ജിയോയ്ക്ക് ഭീഷണിയായി എയർടെൽ, ഡിസംബറിൽ 4 ദശലക്ഷം ഉപഭോക്താക്കളെ ചേർത്തു
ഇന്ത്യൻ ടെലിക്കോം വിപണി കടുത്ത മത്സരമുള്ള വിപണിയാണ്. എയർടെല്ലും റിലയൻസ് ജിയോയും ഉപഭോക്താക്കളെ കൂടുതലായി തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തുകൊണ്ടിരിക്കുന്ന നെറ്റ്വർക്കുകളാണ്. അതേസമയം വിഐ (വോഡഫോൺ-ഐഡിയ) ഉപയോക്താക്കളെ നഷ്‌ടപ്പെടുത്തി കൊണ്ടിരിക്കുന്നു. ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നീ സർക്കാർ ടെലിക്കോം കമ്പനികൾക്കും ഉപയോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകാണ്.

ഡിസംബറിലെ ട്രായ് ഡാറ്റ അനുസരിച്ച് ഇന്ത്യയിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 2020 നവംബർ അവസാനത്തോടെ 1,175.27 ദശലക്ഷമുണ്ടായിരുന്നതിൽ നിന്ന് 2020 ഡിസംബർ അവസാനത്തോടെ 1,173.83 ദശലക്ഷമായി കുറഞ്ഞു. ഈ ഡാറ്റ അനുസരിച്ച് ടെലിഫോൺ ഉപയോക്താക്കളുടെ എണ്ണം കുറയുന്നു എന്നതിനൊപ്പം മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിലും വലിയ മാറ്റമുമ്മടായിട്ടുണ്ട്. മൊത്തത്തിലുള്ള മൊബൈൽ ഉപയോക്താക്കളുടെ എണ്ണം ഡിസംബറിൽ 1,153.77 ദശലക്ഷമായി കുറഞ്ഞുവെന്നാണ് ഡാറ്റ കാണിക്കുന്നത്.

വിഐയ്ക്ക് ഡിസംബറിലെ കണക്ക് അനുസരിച്ച് 5.69 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ബിഎസ്എൻഎല്ലിന് 2,52,501 ഉപയോക്താക്കളെ നഷ്ടപ്പെട്ടു. എംടിഎൻഎല്ലിന് 6,442 ഉപഭോക്താക്കളെ നഷ്ടമായി. അതേ സമയം എയർടെൽ നാല് ദശലക്ഷം ഉപയോക്താക്കളെ കൂടുതലായി കൂട്ടിച്ചേർത്തു. ജിയോ 4,78,917 പുതിയ ഉപഭോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തിരിക്കുന്നത്. എയർടെല്ലാണ് ഈ കാലയളവിൽ വൻ നേട്ടമുണ്ടാക്കിയതെന്ന് വ്യക്തമാണ്.

നിലവിലുള്ള ഉപയോക്താക്കളിൽ 97.1 ശതമാനം ഉപയോക്താക്കളും നെറ്റ്വർക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്നതിനാൽ തന്നെ എയർടെല്ലിന്റെ ആക്ടീവ് വരിക്കാരുടെ എണ്ണവും ഏറെയാണ് എന്ന് ട്രായ് ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു. വിഐ സിം കാർഡുകളുള്ളതിൽ 90.26 ശതമാനം ഉപയോക്താക്കളും ആക്ടീവായി നെറ്റ്വർക്ക് ഉപയോഗിക്കുന്നു. ജിയോ ഉപയോക്താക്കളിൽ 80.23 ശതമാനം ആളുകളാണ് ആക്ടീവ് യൂസേഴ്സ് ആയിട്ടുള്ളത്. ബിഎസ്‌എൻഎൽ ഉപയോക്താക്കളിൽ പകുതി മാത്രമേ സജീവമായി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുള്ളൂ. എംടിഎൻഎൽ ഉപഭോക്താക്കളിൽ അഞ്ചിലൊന്ന് ഉപയോക്താക്കളാണ് ആക്ടീവ് യൂസേഴ്സ് ആയിട്ടുള്ളത്.

ഫിക്സഡ്-ലൈൻ യൂസർ ബേസ് വിഭാഗത്തിന്റെ ഡിസംബറിലെ കണക്കിൽ റിലയൻസ് ജിയോയാണ് മുന്നിൽ. കമ്പനി 2,35,317 ഉപഭോക്താക്കളെയാണ് പുതുതായി ചേർത്തത്. ഈ വിഭാഗത്തിൽ ബിഎസ്‌എൻഎല്ലിന് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. എയർടെൽ, വിഐ എന്നിവ ഫിക്സഡ്-ലൈൻ യൂസർ വിഭാഗത്തിൽ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. മൊത്തം മൊബൈൽ ഉപയോക്താക്കളുടെ എണ്ണം പഞ്ചാബ്, മധ്യപ്രദേശ്, മുംബൈ, ദില്ലി, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല, ഹിമാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽ ഇത് വളർച്ച നേടിയിട്ടുണ്ട്.

ബിഎസ്എൻഎല്ലിന് 55,909 ഫിക്സഡ് ലൈൻ ഉപഭോക്താക്കളെയും എംടിഎൻഎല്ലിന് 23,277 ഉപഭോക്താക്കളെയും നഷ്ടപ്പെട്ടുവെന്ന് ട്രായ് റിപ്പോർട്ട് പറഞ്ഞു. വയർലെസ് സെഗ്മെന്റിൽ 724.46 ദശലക്ഷം കണക്ഷനുകളാണ് നിലവിലുള്ളത്. ഇതിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. വയർലെസ് സെഗ്മെന്റിൽ റിലയൻസ് ജിയോ 410.84 ദശലക്ഷം ഉപഭോക്താക്കളും എയർടെല്ലിന് 179 ദശലക്ഷം ഉപഭോക്താക്കളും വിഐക്ക് 120.77 ദശലക്ഷം ഉപയോക്താക്കളും ബിഎസ്‌എൻഎല്ലിന് 26.32 ദശലക്ഷം ഉപഭോക്താക്കളുമാണ് ഉള്ളത്. എസിടി ഫൈബർനെറ്റ് 1.78 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.


Click it and Unblock the Notifications








