26 ലക്ഷം എയർടെൽ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഓൺലൈനിൽ ചോർന്നു; റിപ്പോർട്ട്
ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷ എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ഇത്തരം ഡാറ്റ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ടെലികോം ഓപ്പറേറ്റർമാർ അവകാശപ്പെടുന്നുണ്ട് എങ്കിലും ഡാറ്റ ലീക്ക് ആയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 26 ലക്ഷം എയർടെൽ ഉപയോക്താക്കളുടെ ഡാറ്റ ഓൺലൈനിൽ കണ്ടെത്തിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഇൻറർനെറ്റ് സെക്യൂരിറ്റി ഗവേഷകനും സംരംഭകനുമായ രാജ്‌ശേഖർ രാജഹാരിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എയർടെൽ ഉപയോക്താക്കളുടെ മൊബൈൽ നമ്പരിനൊപ്പം വിലാസം, ആധാർ കാർഡ് നമ്പർ, ലിംഗ വിശദാംശങ്ങൾ അടക്കമുള്ള പേഴ്സണൽ ഡാറ്റ ഓൺലൈനിൽ ചോർന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, എയർടെല്ലിന്റെ സുരക്ഷാ സംഘവും റെഡ് റാബിറ്റ് ടീമും (ഹാക്കർ ടീം) തമ്മിൽ ചാറ്റുചെയ്യുന്ന ഒരു വീഡിയോ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ അവകാശപ്പെടുന്നു. അതേ സമയം ഇത്തരത്തിൽ യാതൊരു ഡാറ്റ പ്രശ്നങ്ങളും വന്നിട്ടില്ലെന്ന് എയർടെൽ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വിവിധ നടപടികൾ എയർടെൽ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റാ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ സാധിക്കുമെന്നും എയർടെൽ ഗിസ്ബോട്ടിനോട് പറഞ്ഞു. ഹാക്കർ ഗ്രൂപ്പുകൾ ഉന്നയിക്കുന്ന ക്ലെയിമുകൾ തെറ്റാണ്. ഹാക്ക് ചെയ്തു എന്ന് പറയുന്ന ഡാറ്റയുടെ വലിയൊരു ഭാഗവും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകൾ എയർടെലിന്റേതല്ല എന്നും എയർടെൽ കൂട്ടിച്ചേർത്തു.

എയർടെൽ വരിക്കാരുടെ ഡാറ്റ ചോർന്നു
2021 ജനുവരിയിൽ എയർടെൽ ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം കാണിച്ച് എയർടെല്ലിനോട് ഹാക്കർമാർ പണം ആവശ്യപ്പെടുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. എയർടെൽ സുരക്ഷ ടീമുമായി ഹാക്കർമാർ ആശയവിനിമയം നടത്തുകയും കമ്പനിയെ ബ്ലാക്ക് മെയിൽ ചെയ്ത് 3500 ഡോളർ ബിറ്റ്കോയിനുകൾ ആവശ്യപ്പെടുന്നുവെന്നും ഡാറ്റ ചോർച്ച വെളിപ്പെടുത്തിയ രാജഹാരിയ പറഞ്ഞു.

നേരത്തെ ഹാക്കർമാർ ഡാറ്റ ഡെലീറ്റ് ചെയ്തുവെന്ന് രാജഹാരിയ ചൂണ്ടിക്കാട്ടി. എന്നാലും ഈ ഡാറ്റകൾ മറ്റൊരു ലിങ്കിൽ ലഭ്യമാണ്. ഹാക്കർമാർ ഡാറ്റ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതുവരെ വിൽക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനാലാണ് ഹാക്കർമാർ ഇന്റർനെറ്റിൽ ഡാറ്റ ഉപേക്ഷിച്ചത്. ടെലികോം ഓപ്പറേറ്ററിൽ നിന്നല്ല തേർഡ് പാർട്ടിയിൽ നിന്നാണ് ഡാറ്റ ചോർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ൽ റിലയൻസ് ജിയോയും സമാനമായ പ്രശ്‌നം നേരിട്ടിട്ടുണ്ട്.


Click it and Unblock the Notifications