ഇന്ത്യയിൽ 5ജി എത്താൻ ഇനിയും വൈകും, സ്പെക്ട്രം ലേലം നീട്ടണമെന്ന് കമ്പനികൾ
പല ലോക രാജ്യങ്ങളും 5ജി നെറ്റ്വർക്ക് സേവനം വാണിജ്യാടിസ്ഥാനത്തിൽ തന്നെ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയിൽ ഇതുവരെ 5ജി സ്പെട്ക്രം ലേലം പോലും നടന്നിട്ടില്ല. ടെലിക്കോം കമ്പനികൾ ട്രയലുകൾ ആരംഭിച്ചതോടെ വൈകാതെ രാജ്യത്ത് 5ജി ലഭ്യമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഈ പ്രതീക്ഷകൾ അസ്തമിക്കുകയാണ്. ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് പുറത്തിറക്കാൻ ഇനിയും കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022 ആദ്യ പാദത്തോടെ 5ജി സ്പെക്‌ട്രം ലേലം നടക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ഇത് വൈകാനാണ് സാധ്യത. കാരണം, ടെലികോം സേവനദാതാക്കൾ 5ജി ലേലം വൈകിപ്പിക്കണം എന്നാവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. സ്പെക്‌ട്രം ലേലത്തിനായി 2022 മെയ് വരെയാണ് അധിക സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളെല്ലാം ട്രയലുകൾ നടത്തുകയും 5ജി കൊണ്ടുവരാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നുവെങ്കിലും സ്പ്രെട്രം ലേലം വൈകിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

5ജി ട്രയലുകൾ ആറ് മാസത്തേക്ക് കൂടി നീട്ടി നൽകാൻ ടെലിക്കോം കമ്പനികൾ ആവശ്യപ്പെട്ടത് അനുസരിച്ച് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ഇത് നീട്ടിയിരുന്നു. ഇക്കാര്യം ഇക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ട്രയൽ നീട്ടിയ കാര്യം ടെലിക്കോം കമ്പനികളെ കത്തിലൂടെ അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സ്പെക്‌ട്രം ലഭ്യതയ്ക്കും അതിന്റെ ക്വാണ്ടത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെയാണ് ട്രയലുകൾ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രതിരോധ മേഖലയ്ക്കും ഐഎസ്ആർഒയ്ക്കും ധാരാളം സ്പെക്ട്രം മാറ്റിവെക്കേണ്ടതുണ്ടെന്നും ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം നിലവിൽ 3300-3400 മെഗാഹെർട്സ് ബാൻഡിലും ഐഎസ്ആർഒ 3400-3425 മെഗാഹെർട്സ് ബാൻഡിലുമാണ് സ്പെക്ട്രം കൈവശം വച്ചിരിക്കുന്നത്. 5ജി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ മേഖലയ്ക്കും ഐഎസ്ആർഒയ്ക്കും ആവശ്യമായ സൌകര്യങ്ങൾ ചെയ്യും.

ചെലവേറിയ 5ജി നെറ്റ്വർക്ക് വിന്യസിക്കുന്നതിന് ആവശ്യമായ സ്പെക്‌ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സ്പെക്ട്രം വിന്യസിക്കാൻ 3.3-3.6 Ghz ബാൻഡിൽ 100 Mhz 5ജി സ്പെക്ട്രം ആവശ്യമാണ്. ലേലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രായ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ടെലികോം ഡിപ്പാർട്ട്‌മെന്റിലേക്ക് അയയ്ക്കുമെന്നും അവ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പരിശോധിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ വർഷം മെയ് മാസത്തിലാണ് അടുത്ത ആറ് മാസത്തേക്ക് രാജ്യത്ത് 5ജി പരീക്ഷണങ്ങൾ നടത്താൻ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. ഉപകരണങ്ങളുടെ സംഭരണത്തിനും സജ്ജീകരണത്തിനുമായി 2 മാസത്തെ സമയപരിധിയും ട്രയലുകൾക്കുള്ള സമയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5ജി ടെക്‌നോളജിയുടെ പ്രയോജനം നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങാതിരിക്കാൻ എല്ലാ ടെലിക്കോം കമ്പനികളും നഗരങ്ങളിലെ സജ്ജീകരണങ്ങൾക്ക് പുറമേ ഗ്രാമീണ, അർദ്ധ നഗര മേഖലകളിലും പരീക്ഷണങ്ങൾ നടത്തേണ്ടിവരുമെന്ന് ടെലിക്കോം വകുപ്പ് വ്യക്തമാക്കിയിരുന്നു.

മിഡ്-ബാൻഡ് (3.2 GHz മുതൽ 3.67 GHz), മില്ലിമീറ്റർ-വേവ് ബാൻഡ് (24.25 GHz മുതൽ 28.5 GHz), സബ്-ഗിഗാഹെർട്സ് ബാൻഡ് (700 GHz) എന്നിവ ഉൾപ്പെടുന്ന വിവിധ ബാൻഡുകളിലാണ് ട്രയലിനായുള്ള സ്പെക്ട്രം നൽകിയിരിക്കുന്നത്. 5ജി ട്രയലുകൾ നടത്തുന്നതിന് ടെലിക്കോം സർവ്വീസ് പ്രൊവൈഡർമാർക്ക് അവരുടെ ഉടമസ്ഥതയിലുള്ള (800 MHz, 900 MHz, 1800 MHz, 2500 MHz) നിലവിലെ സ്പെക്‌ട്രം ഉപയോഗിക്കാനും ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അനുമതി നൽകിയിരുന്നു. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളാണ് ഈ സ്പെക്ട്രങ്ങൾ ഉപയോഗിച്ച് 5ജി ട്രയലുകൾ നടത്തിയത്.

5ജി നെറ്റവർക്കിൽ ഡാറ്റ ഡൗൺലോഡ് നിരക്കുകൾ 4ജി യുടെ 10 മടങ്ങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നിരട്ടി വരെ സ്പെക്‌ട്രം കാര്യക്ഷമതയും 5ജിയിൽ ഉണ്ടായിരിക്കും. ഇൻഡസ്ട്രി 4.0 എനേബിൾ ചെയ്യുന്നതിനായി അൾട്രാ ലോ ലേറ്റൻസി എന്നിവയിലും 5ജി സാങ്കേതികവിദ്യ മെച്ചപ്പെടുത്തലുകൾ നടത്തുമെന്നും ഉപയോക്തൃ അനുഭവം മികച്ചതാക്കുമെന്നും പ്രതീക്ഷിക്കുന്നു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ട്രാഫിക് മാനേജ്‌മെന്റ്, സ്‌മാർട്ട് സിറ്റികൾ, സ്‌മാർട്ട് ഹോമുകൾ, ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്) എന്നിങ്ങനെ വിവിധ മേഖലകളിൽ 5ജി ഉപയോഗിക്കാൻ സാധിക്കും.

ട്രയലുകൾ
ഇന്ത്യയിലെ നഗരങ്ങളിൽ ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികൾ 5ജി ട്രയലുകൾ നടത്തിയിരുന്നു. ഗ്രാമീണ മേഖലയിൽ ആദ്യത്തെ ട്രയൽ നടത്തിയത് എയർടെല്ലാണ്. എറിക്സണുമായി ചേർന്നാണ് എയർടെൽ ഈ ട്രയൽ നടത്തിയത്. ഡൽഹിയുടെ ഗ്രാമപ്രദേശങ്ങളിൽ നടത്തിയ ട്രയലിൽ 200 എംബിപിഎസ് വേഗതയാണ്ലഭിച്ചത്. സൈറ്റിൽ നിന്ന് 10 കിലോമീറ്ററിലധികം അകലെയുള്ള ഒരു 3ജിപിപി- കംപ്ലയിന്റ് 5ജി എഫ്ഡബ്യുഎ ഡിവൈസിൽ 200 എംബിപിഎസിൽ അധികം വേഗത ലഭിച്ചിട്ടുണ്ട്. ഇത് ഇന്റർ-സൈറ്റിലേക്ക് (രണ്ട് 5G സൈറ്റുകൾക്കിടയിൽ) ഏകദേശം 20 കിലോമീറ്റർ കവറേജിലേക്ക് ട്രാൻസലേറ്റ് ചെയ്യപ്പെടുന്നു. അതായത് 20 കിലോമീറ്റർ പരിധിയിൽ രണ്ട് ടവറുകൾ ഉണ്ടെങ്കിൽ ഇതിൽ 200എംബിപിഎസ് വരെ വേഗത ലഭിക്കുന്നു.

ജിയോയും പ്രശസ്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയും ചേർന്നും 5ജി ട്രയൽ നടത്തിയിരുന്നു. റെനോ 6 സീരീസിനായിട്ടാണ് 5ജി സ്റ്റാൻഡലോൺ നെറ്റ്‌വർക്ക് ട്രയൽ നടത്തിയത്. ജൂലൈയിൽ നടന്ന ട്രയലിൽ 3ജിപിപി ബേസ്ഡ് 5ജി സ്മാർട്ട്ഫോണിന് പോലും 5ജി ടെസ്റ്റ് നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാനും സൈറ്റിൽ നിന്ന് 10 കിലോമീറ്ററിലധികം ദൂരത്തിൽ 100+ എംബിപിഎസ് വേഗത നേടാനും കഴിഞ്ഞിരുന്നു. 5ജി സൈറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രവർത്തിക്കുന്നത് എറിക്സന്റെ 3ജിപിപി കംപ്ലയിന്റ് 5ജി റേഡിയോയിലാണ്. എന്തായാലും ട്രയലുകൾക്ക് സമയം നീട്ടി നൽകുകയും സ്പെക്ട്രം ലേലം വൈകിപ്പിക്കുകയും ചെയ്താൽ ഇന്ത്യയിൽ 5ജി എത്താൻ ഇനിയും വൈകുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications