പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നു
പബ്ജി കാരണം ആത്മഹത്യകളും അക്രമങ്ങളും നടന്നതായുള്ള വാർത്തകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. പബ്ജി കളിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളെ അക്രമിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മംഗലാപുരത്തിനടുത്തുള്ള ഉള്ളാളിൽ നടന്നത് വിചിത്ര സംഭവമാണ്. പബ്ജി കളിച്ച് കഴിഞ്ഞുണ്ടായ തർക്കം കാരണം 13 വയസ്സുകാരനെ സുഹൃത്ത് കൊലപ്പെടുത്തി. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് സ്വന്തം കൂട്ടുകാരനെ കൊലപ്പെടുത്തിയത്. കൊലയിലേക്ക് നയിച്ചത് പബ്ജിയുമായി ബന്ധപ്പെട്ട തർക്കമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഉള്ളാൾ കെസി റോഡ് കൊട്ടേക്കാറിലെ മുഹമ്മദ് ഹനിഫീന്റെ മകൻ അകീഫാമ് കൊല്ലപ്പെട്ടത്. ഈ 13 വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കെസി നഗറിലെ സ്കൂളിന്റെ പിറകിൽ നിന്നാണ് കണ്ടെത്തിയത്. കല്ലുകൊണ്ട് തലക്കടിച്ച് നിലയിലായിരിന്നു മൃതദേഹം കണ്ടെത്തിയത് എന്ന് പോലീസ് അറിയിച്ചു. വാഴയിലയിലും തെങ്ങോലയിലും മറച്ച രീതിയിൽ ആയിരുന്നു മൃതദേഹമെന്നും പോലീസ് വ്യക്തമാക്കി.

അകീഫ് സുഹൃത്തുക്കളുമായി ചേർന്ന് പബ്ജി കളിക്കുമ്പോൾ ഒക്കെയും വിജയിച്ചിരുന്ന ആളായിരുന്നു. വീട്ടിലിരുന്നാണ് സാധാരണ കളിക്കാറുണ്ടായിരുന്നത്. അടുത്തിടെ മൊബൈൽ ഷോപ്പിൽ വച്ച് പരിചയപ്പെട്ട ഒരു കുട്ടിയോടൊപ്പം അകീഫ് പബ്ജി കളിക്കാൻ ആരംഭിച്ചു. എല്ലാ കളികളിലും വിജയിക്കുന്ന അകീഫ് സ്വന്തമായല്ല കളിക്കുന്നത് എന്നും വീട്ടിലിരുന്ന് മാറ്റാരോ ആണ് കളിക്കുന്നത് എന്നും പറഞ്ഞ് ഇരുവർക്കും ഇടയിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

അകീഫ് തന്നെയാണ് പബ്ജി കളിച്ച് ജയിക്കുന്നത് എന്ന് തെളിയിക്കാനായി ഒന്നിച്ചിരുന്ന് കളിച്ച് ജയിക്കണമെന്ന് അകീഫിന്റെ സുഹൃത്ത് വെല്ലുവിളിച്ചു. തുടർന്ന് രണ്ടുപേരും ഒരേ സ്ഥലത്തിരുന്ന് പബ്ജി കളിക്കുകയും ആ കളിയിൽ അകീഫ് പരാജയപ്പെടുകയും ചെയ്തു. ഈ അവസരത്തിൽ പര്സപരം വാക്കുതർക്കം ഉണ്ടായി. അകീഫ് തന്റെ സുഹൃത്തിനെ ചെറിയ കല്ലുകൾ പെറുക്കി എറിഞ്ഞുവെന്നും ഈ ദേഷ്യത്തിലാണ് വലിയ കല്ലെടുത്ത് അകീഫിന്റെ തലയിൽ അടിച്ച് കൊന്നത് എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ശനിയാഴ്ച്ച വൈകുന്നേരമാണ് ഈ സംഭവും ഉണ്ടായത്.

അകീഫിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതശരീരം വലിച്ചിഴച്ച് മതിലിനടുത്തെത്തിച്ച് ഓലയും വാഴയിലയുംവച്ച് മൂടി അവിടെ നിന്നും രക്ഷപ്പെട്ടു. തലയിൽ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് അകീഫ് മരിച്ചത് എന്ന് പോലീസ് വ്യക്തമാക്കി. അകീഫിന്റെ ബോഡി കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവോ എന്നറിയാനായി അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും അകീഫിന്റെ മൊബൈലും പോലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചത്.

പബ്ജി ഗെയിമുമായി ബന്ധപ്പെട്ട് നിരവധി ദുരന്തങ്ങൾ മുമ്പും നടന്നിട്ടുണ്ട്. വിനോദത്തിനായുള്ള ഗെയിം വലിയ അപകടങ്ങൾ ഉണ്ടാക്കുന്ന സാഹചര്യമാണ് ഇത്തരം സംഭങ്ങൾ കാണിച്ച് തരുന്നത്. പബ്ജി ഗെയിം കാരണം ആത്മഹത്യ ചെയ്ത സംഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ കൊടുക്കുമ്പോൾ അവർ എന്തൊക്കെ ചെയ്യുന്ന എന്ന കാര്യം കൂടി ശ്രദ്ധിക്കാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. വലിയ ചതിയുടെ ഒരു ലോകവും സൈബർ ലോകത്ത് ഉണ്ട്. പബ്ജി അടക്കമുള്ള എല്ലാ ഗെയിമുകളും വിനോദങ്ങളും കൃത്യമായ നിയന്ത്രങ്ങളോടെ ഉപയോഗിക്കാൻ ഓരോരുത്തരും ശീലിക്കേണ്ടതുണ്ട്.


Click it and Unblock the Notifications








