ഡേറ്റിങ് സൈറ്റിലൂടെ 65 വയസുകാരന് നഷ്ടമായത് 75 ലക്ഷം രൂപ
സാങ്കേതിക വിദ്യ വികസിക്കുകയും പണമിടപാടുകൾ അടക്കമുള്ള സേവനങ്ങൾ ഓൺലൈനിലൂടെ ആരംഭിക്കുകയും ചെയ്തതോടെ തട്ടിപ്പുകളും വർദ്ധിച്ചിരിക്കുകയാണ്. ഓൺലൈൻ പണമിടപാട് സേവനങ്ങളിലൂടെ ഹാക്കർമാർ പണം തട്ടുന്ന വാർത്തകൾ തുടർകഥയാവുകയാണ്. പലതരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പുകളും ഇത്തരത്തിൽ പണം തട്ടിയെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് നവിമുംബൈയിൽ കഴിഞ്ഞ ദിവസം നടന്നത്.

നവിമുംബൈയിലെ 65 വയസ്സുകാരനെ പറ്റിച്ച് ഒരു സംഘം 73.5 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡേറ്റിങ് സൈറ്റിലൂടെയാണ് ഈ തട്ടിപ്പ് നടന്നത്. 2018 സെപ്റ്റംബറിലാണ് സംഭവം നടന്നത്. തട്ടിപ്പ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയും ട്രാൻസ്ജെൻഡറുമടങ്ങുന്ന മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. സോദ്പൂർ സ്വദേശി സ്നേഹ എന്ന മഹി ദാസ്, ഹൗറ സ്വദേശി അർണബ് റോയ്, മണ്ടൽപാറ സ്വദേശി സഹ എന്നിവരാണ് അറസ്റ്റിലായത്.

2018 സെപ്റ്റംബറിൽ തട്ടിപ്പിനിരയായ 65 വയസ്സുകാരന്‍റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വരുന്നു. തട്ടിപ്പ് സംഘത്തിലെ സ്നേഹയാണ് ഫോൺ ചെയ്തത്. ലോകാന്‍റോ എന്ന ഡേറ്റിങ് സർവ്വീസിൽ നിന്നാണ് വിളിക്കുന്നതെന്നും മെമ്പർഷിപ്പ് സംബന്ധിച്ച കാര്യത്തിനാണെന്നും അറിയിക്കുന്നു. സ്പീഡ് ഡേറ്റിങും മെമ്പർമാരുടെ ലൊക്കേഷൻ അനുസരിച്ച് പെൺകുട്ടികളെ എത്തിക്കുന്ന സേവനമുണ്ടെന്നും അറിയിച്ചു.

മെമ്പർഷിപ്പ് എടുക്കാനായി ഒരു തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട സ്നേഹ 65 വയസ്സുകാരനെ തെറ്റിദ്ധരിപ്പിച്ച് മെമ്പർഷിപ്പ് എടുപ്പിച്ചു. ഡേറ്റിങ് സേവനങ്ങളൊന്നും ലഭിക്കാതായതോടെ മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇതോടെ സ്നേഹയുടെയും കൂട്ടരുടെയും മട്ട് മാറി. മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യാൻ സാധിക്കില്ലെന്നും ഇത്തരമൊരു മെമ്പർഷിപ്പിന്‍റെ കാര്യം പുറത്ത് അറിയാതിരിക്കാൻ 73.5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

സമൂഹത്തിലെ മാന്യത നഷ്ടമാകുമെന്ന് ഭയന്ന 65 വയസ്സുകാരൻ 73.5 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് നൽകി. പിന്നീടാണ് ഇയാൾ പൊലീസിനെ ബന്ധപ്പെടുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. മാന്യത കാരണം ഇയാൾ ഇക്കാര്യം പുറത്ത് പറയില്ലെന്ന് കരുതിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ച് വരുന്നതായും റിപ്പോർട്ടുകളുണ്ട്.

നവിമുംബൈയിൽ നടന്നത് ഓൺലൈൻ ഡേറ്റിങിന്‍റെ പേരിലുള്ള തട്ടിപ്പായിരുന്നെങ്കിൽ പലപ്പോഴും ഓൺലൈൻ പേയ്മെന്‍റുകളിൽ തന്നെ തട്ടിപ്പ് നടക്കാറുണ്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ശ്രമിക്കവേ ബാഗ്ലൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും വലിയൊരു തുക നഷ്ടപ്പെട്ടിരുന്നു. സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത സ്ത്രിയ്ക്ക് പണം നഷ്ടമായതും കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ്. ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഓൺലൈൻ പേയ്മെന്‍റുകളെ കുറിച്ച് നല്ല ധാരണയും സുക്ഷ്മതയും വേണം.


Click it and Unblock the Notifications