5ജി ലേലം ആരംഭിച്ചു; സ്പെക്ട്രം സ്വന്തമാക്കാൻ ജിയോ, എയർടെൽ, വിഐ എന്നിവയ്ക്കൊപ്പം അദാനിയും
ഇന്ത്യയിലെ 5ജി ലേലം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് ലേലത്തിന്റെ ആദ്യത്തെ ഘട്ടം ആരംഭിച്ചത്. രാജ്യത്തെ 5ജി റോൾഔട്ടിന്റെ ആദ്യപടിയാണ് ഇന്നത്തെ ലേലം. 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്‌സ് റേഡിയോ തരംഗങ്ങൾക്കായുള്ള ലേലമാണ് നടക്കുന്നത്. നാല് ഭീമന്മാരാണ് 5ജി ലേലത്തിൽ പങ്കെടുക്കുന്നത്. ജിയോ, എയർടെൽ, വിഐ എന്നിവയെ കൂടാതെ അദാനി എന്റർപ്രൈസും 5ജി ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

5ജി ലേലം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. റേഡിയോ തരംഗങ്ങളുടെ ആവശ്യകതയും ലേലക്കാരുടെ തന്ത്രവും അനുസരിച്ച് ഈ മുഴുവൻ വിൽപ്പന പ്രക്രിയയും ദിവസങ്ങളോളം നീണ്ടുനിൽക്കാം. രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളെ കൂടാതെ അദാനി എന്റർപ്രൈസസും 5ജി ലേലത്തിൽ പങ്കെടുക്കുന്നുവെന്നത് ലേലം കൂടുതൽ രസകരവും മത്സരാധിഷ്ഠിതവുമാക്കും.

5ജി ലേലം എങ്ങനെ
5ജി ലേലത്തിന് മുന്നോടിയായി ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ, അദാനി എന്റർപ്രൈസസർ എന്നിവ മുൻകൂർ നിക്ഷേപം (ഏർണസ്റ്റ് മണി ഡെപ്പോസിറ്റ്) അഥവാ ഇഡിഎം നിക്ഷേപിച്ചിരുന്നു. ഇത് പ്രധാനമായും പ്രോപ്പർട്ടി വാങ്ങലുമായി ബന്ധപ്പെട്ട തുകയാണ്. ഈ കമ്പനികൾ ഓരോന്നും 5ജി റേഡിയോ തരംഗങ്ങളിൽ എത്രയാണ് തങ്ങൾക്ക് ആവശ്യം എന്നതിന് അനുസരിച്ചുള്ള തുകയാണ് നിക്ഷേപിച്ചിട്ടുള്ളത്. കൂടുതൽ ഇഡിഎം നിക്ഷേപിച്ച കമ്പനികൾ കൂടുതൽ സ്പെക്ട്രം വാങ്ങുന്നതിനുള്ള സാധ്യതയുമുണ്ട്.

രാജ്യത്ത് 4ജി നെറ്റ്വർക്കിലൂടെ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ടെലിക്കം കമ്പനികൾക്ക് പുറമേ ലേലത്തിൽ പങ്കെടുക്കുന്ന ഗൌതം അദാനിയുടെ കമ്പനിയാണ് ഏറ്റവും കുറഞ്ഞ മുൻകൂർ നിക്ഷേപം നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ഇഡിഎം നിക്ഷേപിച്ചിരിക്കുന്നതാകട്ടെ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയാണ്. ഇതിലൂടെ തങ്ങൾക്ക് ആവശ്യമായ 5ജി സ്പെക്ട്രം സ്വന്തമാക്കാൻ ജിയോ ഉറപ്പിച്ചു കഴിഞ്ഞതായി വ്യക്തമാണ്.

ഇന്ന് ആരംഭിച്ച 5ജി ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ നാല് കമ്പനികൾ മാത്രമാണ് പങ്കെടുക്കുന്നത് എന്നതിനാൽ വലിയ മത്സരം പ്രതീക്ഷിക്കാനും ആകില്ല. 600MHz, 700MHz, 800MHz, 900MHz, 1800MHz, 2100MHz, 2300MHz, 3300MHz, 3300MHz, എന്നിങ്ങനെ നിരവധി ഫ്രീക്വൻസി ബാൻഡുകളിലായി മൊത്തം 72GHz സ്പെക്ട്രം ഇന്ന് ലേലം ചെയ്യപ്പെടുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത്രയും സ്പെക്ട്രം ലഭ്യമാകുന്നതിനാൽ തന്നെ ഓരോ കമ്പനികളും അധികം മത്സരമില്ലാതെ അവരവർക്ക് ആവശ്യമുള്ളത് ലേലം ചെയ്ത് എടുക്കാനാണ് സാധ്യത.

5ജി ലേലത്തിന് മുന്നോടിയായി മുൻകൂർ നിക്ഷേപമായി അദാനിയുടെ കമ്പനി 100 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 14,000 കോടി രൂപയുടെ ഇഎംഡിയായി നിക്ഷേപിച്ചു. സുനിൽ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയർടെൽ ഇഎംഡിയായി 5,500 കോടി രൂപയാണ് നിക്ഷേപിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ 2,200 കോടി രൂപ മാത്രാണ് ഇഎംഡിയായി നിക്ഷേപിച്ചത്.

ഇന്ന് ആരംഭിച്ചത് രാജ്യത്തെ 5ജി ലേലത്തിന്റെ ആദ്യ ഘട്ടം മാത്രമായതിനാൽ ടെലിക്കോം കമ്പനികളെല്ലാം താഴ്ന്നതും ഇടത്തരവുമായ 5ജി ബാൻഡുകളായിരിക്കും ലേലം വിളിച്ച് സ്വന്തമാക്കുന്നത്. കൂടുതൽ വിലയുള്ള 5ജി റേഡിയോ തരംഗങ്ങളുടെ ലേലം പിന്നീടായിരിക്കും നടക്കുക. ഇത് ഓരോ കമ്പനികളുടെയും 5ജി നെറ്റ്വർക്ക് വികാസത്തിന്റെ ആവശ്യത്തിന് അനുസരിച്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷകൾ തെറ്റിക്കാൻ സാധ്യതയുള്ള കമ്പനി റിലയൻസ് ജിയോ മാത്രമാണ്.

അദാനിയും ലേലവും
ഗൌതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ടെലിക്കോം വിപണിയിൽ ഇല്ലാത്ത കമ്പനിയാണ്. എന്നിട്ടും ലേലത്തിൽ എന്തിനാണ് ഈ കമ്പനി പങ്കെടുക്കുന്നത് എന്ന സംശയം പലർക്കും ഉണ്ടാകാം. മറ്റ് കമ്പനികൾ മുൻകൂർ നിക്ഷേപം നടത്തിയത് വച്ച് നോക്കിയാൽ വളരെ കുറച്ച് തുക മാത്രമാണ് അദാനി ചിലവഴിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനി രൂപീകരിക്കുകയൊന്നും അദാനിയുടെ ലക്ഷ്യമല്ല.

സ്വകാര്യ നെറ്റ്വർക്ക് എന്ന ആശയമാണ് അദാനിയുടെ 5ജി സ്പെക്ട്രം ലേലത്തിന് പിന്നിലുള്ളത്. 5ജി സ്പെക്ട്രം സ്വകാര്യ നെറ്റ്വർക്കുകൾക്ക് ഉപയോഗിക്കാനായി നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അദാനി എന്റർപ്രൈസസിന്റെ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ സ്വകാര്യ 5ജി നെറ്റ്വർക്ക് ഉണ്ടാക്കാൻ തന്നെയായിരിക്കും ഗൌതം അദാനിയുടെ ശ്രമം.

5ജി ലഭിക്കാൻ നമ്മൾ ഇനിയും കാത്തിരിക്കണോ?
5ജി ലേലത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചതേ ഉള്ളു. അതുകൊണ്ട് തന്നെ രാജ്യത്ത് 5ജി ഓഗസ്റ്റോടെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകും എന്ന പ്രതീക്ഷ അവസാനിപ്പിക്കാം. എയർടെൽ, റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ എന്നിവ സെപ്റ്റംബറിലോ ഒക്ടോബറിലോ വാണിജ്യാടിസ്ഥാനത്തിൽ 5ജി നെറ്റ്വർക്ക് ലഭ്യമാക്കി തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ലേലം അവസാനിച്ചാലും 5ജി നെറ്റ്വർക്ക് ഒരുക്കാൻ കമ്പനികൾക്ക് പിന്നെയും കുറച്ച് സമയം ആവശ്യമായി വന്നേക്കും.

2022 അവസാനത്തോടെ 20 മുതൽ 25 വരെ ഇന്ത്യൻ നഗരങ്ങളിൽ 5ജി കണക്റ്റിവിറ്റി ലഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ ഉപയോക്താക്കൾക്കുള്ള നെറ്റ്‌വർക്കിന്റെ ഇന്ത്യയിലെ വില ആഗോള വിപണിയിലുള്ള വിലയെക്കാൾ കുറവായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ടെലിക്കോം കമ്പനികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതിനാൽ തന്നെ കുറഞ്ഞ നിരക്കിൽ സേവനം നൽകാനായിരിക്കും കമ്പനികൾ ശ്രദ്ധിക്കുന്നത്. ഇതോടൊപ്പം വരുമാനം വർധിപ്പിക്കാനും കമ്പനികൾ ശ്രദ്ധിക്കും.


Click it and Unblock the Notifications








