ്റ് ചൈനീസ് കമ്പനികളുടെ വളർച്ചാ നിരക്ക് വളരെ താഴെയാണ്.

വളർച്ചാ നിരക്കിന്റെ കണക്കുകളിൽ ഏറ്റവും തിരിച്ചടി ആപ്പിളിനാണ്. 14 ശതമാനം വിപണി വിഹിതം നിലനിർത്തുന്ന ആപ്പിളിന് 1 ശതമാനം മാത്രം വളർച്ചയാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സാംസങിന് ഈ പാദത്തിൽ 15 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്താൻ സാംസങിന് ഇനിയും ധാരാളം കഷ്ടപ്പെടേണ്ടി വരുമെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഷവോമിയുടെ അതിശയകരമായ വളർച്ചാ നിരക്ക് ലോക വിപണിയിലെ ഷവോമി ആധിപത്യത്തിന്റെ ചുവടുവെപ്പായി വേണം കാണാൻ.


Click it and Unblock the Notifications








