സോഷ്യൽ മീഡിയയിൽ കുട്ടികളുടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച 12 പേർ അറസ്റ്റിൽ
സോഷ്യൽ മീഡിയയിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അധികാരികൾ അറിയിച്ചു. കേരള പോലീസിന്റെ കൌണ്ടർ ചൈൽഡ് സെക്ഷ്യൽ എക്പ്ലോയിറ്റേഷൻ യൂണിറ്റിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് 21 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്.

കൌണ്ടർ ചൈൽഡ് സെക്ഷ്യൽ എക്പ്ലോയിറ്റേഷൻ യൂണിറ്റ് ഇൻറർപോളിൻറെ കുട്ടികൾക്കെതിരായ അക്രമം കൈകാര്യം ചെയ്യുന്ന യൂണിറ്റും കാണാതായതും ചൂഷണം ചെയ്യപ്പെടുന്നതുമായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഒക്ടോബർ 12 ന് രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡുകൾ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

റെയ്ഡിനിടെ അറസ്റ്റിലായവരിൽ നിന്ന് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടികളുടെ അശ്ലീല കണ്ടൻറുകൾ ഷെയർചെയ്യുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ജില്ലാ പോലീസ് മേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഷാഡോ ടീമുകളുടെയും പ്രത്യേക പരിശീലനം ലഭിച്ച സൈബർ ടീമിന്റെയും സഹായത്തോടെ സംസ്ഥാന വ്യാപകമായി റെയ്ഡുകൾ സംഘടിപ്പിച്ചത്. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവിധ ഗ്രൂപ്പുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്റർപോളിന്റെ സഹായത്തോടെ പോലീസ് നടത്തിയ മൂന്നാമത്തെ ഓപ്പറേഷനാണ് ഇത്. നേരത്തെ ഈ വർഷം ഏപ്രിൽ, ജൂൺ മാസങ്ങളിൽ ഇതുപോലുള്ള റെയ്ഡുകൾ നടത്തിയിരുന്നു. ഓപ്പറേഷന്റെ ഭാഗമായി ഇത്തരത്തിലുള്ള നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും 126 ആളുകളും കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല കണ്ടൻറുകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.

കുട്ടികളുടെ ഏതെങ്കിലും തരത്തിലുള്ള അശ്ലീല കണ്ടൻറുകൾ കാണുകയോ പ്രചരിപ്പിക്കുകയോ സൂക്ഷിച്ചുവയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇതിനിടെ നിയമം പരിഷ്കരിക്കാനും കൂടുതൽ കടുത്ത ശിക്ഷ ഇത്തരം കുറ്റകൃത്യങ്ങൾക്ക് നൽകാനും ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം എന്നിവയടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂട്ടികളുടെ അശ്ലീല വീഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കാനുള്ള നിയമം പാസാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നടപടി ആരംഭിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇത്തരത്തിലുള്ള കണ്ടൻറുകൾ പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂട്ടികളുടെ അശ്ലീല കണ്ടൻറുകൾ ആരുടെയെങ്കിലും വാട്സ്ആപ്പിൽ എത്തിയാൽ ഉടനെ തന്നെ പൊലീസിനെ വിവരം അറിയിക്കണമെന്നും പൊലീസിനെ അറിയിക്കുന്നതിനൊപ്പം തന്നെ കണ്ടൻറ് ഡെലീറ്റ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴശിക്ഷ ലഭിക്കും. ഈ തെറ്റ് ആവർത്തിച്ചാൽ പിഴ 5000 രൂപവരെയാകും. ഇത്തരം നടപടികളിലൂടെ രാജ്യത്തെ സൈബർ ഇടത്തിൽ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടികൾ ഇല്ലാതാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








