സൗദി വനിതയുടെ ഐഫോൺ കാരണം പുറത്ത് വന്നത് ലോകത്താകമാനം നടക്കുന്ന വലിയ ഹാക്കിങ്
ലോകത്താകമാനമുള്ള സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള നിരവധി ആളുകളുടെ ഫോൺ ഹാക്ക് ചെയ്യാൻ സ്പൈവെയർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് ഉപയോഗിച്ച സോഫ്റ്റ്‌വെയർ കണ്ടെത്തി. ഒരു സൌദി വനിതയുടെ ഐഫോണിൽ നിന്നാണ് ഈ ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ആക്ടിവിറ്റായ സൌദി വനിതയുടെ ഐഫോണിലെ ഒരു സോഫ്‌റ്റ്‌വെയർ തകരാറിൽ നിന്നാണ് ഈ വലിയ ഹാക്കിങുകൾക്ക് പിന്നിലെ സോഫ്റ്റ്വെയർ കണ്ടെത്തിയത്. എൻഎസ്ഒയുടെ സ്പൈവെയറിൽ ഉണ്ടായിരുന്ന ഒരു ചെറിയ പിശകാണ് സംഭവം പുറത്ത് കൊണ്ടുവരാൻ സഹായിച്ചത്.

ഇസ്രയേലി സ്പൈവെയർ നിർമ്മാതാവായ എൻഎസ്ഒ തന്റെ ഐഫോൺ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തെളിയിക്കാൻ സൗദി വനിതാ അവകാശ പ്രവർത്തകനായ ലൗജൈൻ അൽ-ഹത്‌ലോളിനേയും പ്രൈവസി ഗവേഷകരേയും സഹായിച്ചത് ആ സ്പൈവെയറിലെ തന്നെ പിശകാണ്. അവരുടെ ഫോണിലെ ഒരു നിഗൂഢമായ വ്യാജ ഇമേജ് ഫയലാണ് ഈ പിശക്. ഇത് സ്പൈവെയറിന്റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധം മൂലം ഡിവൈസിൽ ഉണ്ടായിരുന്നതാണ്. ഇതാണ് സുരക്ഷാ ഗവേഷകർ കണ്ടെത്തിയത്. ഈ ഫയലാണ് എൻഎസ്ഒയുടെ ഹാക്കിങ് കളികൾ വെളിച്ചത്താക്കിയത്.

കഴിഞ്ഞ വർഷം അൽ-ഹത്‌ലോളിന്റെ ഫോണിൽ കണ്ടെത്തിയ സ്പൈവെയറുമായി ബന്ധപ്പെട്ട തെളിവുകൾ എൻഎസ്ഒയ്ക്ക് എതിരായ സർക്കാർ നടപടികൾ കടുപ്പിച്ചു. സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖയായ ആക്ടിവിസ്റ്റുകളിൽ ഒരാളാണ് അൽ-ഹത്‌ലൂൽ. സൗദി അറേബ്യയിൽ വനിതാ ഡ്രൈവർമാരെ ഇന്ന് കാണുന്നതിന് അടക്കം കാരണമായത് ഇവരുടെ കൂടി പ്രവർത്തനങ്ങളാണ്. രാജ്യസുരക്ഷയെ സംബന്ധിച്ച കേസിൽ ജയിലിലായിരുന്ന ഇവർ 2021 ഫെബ്രുവരിയിൽ ജയിൽ മോചിതയായി.

ജയിൽ മോചിതയായതിന് തൊട്ടുപിന്നാലെ, ഗൂഗിളിൽ നിന്ന് അൽ-ഹത്‌ലോളിന് ഒരു ഇമെയിൽ ലഭിച്ചു, സർക്കാർ സപ്പോർട്ടുള്ള ഹാക്കർമാർ അവളുടെ ജിമെയിൽ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്ന മുന്നറിയിപ്പാണ് ഇ മെയിലിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ അവരുടെ ഐഫോണും ഹാക്ക് ചെയ്യപ്പെട്ടതായി അവർക്ക് തോന്നി. അൽ-ഹത്‌ലോൾ കനേഡിയൻ സ്വകാര്യതാ അവകാശ ഗ്രൂപ്പായ സിറ്റിസൺ ലാബുമായി ബന്ധപ്പെടുകയും തെളിവുകൾക്കായി അവളുടെ ഐഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

ആറ് മാസത്തെ അവളുടെ ഐഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷം സിറ്റിസൺ ലാബ് ഗവേഷകനായ ബിൽ മാർസാക്ക് ഒടുവിൽ ഹാക്കിങിന്റെ കാരണമായ മാൽവെയർ കണ്ടെത്തി. ഫോണിലേക്ക് കടന്നുകയറിയ മാൽവെയറിൽ ഉണ്ടായ തകരാർ കാരണം ഒരു ഇമേജ് ഫയലിന്റെ കോപ്പി ഈ ഡിവൈസിൽ അവശേഷിച്ചിരുന്നു. ഈ ഫയലാണ് ഹാക്കിങിന് പിന്നിലിലുള്ളവരെ പുറത്ത് കൊണ്ടവരാൻ സഹായിച്ചത്. ഹാക്കിങ് അവശേഷിപ്പിച്ച കംപ്യൂട്ടർ കോഡിൽ നിന്നും എൻഎസ്ഒ ചാരവൃത്തി ഡിവൈസ് നിർമ്മിച്ചു എന്നതിന് നേരിട്ടുള്ള തെളിവ് കൂടി ലഭിച്ചു.

സിറ്റിസൺ ലാബിന്റെയും അൽ-ഹത്‌ലോളിന്റെയും കണ്ടെത്തൽ എൻഎസ്ഒയ്‌ക്കെതിരായ ആപ്പിളിന്റെ 2021 നവംബറിലെ കേസിന് കൂടുതൽ കരുത്ത് നൽകുന്നതായിരുന്നു. ഈ സംഭവം വാഷിംഗ്ടണിൽ നടക്കുന്ന കേസുകൾക്കും സഹായകരമാണ്. അവിടെ എൻഎസ്ഒയുടെ സൈബർ ടീം അമേരിക്കൻ നയതന്ത്രജ്ഞരെ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സർക്കാരുകൾ ഫോൺ ഹാക്കിങ് സോഫ്‌റ്റ്‌വെയർ വാങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌പൈവെയർ വ്യവസായം വലിയ വളർച്ച കൈവരിച്ചു. ഇന്റലിജൻസ് ഏജൻസികൾക്ക് ഡിജിറ്റൽ നിരീക്ഷണം നടത്താനും ഇവ ഉപയോഗിക്കുന്നുണ്ട്.

പെഗാസസ് സ്പൈവെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുകയുന്നുണ്ട് എങ്കിലും സുരക്ഷാ ഗവേഷകർ പറയുന്നത് അനുസരിച്ച് അൽ-ഹത്‌ലോളിന്റെ ഫോൺ ഉപയോഗിച്ച് നടത്തിയ കണ്ടുപിടിത്തമാണ് സൈബർ ചാരവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ബ്ലൂപ്രിന്റ് ആദ്യമായി നൽകിയത്. ഒരു ഹാക്കിങ് ടൂൾ ഉപയോക്താവിന്റെ ഡിവൈസുകളിലേക്ക് യാതൊന്നും ചെയ്യാതെ തന്നെ കയറുകയും ആ ഡിവൈസ് ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നത് ഗൌരവമേറിയ കാര്യമാണ്. എൻഎസ്ഒ വക്താവ് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കമ്പനി ഹാക്കിങ് ടൂളുകൾ ഓപ്പറേറ്റ് ചെയ്യുന്നില്ലെന്നും സർക്കാർ, നിയമ നിർവ്വഹണ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്ക് വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വിശദീകരണം.

എൻഎസ്ഒയുടെ ടൂളുകൾ നിയമപാലകരെ സഹായിക്കുകയും "ആയിരക്കണക്കിന് ജീവൻ" രക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും എൻഎസ്ഒ സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട ചില ആരോപണങ്ങൾ വിശ്വസനീയമല്ലെന്നും കമ്പനി പറഞ്ഞു. എന്നാൽ തങ്ങളുടെ ക്ലയന്റുകളുമായുള്ള രഹസ്യ കരാറുകൾ വിശദീകരിക്കാൻ കമ്പനി തയ്യാറായില്ല. ആപ്പിൾ ഹാക്കിങിനെ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയവരിൽ ഉഗാണ്ടയിലെ ഒമ്പത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരടക്കം ഉണ്ടായിരുന്നു. അവർ എൻഎസ്‌ഒ സോഫ്റ്റ്‌വെയറിലൂടെ ചാരപ്രവർത്തിക്ക് ഇരയായെന്നാണ് റിപ്പോർട്ടുകൾ.

നവംബറിൽ യുഎസ് വാണിജ്യ വകുപ്പ് എൻഎസ്ഒയെ ട്രേഡ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇസ്രായേൽ സ്ഥാപനമായ എൻഎസ്ഒയിൽ നിന്നും സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അനുമതി അമേരിക്കൻ കമ്പനികൾക്ക് നിഷേധിക്കുന്നതാണ് ഈ നടപടി. "മാധ്യമപ്രവർത്തകർ, വ്യവസായികൾ, ആക്ടിവിസ്റ്റുകൾ, അക്കാദമിക് വിദഗ്ധർ, എംബസി തൊഴിലാളികൾ" എന്നിവരെ ലക്ഷ്യമിട്ട് എൻഎസ്ഒയുടെ സ്പൈവെയർ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വാണിജ്യ വകുപ്പ് അറിയിച്ചിരുന്നു.

ടെക് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു അധ്യായമാണ് സൌദി വനിതയുടെ ഐഫോണിലൂടെ തുറന്നത്. ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മാൽവെയറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിലൂടെ സൈബർ സുരക്ഷ കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. ആപ്പിളിനും ഇത് വലിയൊരു ആശ്വാസം തന്നെയായിരിക്കും. ഐഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നു എന്നത് ആപ്പിളിനെ സംബന്ധിച്ച് ഏറെ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരം ഹാക്കിങുകൾ സർക്കാർ ഇടപെടലുകളോടെ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കകളും ഉണ്ടാക്കുന്നുണ്ട്.


Click it and Unblock the Notifications